കൊട്ടാരക്കര: സിപിഐ ജില്ലാസമ്മേളനത്തിന് കൊടി ഉയരുമ്പോള്‍ നിലനില്പിനെ ചൊല്ലി പാര്‍ട്ടിയില്‍ ആശയക്കുഴപ്പം. കോട്ടകളില്‍ നിന്ന് പോലും അണികളുടെയും നേതാക്കളുടെയും കൊഴിഞ്ഞുപോക്ക് തുടരുന്നു. പാര്‍ട്ടി എക്കാലത്തും ചെങ്കോട്ടയെന്നും താമരക്ക് പറ്റിയ മണ്ണല്ല വെളിയം എന്നും ഊറ്റംകൊണ്ടിരുന്ന വെളിയം പഞ്ചായത്തില്‍ സിപിഐ ഇനി പേരില്‍ മാത്രമെ ഉള്ളൂ. പ്രമുഖ നേതാവായിരുന്ന രാജേശ്വരി രാജേന്ദ്രന് അടക്കമുള്ളവരുടെ ബിജെപിയിലേക്കുള്ള പ്രയാണം തടയാന്‍ പല അടവുകളും പയറ്റിയെങ്കിലും ഒന്നും ഫലവത്തായില്ല.
ലോക്കല്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ചില നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ എടുത്ത തീരുമാനം കുടുംബബന്ധങ്ങളുടെ പുറത്ത് ജില്ലാസമ്മേളനം വരെ നീട്ടിക്കൊണ്ടു പോകാന്‍ സിപിഐക്ക് കഴിഞ്ഞു. എന്നാല്‍ ഈ നേതാക്കളും ജില്ലാസമ്മേളനം പൂര്‍ത്തിയായാലുടന്‍ പാര്‍ട്ടി വിടും. ഒരു കാലത്ത് സിപിഐയെ കൊല്ലം പാര്‍ട്ടിയായി വിശേഷിപ്പിച്ചിരുന്നെങ്കില്‍ ഇന്ന് വല്ല്യേട്ടന്റ കാരുണ്യത്തില്‍ മാത്രം കഴിയുന്ന പാര്‍ട്ടിയായി അത് മാറി. സിപിഎം റിപ്പേര്‍ട്ടില്‍ തന്നെ ചില പോക്കറ്റ് പാര്‍ട്ടിയായി സിപിഐ മാറി എന്നായിരുന്നു ആക്ഷേപം. ശക്തി കേന്ദ്രം എന്നറിയപ്പെട്ടിരുന്ന കൊട്ടാരക്കരയില്‍ നേതാക്കളുടെ താല്പര്യസംരക്ഷണത്തില് മാത്രം പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ മണ്ഡലം സെക്രട്ടറിയെ പോലും സമീപ മണ്ഡലത്തില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ട നിലയില്‍ എത്തി.
പാവങ്ങള്‍ക്ക് നല്‍കാനുള്ള റേഷനരി പോലും മണ്ഡലം സെക്രട്ടറി പ്രസിഡന്റായുള്ള സഹകരണ സംഘത്തില്‍ നിന്ന് കടത്തുകയും അത് പിടികൂടുകയും ചെയ്തത് പാര്‍ട്ടിക്ക് ഉണ്ടാക്കിയ നാണക്കേടില്‍ നിന്ന് ഇനിയും കരകയറിയിട്ടില്ല. അന്വേഷണത്തിനൊടുവില്‍ മണ്ഡലം സെക്രട്ടറിയെ മാറ്റി നിര്‍ത്തേണ്ട ഗതികേടിലും എത്തി. സഹകരണ സംഘങ്ങളിലും അനുബന്ധമേഖലകളിലും ബന്ധക്കാരെ തിരുകി കയറ്റുന്നത് വന്‍ വിവാദത്തിന് തന്നെ വഴിതെളിച്ചിട്ടുണ്ട്. സമ്മേളനങ്ങളില്‍ ഈ വിഷയം സജീവ ചര്‍ച്ചാവിഷയമായിരുന്നു.
ലോക്സഭാതെരഞ്ഞെടുപ്പ് സമയത്ത് സിപിഐ സ്ഥാനാര്‍ത്ഥി മത്സരിച്ച മാവേലിക്കരയില്‍ പോലും വോട്ട് പിടിക്കുന്നതില്‍ നേതാക്കള്‍ സജീവമായിരുന്നില്ലന്ന് പാര്‍ട്ടി കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്തെ പേമെന്റ് സീറ്റ് വിവാദം അണികളുടെ മനോവീര്യം തകര്‍ത്തപ്പോള്‍ അവര്‍ പാര്‍ട്ടിയോടെ സലാം പറഞ്ഞ് ബിജെപിയിലേക്ക് എത്തിതുടങ്ങി. അധികാരം മോഹിച്ച് നില്ക്കുന്നവരുടെ കൂട്ടമായി സിപിഐ മാറിയതതില് മനം നൊന്താണ് ദേശീയതയില്‍ അധിഷ്ഠിതമായ പ്രത്യയശാസ്ത്രത്തിന് കീഴില്‍ അണിനിരക്കുന്നതെന്നാണ് പാര്‍ട്ടി വിടുന്നവര്‍ പറയുന്നത്. കിഴക്കന്‍ മേഖലയില്‍ രണ്ട് എംഎല്‍എമാര്‍ പാര്‍ട്ടിക്കുണ്ടെങ്കിലും ഈ മേഖലയില്‍ സംഘടനാപരമായി വളരെ പിന്നിലാണ്. പത്തനാപുരം പോലുള്ള പഴയ ശക്തികേന്ദ്രങ്ങളില്‍ ഇന്ന് നാമ മാത്രമാണ് സാന്നിധ്യം. ആര്. രാമചന്ദ്രനെ ഒഴിവാക്കി അനിരുദ്ധനെ ജില്ലാസെക്രട്ടറിയാക്കാനാണ് നീക്കങ്ങള്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: