കോട്ടയം: ചേരമ-സാംബവ സംഘടിത ശേഷി വിളിച്ചോതി സിഎസ്ഡിഎസ് കുടുംബസംഗമറാലി, ചേരമ-സാംബവ ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ പ്രഥമ വാര്‍ഷികത്തോടനുബന്ധിച്ച് ഇന്നലെ നടന്ന റാലിയില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു. ഉച്ചക്ക് 2.30ഓടെ പോലീസ് പരേഡ് ഗ്രൗണ്ടില്‍നിന്നും ആരംഭിച്ച റാലി കെ.കെ. റോഡ് വഴി തിരുനക്കര-ശാസ്ത്രീറോഡ്-കുര്യന് ഉതുപ്പ് റോഡ് വഴിയാണ് സമ്മേളനനഗരിയായ നാഗമ്പടം നെഹ്റു സ്റ്റേഡിയത്തില്‍ എത്തിയത്. മുന്‍നിര സമ്മേളന നഗരിയില്‍ എത്തി രണ്ടര മണിക്കൂര്‍ കഴിയുമ്പോഴും റാലിയുടെ പിന്‍നിര സമ്മേളന നഗരിയില്‍ എത്തിയില്ല. വിവിധ കുടുംബയോഗത്തിന്റെ ബാനറുകള്‍ക്ക് പിന്നിലായാണ് പ്രവര്‍ത്തകര്‍ അണിനിരന്നത്. പഞ്ചവാദ്യം, പക്കമേളം, ശിങ്കാരിമേളം തുടങ്ങിയവയും പരമ്പരാഗത കൃഷിരീതികളുടെ നിശ്ചല ദൃശ്യങ്ങളും റാലിക്ക് കൊഴുപ്പേകി. നെല്‍കൃഷിക്ക് വെള്ളം തിരിക്കുവാന്‍ ഉപയോഗിക്കുന്ന ചക്രവും, നുകം പൂട്ടിയകാളയും, തെയ്യം, തിര, കൊച്ചുകുട്ടികളുടെ കോല്‍ക്കളി തുടങ്ങിയവ ഏറെ ആകര്‍ഷണീയമായി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ സമ്മേളനത്തില്‍ സംബന്ധിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ദേശീയ ഗെയിംസിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നടക്കുന്നതിനാല്‍ പങ്കെടുത്തില്ല. സിഎസ്ഡിഎസ് പ്രസിഡന്റ് കെ.കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം സി.കെ. ജാനു ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: