കൊച്ചി: ശക്തമായ വേലിയേറ്റത്തെത്തുടര്‍ന്ന് കാക്കത്തുരുത്ത് ദ്വീപ് നിവാസികള്‍ ദുരിതത്തിലായി. കായല്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന് കരയില്‍ അടിച്ചുകയറുന്നതിനാല്‍ നിരവധി വീടുകള്‍ വെള്ളത്തിിലായി. 350 കുടുംബങ്ങളുള്ള ദ്വീപിലെ മുക്കാല്‍ ഭാഗം വീടുകളും വെള്ളത്തിനടിയിലാണ്. ദ്വീപിനുള്ളിലെ ഏക ചെങ്കല്‍ റോഡും വെള്ളത്തിലായതോടെ ജനജീവിതം തീര്‍ത്തും ദു:സ്സഹമായ അവസ്ഥയിലാണ്.
കായലോരത്ത് നിര്‍മ്മിച്ചിട്ടുള്ള കല്‍ക്കെട്ടുകള്‍ പലഭാഗത്തും തകര്‍ന്നുകിടക്കുന്നതിനാല്‍ കരയിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് ശക്തമാണ്. ഓരുവെള്ളം കയറുന്നതിനാല്‍ വീടുകളുടെ അടിത്തറയും ചുവരുകളും ജീര്‍ണ്ണാവസ്ഥയിലായി. ദ്വീപിലെ പച്ചക്കറി കൃഷിയും നശിച്ചു. ഓരുവെള്ളം കയറിയതിനാല്‍ ശുദ്ധജല ശ്രോതസ്സും മലിനമായി. കാക്കത്തുരുത്തില്‍ കുടിവെള്ളം കിട്ടാതായിട്ട് മൂന്ന് മാസം കഴിഞ്ഞു. ദ്വീപ് നിവാസികള്‍ കായല്‍ കടന്ന് എരമല്ലൂരിലെത്തിയാണ് ഇപ്പോള്‍ കുടിവെള്ളം ശേഖരിക്കുന്നത്.
വെള്ളപ്പൊക്കം രൂക്ഷമായതോടെ അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട് പഞ്ചായത്തുകളിലെ കായലോര നിവാസികളും ഇതെ ദുരിതമനുഭവിക്കുന്നവരാണ്. വെള്ളക്കെട്ടുമൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തിര സഹായം എത്തിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: