തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ഭാഗ്യ ചിഹ്നമായ അമ്മുവിനെ അട്ടിമറിച്ചതിനു തൊട്ടുപിന്നാലെ ലോഗോയും ഗെയിംസ് കമ്മിറ്റി അട്ടിമറിച്ചു. പ്രശസ്ത സംവിധായകന് ഷാജി എന്‍. കരുണ്‍ അടക്കമുള്ള വിദഗ്ധ സമിതി തയ്യാറാക്കിയ ലോഗോയാണ് സ്വകാര്യ പരസ്യ ഏജന്‍സി തന്നിഷ്ടപ്രകാരം മാറ്റിയെടുത്തത്. കലാകാരനായ രാകേഷ് രൂപകല്പന ചെയ്ത ഭാഗ്യചിഹ്നമായ അമ്മുവിനെ കോമിക്ക് കഥാപാത്രമാക്കി മാറ്റിയവര്‍ തന്നെയാണ് ലോഗോയെയും അട്ടിമറിച്ചത്.
ഷാജി എന്‍. കരുണ്‍, ആര്‍ട്ട് ഡയറക്ടര്‍ തോട്ടാധരണി, തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജ് പ്രിന്‍സിപ്പല്‍ അജയകുമാര്‍ എന്നിവരടങ്ങിയ സമിതിയെയാണ് ലോഗോ കണ്ടെത്താന്‍ സര്‍ക്കാര്‍ നിയോഗിച്ചത്. സ്പോര്‍ട്സിന്റെ ഊര്‍ജ്ജവും കേരളത്തനിമയും ഭാരത പാരമ്പര്യവുമൊക്കെ സമന്വയിക്കുന്ന ലോഗോയാണ് സംഘാടക സമിതി രൂപകല്പന ചെയ്തു നല്‍കിയത്.
അടുത്തിടെ വെബ്സൈറ്റ് പരിശോധിച്ചപ്പോഴാണ് സമിതിയിലുള്ളവര്‍ സംഘാടകരുടെ തിരിമറി അറിഞ്ഞത്. ലോഗോയില്‍ മാറ്റം വരുത്തിയ കാര്യം സമിതിയെ അറിയിക്കാനുള്ള സാമാന്യ മര്യാദപോലും സംഘാടകസമിതി കാട്ടിയില്ല. സ്വന്തം മേഖലയില്‍ കഴിവു തെളിയിച്ച താനടക്കമുള്ളവരുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നതാണ് നടപടിയെന്ന് ഷാജി എന്‍. കരുണ്‍ പ്രതികരിച്ചു. തങ്ങള്‍ കണ്ടെത്തിയ ലോഗോയുടെ ആശയം മാറ്റം വരുത്തിയവര്‍ക്ക് നേരത്തെ ഉണ്ടായിരുന്നുവോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നമായ അമ്മു രൂപകല്പന ചെയ്ത കലാകാരനായ രാകേഷിനെയും സംഘാടകസമിതി ഇത്തരത്തില്‍ അവഹേളിച്ചിരുന്നു. തുച്ഛമായ തുക നല്കി അമ്മുവിനെ സ്വന്തമാക്കിയശേഷം ഇത് സ്വകാര്യ ഏജന്‍സിക്ക് നല്കി അതില്‍ മാറ്റം വരുത്തി ഏജന്‍സിയെ കൊണ്ട് ലക്ഷങ്ങളുടെ ബില്‍ നല്കിപ്പിക്കുന്നതിലൂടെ വന്‍ അഴിമതിയാണ് ഒരു സംഘം നടത്തുന്നത്. ലോഗോയുടെ അട്ടിമറിക്കു പിന്നില്‍ ഇതേ തന്ത്രമാണെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: