ചെന്നൈ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ജയന്തി നടരാജന് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. പരിസ്ഥിതി മന്ത്രാലയത്തില്‍ രാഹുല്‍ നിരന്തരം ഇടപെട്ടിരുന്നതായും വേദാന്ത, അദാനി, നിര്‍മ്മ തുടങ്ങിയ വന്‍കിട വ്യവസായ ഗ്രൂപ്പുകള്‍ക്ക് എതിരെ തിരിഞ്ഞതിനെത്തുടര്ന്നാണ് തനിക്ക് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടതെന്നും ജയന്തി വെളിപ്പെടുത്തി.
ഒരു കാരണവും പറയാതെ, തന്നെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വിളിച്ചുവരുത്തി ഉടന്‍ രാജിവയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും യുപിഎ സര്‍ക്കാരില്‍ പരിസ്ഥിതി സഹമന്ത്രിയായിരുന്ന ജയന്തി പത്രസമ്മേളനത്തില്‍ വിശദീകരിച്ചു. യുവതിയെ നിരീക്ഷിച്ചെന്ന ആരോപണത്തില്‍, പാര്‍ട്ടി തന്നെ നിര്‍ബന്ധിച്ചാണ് മോദിയെ കടന്നാക്രമിക്കാന്‍ പ്രേരിപ്പിച്ചതെന്നും അവര്‍ തുറന്നടിച്ചു.
തന്നെ രാജിവയ്പ്പിച്ചതിന്റെയും, നാണംകെടുത്തുകയും രാഷ്ട്രീയ ജീവിതം നശിപ്പിക്കുകയും ചെയ്തതിന്റെയും കാരണം തേടി ജയന്തി കഴിഞ്ഞ നംവബര്‍ അഞ്ചിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയക്ക് കത്തയച്ചിരുന്നു.ഈ കത്ത് ഇന്നലെ പ്രമുഖ ഇംഗഌഷ് പത്രമായ ദ ഹിന്ദു പുറത്തുവിട്ടിരുന്നു. ഇത് വിവാദമായതിനു തൊട്ടുപിന്നാലെയാണ് കത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് ജയന്തി പത്രസമ്മേളനം നടത്തിയതും രാജി പ്രഖ്യാപിച്ചതും.
കത്തും ജയന്തിയുടെ രാജിയും കോണ്‍ഗ്രസിനും സോണിയക്കും രാഹുലിനും കനത്തയടിയാണ്. ജയന്തി അഴിമതിക്കാരിയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തിറങ്ങിയെങ്കിലും അത് പൊളിഞ്ഞുവീണു. രാഹുല്‍ മന്മോഹന് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ നിരന്തരം ഇടപെട്ടിരുന്നുവെന്ന വെളിപ്പെടുത്തല്‍ അതീവ ഗുരുതരമാണ്. സര്‍ക്കാരില്‍ സോണിയ, രാഹുല്‍, മന്മോഹന് സിംഗ് എന്നിങ്ങനെ മൂന്ന് അധികാര കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നുവെന്നുകൂടിയാണ് ജയന്തിയുടെ വെളിപ്പെടുത്തല്‍ നല്കുന്ന സൂചന.
തന്റെ കുടുംബം സ്വാതന്ത്യത്തിനും കോണ്‍ഗ്രസിനും വേണ്ടി സമര്‍പ്പിക്കപ്പെട്ടവരായിരുന്നു. താന്‍ മൂന്നു പതിറ്റാണ്ടായി കോണ്‍ഗ്രസില്‍ സേവനം നടത്തുന്നു. താന്‍ ചേര്‍ന്ന അന്നത്തെ കോണ്‍ഗ്രസല്ല ഇന്ന്. കള്ളത്തരങ്ങളുടെ അന്തരീക്ഷമാണ് ഇന്ന് പാര്‍ട്ടിയില്‍. ഈ പാര്‍ട്ടിയില്‍ തനിക്ക് ശ്വാസം മുട്ടുന്നു. അതിനാല്‍, വേദനയോടെയാണെങ്കിലും, പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം വരെ രാജിവയ്ക്കുകയാണെന്ന് ജയന്തി പറഞ്ഞു.
താന്‍ പരിസ്ഥിതി മന്ത്രിയായിരിക്കെ പരിസ്ഥിതി നിയമങ്ങള്‍ കര്‍ശനമായി പാലിച്ചിരുന്നു. വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നിരന്തരം പലപല നിര്‍ദ്ദേശങ്ങളും നല്‍കുമായിരുന്നു. നിയമങ്ങള്‍ കര്‍ശനമായി പാലിച്ചതിനാല്‍ താന്‍ വേദാന്ത ഗ്രൂപ്പിന് ഖനനാനുമതി നിഷേധിച്ചു. അദാനിയുടെ പല പദ്ധതികള്‍ക്കും അനുമതി നല്‍കാതെ വിലക്കി. നിര്‍മ്മയുടെ പദ്ധതികളും തടഞ്ഞു. ഇതോടെ കേന്ദ്ര മന്ത്രിസഭയും പുറത്തുള്ള പലരും തനിക്കെതിരായി.
2013 ഡിസംബര്‍ 20ന് തന്നെ മന്മോഹന് സിംഗ് അടിയന്തരമായി ഓഫീസിലേക്ക് വിളിച്ചുവരുത്തി. പാര്‍ട്ടി പ്രവര്‍ത്തനത്തിന് തന്നെ ആവശ്യമുള്ളതിനാല്‍ താന്‍ രാജിവയ്ണമെന്നാണ് സോണിയ പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ഉടന്‍ രാജിവയ്ണമെന്നാണ് നിര്‍ദ്ദേശമെന്നും അദ്ദേഹം അറിയിച്ചു. താന്‍ രാജിവച്ചതിന് അടുത്ത ദിവസം രാഹുല്‍ വ്യവസായികളുടെ(ഫിക്കി) യോഗത്തില്‍ തനിക്കെതിരെ പ്രസംഗിച്ചു. ഇനി ഒരു പദ്ധതിക്കും പരിസ്ഥിതി അനുമതി വൈകില്ലെന്നും ഒന്നും തടഞ്ഞുവയ്ക്കില്ലെന്നുമായിരുന്നു രാഹുലിന്റെ പ്രസംഗം.
പാര്‍ട്ടി പ്രവര്‍ത്തനത്തിനു വേണ്ടിയാണ് മന്ത്രി സ്ഥാനം രാജിവച്ചത്. എന്നാല്‍ പാര്‍ട്ടിയില്‍ ഒരു ജോലിയും ലഭിച്ചില്ല. മാത്രമല്ല രാജിവച്ചതിന്റെ അടുത്ത ദിവസം മുതല്‍ രാഹുലിന്റെ അടുത്തയാള്‍ക്കാര്‍ മാധ്യമങ്ങളുടെ ഓഫീസുകളില്‍ വിളിച്ച് പാര്‍ട്ടി പ്രവര്‍ത്തനത്തിനു വേണ്ടിയല്ല തന്നെ രാജിവയ്പ്പിച്ചതെന്നു പറഞ്ഞു. അന്നുമുതല്‍ തനിക്കെതിരെ നിരന്തരം വലിയ കുപ്രചാരണമാണ് മാധ്യമങ്ങള്‍ വഴി നടന്നത്. മലീമസവും ആസൂത്രിതവുമായ പ്രചാരണം.
യുവതിയെ നിരീക്ഷിച്ചെന്ന കേസില്‍ തന്റെ നിലപാടിനും ആഗ്രഹത്തിനും വിരുദ്ധമായി, മോദിക്കെതിരെ ആഞ്ഞടിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഒടുവില്‍ പാര്‍ട്ട് വക്താവ് സ്ഥാനത്തു നിന്നും നീക്കുകയും ചെയ്തു. അജയ് മാക്കന് ഫോണില്‍ വിളിച്ചാണ് വക്താവ് സ്ഥാനത്തു നിന്ന് നീക്കിയ കാര്യം അറിയിച്ചത്.
രാജിവച്ച് നാളിത്രയുമായിട്ടും അതിന്റെ കാരണം സോണിയ തന്നെ അറിയിച്ചിട്ടില്ല. മാധ്യമങ്ങളെ കാണാനും അനുവദിച്ചില്ല. രാജിക്കുശേഷം ഒരു തവണയാണ് സോണിയയെ കാണാന്‍ അവസരം ലഭിച്ചത്. അനവധി തവണ ശ്രമിച്ചിട്ടും രാഹുലിനെ കാണാന്‍ പോലും സാധിച്ചിട്ടില്ല. അവര്‍ പറഞ്ഞു. തമിഴ്നാട്ടില്‍ ജികെ വാസന് പാര്‍ട്ടിവിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോഴാണ് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വിളിച്ചത്. തന്റെ അടുത്ത നടപടിയെന്തെന്ന് അറിയാനായിരുന്നു ഇത്- ജയന്തി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: