എരുമേലി: ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനനപാതയായ അയ്യപ്പന്‍താര റോഡിലെ മരങ്ങള്‍ വെട്ടിമാറ്റാന്‍ വനംവകുപ്പിന്റെ അനുമതി. എസ്റ്റേറ്റിനകത്തുകൂടിയുള്ള റോഡ് സഞ്ചാരയോഗ്യമാക്കി തീര്‍ത്ഥാടനകാലത്ത് വിനിയോഗിക്കാന്‍ മരങ്ങള്‍ വെട്ടിമാറ്റാന്‍ പഞ്ചായത്ത് വനംവകുപ്പിന്റെ സഹായം തേടിയിരുന്നു.
താലൂക്ക്സഭയില്‍ പൊതുപ്രവര്‍ത്തകനായ ലൂയിസ് ഡേവിഡ് നല്കിയ പരാതിയിന്മേല് കഴിഞ്ഞ ദിവസം വനംവകുപ്പ് സ്ഥലത്തെത്തി അളന്ന് തിട്ടപ്പെടുത്തി പഞ്ചായത്തിന് റിപ്പോര്‍ട്ട് നല്കി. അയ്യപ്പന്‍താര റോഡിലെ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനായി ലേല നടപടികള്‍ ഉടനെ തുടങ്ങുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അനിത സന്തോഷ് പറഞ്ഞു. എന്നാല്‍ അയ്യപ്പന്‍താര റോഡ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് പഞ്ചായത്തില്‍ ഫണ്ടില്ലാത്തതാണ് നടപടികള്‍ വൈകാന്‍ കാരണമെന്ന് പറയുന്നു.
കൊച്ചമ്പലത്തില്‍ നിന്നും പേരൂര്തോട്വരെയുള്ള എസ്റ്റേറ്റ് ഭാഗത്തെ സ്ഥലങ്ങള്‍ വിട്ടുതരുന്നതിന് കയ്യേറ്റക്കാര്‍ സമ്മതിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനനപാത പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ സമരങ്ങളും മറ്റും നടന്നിരുന്നു. എന്നാല്‍ കയ്യേറ്റക്കാരില്‍ നിന്നും റോഡിന്റെ സ്ഥലം തിരിച്ചുപിടിക്കാന്‍ ബന്ധപ്പെട്ടവര്‍ അനാസ്ഥകാട്ടിയതാണ് തുടര്‍നടപടി ഇതുവരെ വൈകാന്‍ കാരണമായതെന്നും ബിജെപി പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് വി.സി അജി പറഞ്ഞു.
ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനനപാത സ്വകാര്യവ്യക്തികള്‍ കയ്യേറിയതിനെതിരെ വ്യാപകമായ പരാതികളുയര്‍ന്നിട്ടും റവന്യൂവകുപ്പ് അടക്കമുള്ള വകുപ്പിലെ ഉദ്യോഗസ്ഥര്‍ എസ്റ്റേറ്റുകാര്ക്കനുകൂലമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: