35-ാം ദേശീയ ഗെയിംസിന് ഇന്ന് അരങ്ങുരണരുമ്പോള് കേരളം ലക്ഷ്യമിടുന്നത് ഓവറോള്‍ കിരീടം. 1987-ല്‍ ആദ്യം ആതിഥേയത്വം വഹിച്ചതിനുശേഷം കേരളത്തിന് ഇതുവരെ ദേശീയ ഗെയിംസില്‍ ചാമ്പ്യന്മാരാവാന് കഴിഞ്ഞിട്ടില്ല. കിരീടം തിരിച്ചുപിടിക്കണമെന്ന വാശിയില്‍ ജംബോ സംഘമാണ് ഇക്കുറി കേരളത്തിനായി പടവെട്ടുന്നത്.
744 താരങ്ങള്‍ ഇത്തവണ കേരളത്തിനുവേണ്ടി ബൃഹത് കായികമേളയില്‍ മാറ്റുരയ്ക്കും. 33 ഇനങ്ങളിലും മത്സരിക്കുന്ന കേരള ടീമില്‍ 391 പുരുഷന്മാരും 353 വനിതകളുമുണ്ട്. ആതിഥേയര്‍ക്ക് ഏറ്റവുമധികം സാധ്യതയുള്ള അത്ലറ്റിക്സില് പുരുഷ-വനിതാ വിഭാഗങ്ങളിലായി 90 പേരും നീന്തലില്‍ 44 താരങ്ങളും മെഡലിനായി മല്ലിടും. 46 പുരുഷന്മാരും 44 വനിതകളുമാണ് അത്ലറ്റിക്സ് ടീമിലുള്ളത്. ട്രാക്കിനോട് വിടപറയാന്‍ ഒരുങ്ങുന്ന ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണമെഡല്‍ ജേത്രി പ്രീജാ ശ്രീധരനാണ് കേരള ക്യാപ്ടന്.
അതേസമയം, കേരളത്തിന്റെ ടീം തെരഞ്ഞെടുപ്പ് ഏറെ വിവാദമായിരുന്നു. അത്ലറ്റികസ് ടീം തെരഞ്ഞെടുപ്പിനെതിരെ പി.ടി. ഉഷ അടക്കമുള്ള പ്രമുഖര്‍ രംഗത്തെത്തുകയുണ്ടായി. ട്രയല്‍സിലെ ഒന്നാം സ്ഥാനക്കാരെ തഴഞ്ഞ് ട്രയല്‍സില്‍ പങ്കെടുക്കാത്തവരെ സംഘത്തില്‍ ഉള്‍പ്പെടുത്തിയതാണ് വിവാദത്തിന് വഴിവെച്ചത്. അതുപോലെ ബോക്സിങ്, റോവിങ് എന്നുവേണ്ട എല്ലാ ടീം സെലക്ഷനുകളിലും വിവാദങ്ങളുടെ പുകച്ചുരുള്‍ ഉയര്‍ന്നുവന്നു.
2007-ല്‍ ഗുവാഹത്തിയില്‍ നടന്ന 33-ാം ഗെയിംസില്‍ 31 സ്വര്‍ണ്ണവും 19 വെള്ളിയും 25 വെങ്കലവുമടക്കം 75 മെഡലുകളുമായി നാലാം സ്ഥാനത്തായിരുന്നു കേരളം. 59 സ്വര്‍ണ്ണവും 46 വെള്ളിയും 37 വെങ്കലവും ഉള്‍പ്പെടെ 142 മെഡലുകള്‍ വാരിയ സര്‍വീസസ് ചാമ്പ്യന്‍പട്ടം ചൂടി. 51 സ്വര്‍ണ്ണം കൈക്കലാക്കിയ മണിപ്പൂര്‍ രണ്ടാം സ്ഥാനത്തെത്തി.
എന്നാല്‍ 2011-ല്‍ റാഞ്ചിയില്‍ കേരളം ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 70 സ്വര്‍ണ്ണവും 50 വെള്ളിയും 42വെങ്കലവും പോക്കറ്റിലാക്കി സര്‍വീസസ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ കേരളത്തിന് കൈവന്നത് 30 സ്വര്‍ണ്ണവും 29 വെള്ളിയും 28 വെങ്കലവുമടക്കം 87 മെഡലുകള്‍. മണിപ്പൂര്‍, ഹരിയാന, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, ദല്‍ഹി എന്നീ ടീമുകളും മെഡല്‍പ്പട്ടികയില്‍ കേരളത്തിന് മുകളില്‍ ഇടംപിടിച്ചു.
കഴിഞ്ഞതവണ അത്ലറ്റിക്സിലാണ് കേരളം ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയത്, 9 സ്വര്‍ണ്ണവും 10 വെള്ളിയും 8 വെങ്കലവും. ബാഡ്മിന്റണില്‍ മൂന്ന് സ്വര്‍ണ്ണവും ഒന്നു വീതം വെള്ളിയും വെങ്കലവും കരസ്ഥമാക്കിയപ്പോള്‍ കനോയിങ്ങിലും കയാക്കിങ്ങിലും കേരളം നേടിയത് അഞ്ച് സ്വര്‍ണ്ണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 12 മെഡലുകള്‍. സൈക്ലിങ്ങിലും കേരളം മികച്ച പ്രകടനം തന്നെ അക്കുറി പുറത്തെടുത്തു. 4 സ്വര്‍ണ്ണ അടക്കം 15 മെഡലുകള്‍ സൈക്ലിങ് താരങ്ങള്‍ സംസ്ഥാനത്തിന്റെ പട്ടികയിലെത്തിച്ചു. വാട്ടര്‍പോളോയില്‍ രണ്ടും തുഴച്ചലില്‍ മൂന്നും ഖോ-ഖോയിലും വോളിബോളിലും ഒന്നുവീതം സ്വര്‍ണ്ണവും പോയവട്ടം പിടിച്ചെടുത്തിരുന്നു.
സ്വന്തം മണ്ണിലെ ഗെയിംസ് എന്ന ആനുകൂല്യം മുതലെടുത്ത് കിരീടം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് കേരള ക്യാംപ്. അത്ലറ്റിക്സ്, സൈക്ലിങ്്, ബാഡ്മിന്റണ്‍, കനോയിങ് ആന്‍ഡ് കയാക്കിങ്, വാട്ടര്‍പോളോ, വോളിബോള്‍, ബാസ്കറ്റ്ബോള്‍, ഫുട്ബോള്‍ എന്നിവയില്‍ മെഡല്‍ കൈവരുമെന്ന പ്രതീക്ഷയിലാണ് കേരളം. മെഡല്‍വേട്ട ലക്ഷ്യമിട്ട് സംസ്ഥാനത്തിനു പുറത്ത് ജോലിചെയ്യുന്ന മലയാളികളെയും ഉള്‍പ്പെടുത്തിയാണ് കേരളം കളത്തിലിറങ്ങുന്നത്. റെയില്‍വേയുടെയും സര്‍വീസസിന്റെയും ഒഎന്‍ജിസിയുടെയും ഉള്‍പ്പെടെ നിരവധി ദേശീയ-അന്തര്‍ദേശീയ താരങ്ങള്‍ ഇത്തവണ സംസ്ഥാനത്തിനുവേണ്ടി മാറ്റുരയ്ക്കും. നമ്മുടെ സ്വപ്നങ്ങള്‍ക്ക് നിറംപകരുന്ന പ്രധാന ഘടകവും അതുതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: