ഭാരതീയ ജനതാപാര്‍ട്ടി ഒഴികെ പഴക്കംചെന്ന പാര്‍ട്ടികളെല്ലാം കോണ്‍ഗ്രസ്സില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്. സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തിനായി കോണ്‍ഗ്രസ് മുന്നിട്ടിറങ്ങിയപ്പോള്‍ കൊടിയുടെയോ നേതാക്കളുടെയോ നിറമോ വലുപ്പമോ നോക്കാതെയാണ് ജനങ്ങള്‍ മുന്നിട്ടിറങ്ങിയത്.
സ്വാതന്ത്ര്യം നേടിയപ്പോള്‍ കോണ്‍ഗ്രസ് ഒരു കുടുംബ സ്വത്തായി. ആത്മാഭിമാനമുള്ളവര്‍ ആ പാര്‍ട്ടിയില്‍ നിന്നും വിട്ടുപോന്നു. കുടുംബാധിപത്യം ഇന്നും തുടരുകയാണ്. അതിലെ ഇളംതലമുറക്കാരനാണ് രാഹുല്‍. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ രാഹുലിന്റെ അമ്മയാണ്. രാഹുലാകട്ടെ ഉപാദ്ധ്യക്ഷനും. അമ്മയും മകനും നേതൃത്വം കൈയ്യടക്കിയതോടെയാണ് ആ പാര്‍ട്ടിക്ക് കഷ്ടകാലം തുടങ്ങിയത്.
രാഷ്ട്രീയ പാരമ്പര്യമോ ചരിത്രമോ കോണ്‍ഗ്രസ് സംസ്കാരമോ ഗൗനിക്കാതെ മുന്നേറുന്ന ഇവരെ നിയന്ത്രിക്കാനോ വിമര്‍ശിക്കാനോ നട്ടെല്ലുള്ളവരാരും നേതൃനിരയിലില്ലെന്ന സ്ഥിതിയുമായി. നേതൃത്വത്തിന്റെ വകതിരിവില്ലായ്മമൂലം ജനങ്ങള്‍ ആ പാര്‍ട്ടിയില്‍ നിന്ന് അകന്നുകഴിഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ അത് പ്രകടമായി.
ആറ് പതിറ്റാണ്ടോളം കേന്ദ്രം ഭരിച്ച പാര്‍ട്ടി ഇപ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിനുപോലും യോഗ്യതയില്ലാതെ ദയനീയ പതനത്തിലായി. സംസ്ഥാനങ്ങളില്‍ തൂത്തെറിയപ്പെട്ടു. എന്നിട്ടും സ്വയം വിലയിരുത്തലും തെറ്റുതിരുത്തലും നടത്താന്‍ മുതിരാതെ പുലഭ്യം പറഞ്ഞുകൊണ്ടേയിരിക്കുകയാണ് രാഹുല്‍. അടുത്ത ദിവസങ്ങളില്‍ പ്രധാനമന്ത്രിക്കെതിരെ നടത്തിയ പ്രയോഗങ്ങള്‍ രാഹുലിന് എന്തുമാകാം എന്ന തോന്നലാണ് ഉണ്ടാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയാണ് രാഹുല്‍ മുഖ്യമായും വിടുവായത്തം വിളമ്പുന്നത്.
നരേന്ദ്രമോദി ഭരിക്കുകയല്ല പബ്ലിക് റിലേഷന്‍ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നാണ് രാഹുലിന്റെ വിമര്‍ശനം. അതു കഴിഞ്ഞിപ്പോഴിതാ നരേന്ദ്രമോദി നല്ല വസ്ത്രം ധരിക്കുന്നതിലാണ് പരാതി. 10ലക്ഷം രൂപയുടെ സ്യൂട്ടിട്ടാണ് പരിപാടിയില്‍ പങ്കെടുക്കുന്നതെന്നാണ് ആരോപണം. ബാലിശമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന രാഹുലിനെപ്പോലെ വഴിവിട്ട ഒരു പ്രവര്‍ത്തിയിലും നരേന്ദ്രമോദി ചെന്നുപെട്ടിട്ടില്ല. പാര്‍ട്ടി നേതൃപദവിയിലിരുന്നുകൊണ്ട് രാഹുല്‍ ചെയ്യുന്നതെല്ലാം എഴുതിപ്പിടിപ്പിക്കാന്‍ മഞ്ഞപത്രത്തിനേ സാധിക്കൂ. നേതാക്കന്മാര്ക്ക് ചേരാത്തവിധം പ്രവര്‍ത്തിക്കുന്നതാണ് രാഹുലിനെ തള്ളിപ്പറയാന്‍ ഇപ്പോള്‍ ആത്മാര്‍ത്ഥയുള്ള നേതാക്കള്‍ തയ്യാറാകുന്നത്.
ഏറ്റവും ഒടുവില്‍ തമിഴ്നാട്ടില്‍ നിന്നുള്ള പ്രമുഖ വനിതാ നേതാവ് ജയന്തി നടരാജന് കോണ്‍ഗ്രസ്സില്‍ നിന്നും രാജിവച്ച് നടത്തിയ പ്രസ്താവന അമ്മയ്ക്കും മകനും ഒട്ടും മതിപ്പുളവാക്കുന്നതല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ”കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസ് അല്ലെന്നും താന്‍ പാര്‍ട്ടിയില്‍ ചേരുമ്പോഴുണ്ടായിരുന്ന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പാര്‍ട്ടിക്ക് ഇപ്പോള്‍ കഴിയുന്നില്ലെന്നും രാജി അറിയിച്ചുകൊണ്ട് ജയന്തി നടരാജന് പറഞ്ഞിരിക്കുകയാണ്.
പാര്‍ട്ടി ഏല്‍പ്പിച്ചു തന്ന സ്ഥാനത്ത് ഇരുന്നുകൊണ്ട് താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. കോണ്‍ഗ്രസ്സില്‍ പാര്‍ട്ടിയുടെ പാരമ്പര്യം പിന്തുടര്‍ന്ന തന്റെ കുടുംബത്തിലെ നാലാം തലമുറയില്‍പ്പെട്ടയാളാണ് താന്‍.പരിസ്ഥിതി സംരക്ഷണത്തിനു മുന്‍തൂക്കം നല്‍കിയാണ് ഓരോ അനുമതിയും നല്‍കിയത്. ഒരു നിയമവശം പോലും തെറ്റിച്ചിട്ടില്ല. മന്ത്രിസഭയില്‍ പലര്‍ക്കും അതിനോട് എതിര്‍പ്പുണ്ടായിരുന്നു. പലപ്പോഴും സഹപ്രവര്‍ത്തകരുടെ അമര്‍ഷത്തിനു പാത്രമാകേണ്ടിവന്നിട്ടുണ്ട്. നിക്ഷേപ സാധ്യതകളാണ് താന്‍ നഷ്ടപ്പെടുത്തുന്നതെന്ന് അവര്‍ പറഞ്ഞിരുന്നു.”
കോണ്‍ഗ്രസ്സിന്റെ ഷൗട്ടിംഗ് ബ്രിഗേഡില്‍പ്പെട്ട ജയന്തി പറയുന്നു ”പത്തുവര്‍ഷം താനായിരുന്നു പാര്‍ട്ടിവക്താവ്. ഒരു തവണ പോലും തെറ്റുവരുത്തിയിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോഴുള്ള മൂല്യങ്ങളല്ല കോണ്‍ഗ്രസ്സിലിപ്പോള്‍. തനിക്ക് ഏറെ വേദന നിറഞ്ഞ ദിനമാണിന്ന്. പാര്‍ട്ടിയില്‍ ജനാധിപത്യമില്ല, തന്റെ ആത്മാഭിമാനവും കുടുംബത്തിന്റെ പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കാന്‍ താന്‍ രാജിവയ്ക്കുകയാണ്. വനനിയമങ്ങള്‍ പാലിക്കണമെന്ന് സോണിയയും രാഹുലും ആവശ്യപ്പെട്ടിരുന്നു. ഒഡീഷയില്‍ നിയംഗിരി കുന്നുകളിലെ ബോക്സൈറ്റ് ഖനനത്തിന് വേദാന്ത കമ്പനിക്ക് അനുമതി നിഷേധിച്ചത് രാഹുല്‍ ഗാന്ധിയുടെ ആവശ്യപ്രകാരമാണ്.
താന്‍ മന്ത്രി സ്ഥാനം രാജിവച്ചതിനു ശേഷം രാഹുല്‍ ഗാന്ധിയുടെ ഓഫിസില്‍ നിന്ന് തനിക്കെതിരെ വാര്‍ത്തകള്‍ ചമച്ചു. തന്റെ രാജി എന്തിനെന്ന് പാര്‍ട്ടി വിശദീകരണം നല്‍കിയില്ല. കഴിഞ്ഞ 11 മാസമായി താന്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുകയാണെന്ന് കഴിഞ്ഞ വര്‍ഷം നവംബര്‍ അഞ്ചിന് സോണിയക്ക് അയച്ച കത്തില്‍ ജയന്തി വ്യക്തമാക്കിട്ടുണ്ട്. താന്‍ നിരന്തരം ആക്രമിക്കപ്പെടുകയാണ്. മാധ്യമങ്ങളില്‍ അപമാനിതയായി. 2013 ഡിസംബര്‍ 20 മുതല്‍ ഇന്നുവരെ താന്‍ എന്തുകൊണ്ട് രാജിവച്ചു എന്ന് പാര്‍ട്ടിയോ നേതൃത്വമോ അന്വേഷിച്ചില്ല.
തനിക്ക് അതു വിശദീകരിക്കാനുള്ള അവസരവും തന്നില്ല, പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടെന്ന് ആരോപിക്കുന്ന കത്താണ് ജയന്തി നടരാജന് സോണിയയ്ക്ക് അയച്ചത്. കഴിഞ്ഞവര്‍ഷം അയച്ച കത്ത് ഒരു ദേശീയദിനപ്പത്രം ഇപ്പോള്‍ പുറത്തുവിട്ടതിനു പിന്നാലെയാണ് അവര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്.” ജയന്തിയുടെ രാജി ബിജെപിക്കുവേണ്ടിയെന്നാണ് ഇപ്പോള്‍ രാഹുല്‍ ഭക്തരായ നേതാക്കള്‍ വിശദീകരിക്കുന്നത്. ആ പാര്‍ട്ടി ചെന്നുപെട്ട വകതിരിവില്ലായ്മയാണ് ഇതൊക്കെ വെളിവാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: