കൊട്ടാരക്കര: താമരക്കുടി സര്‍വീസ് സഹകരണബാങ്ക് ഭരണസമിതി വീണ്ടും പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തി. ആറുമാസത്തേക്കാണ് സസ്പെന്റ് ചെയ്തത്. ഇത് രണ്ടാം തവണയാണ് ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിന് കീഴിലാകുന്നത്. നിലവിലെ ഇടതുഭരണസമിതി കെടുകാര്യസ്ഥതയും ക്രമക്കേടുകളും കാട്ടിയെന്നാരോപിച്ചാണ് കമ്മറ്റിയെ സസ്പന്‍ഡ് ചെയ്ത് അഡ്മിനിസേട്രേറ്റീവ് കമ്മിറ്റി ചുമതലയേല്‍ക്കാന്‍ ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവിട്ടത്.
16 കോടി രൂപയുടെ ബാധ്യതയുള്ള ബാങ്കില്‍ 7.12 കോടി രൂപ നിക്ഷേപമായുണ്ട്. ആസ്തിബാധ്യതയില്‍ 8.08 കോടി രൂപയുടെ വ്യത്യാസമാണുള്ളത്. ഇതു സംബന്ധിച്ച് അസി.രജിസ്ട്രാര്‍ സക്കീര്‍ഹുസൈന്‍ അന്വേഷണം നടത്തിവരികയാണ്. നിക്ഷേപകര്‍ക്കു പണം മടക്കി നല്‍കുന്നതിലും ഇടപാടുകാരുടെ താത്പര്യം സംരക്ഷിക്കുന്നതിലും നിലവിലെ ഭരണസമിതി പരാജയപ്പെട്ടതാണ് വീണ്ടും അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിന് കാരണമായത്.
കൊട്ടാരക്കര സഹകരണ ഇന്‍സ്പെക്ടര്‍ എം.പി.പാര്‍ത്ഥസാരഥിപിള്ള കണ്‍വീനറും എഴുകോണ്‍ ഇന്‍സ്പെക്ടര്‍ ബിനു.കെ.സാം, നെടുവത്തൂര്‍ ഇന്‍സ്പെക്ടര്‍ ജയകൃഷ്ണന് എന്നിവര്‍ അടങ്ങിയ കമ്മിറ്റിക്കാണ് ആറുമാസത്തേക്കു ബാങ്കിന്റെ ചുമതല. ബാങ്കിന്റെ പുനരുദ്ധാരണം, കുടിശിക പിരിച്ചെടുക്കല്‍, നിക്ഷേപകര്‍ക്കു പണം മടക്കിനല്‍കല്‍ എന്നിവയാണ് സമിതിയുടെ പ്രധാന ചുമതലയെന്ന് ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവില്‍ പറയുന്നു.
ഇടതു ഭരണസമിതി വര്‍ഷങ്ങളായി ഭരിക്കുന്ന ഇവിടെ കോടികളുടെ ക്രമക്കേടുകള്‍ ആണ് നടന്നിട്ടുള്ളത്. മുന്‍ സെക്രട്ടറിയെ തട്ടിപ്പുമായി ബന്ധപെട്ട പരാതിയെതുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഭരണസമിതി അംഗങ്ങള്‍ക്കെതിരെ നടപടികള്‍ ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. നിക്ഷേപം തിരികെ ആവശ്യപ്പെട്ട് ഇടാപാടുകാരും നിക്ഷേപകരും മാസങ്ങളായി സമരരംഗത്താണ്.
ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന 2012ല്‍ ഇടതു ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍‘ഭരണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ 2013ല്‍ തിരഞ്ഞെടുപ്പു നടത്തിയപ്പോള്‍ ഇടതുസമിതി തന്നെയാണ് അധികാരത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: