കൊച്ചി: വനിതാ കമ്മീഷനും എറണാകുളം എന്‍എസ്എസ് കരയോഗവും സംയുക്തമായി സംഘടിപ്പിച്ച അദാലത്തിനു മുമ്പാകെ സമര്‍പ്പിച്ച 46 കേസുകളില്‍ 25 എണ്ണത്തിന് പരിഹാരം. ടിഡിഎം ഹാളില്‍ നടന്ന അദാലത്തില്‍ തൊഴില്‍ സ്ഥലങ്ങളിലെ ചൂഷണം, ഗാര്‍ഹിക പീഡനം, ദാമ്പത്യ പ്രശ്നങ്ങള്‍, കുടുംബ വഴക്കുകള്‍, ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങി വിവിധ കേസുകള്‍ പരിഗണിച്ചു. റവന്യൂ കേസുമായി ബന്ധപ്പെട്ടവ ആര്‍ഡിഒയുടെ തീരുമാനത്തിനായി സമര്‍പ്പിച്ചു.
തിരുവാണിയൂര്‍ സ്വദേശിയായ യുവതിക്ക് മകന്റെ ഹൃദയ ശസ്ത്രക്രിയയ്ക്കായി പിതാവിന്റെ സ്വത്തില്‍ നിന്ന്് അമ്പതിനായിരം രൂപയും ബാക്കി തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കെ.വി. തോമസ് എംപി മുഖേന ലഭ്യമാക്കാനും തീരുമാനമായി. വഴിപ്രശ്നവുമായി ബന്ധപ്പെട്ട് സാമൂഹ്യവിരുദ്ധര്‍ വീട് കയറി ആക്രമിച്ച കേസില്‍ പോലീസ് സംരക്ഷണത്തിന്റെ ഉറപ്പുമായാണ് മുളന്തുരുത്തി സ്വദേശിയായ യുവതി മടങ്ങിയത്. നാളുകളായി സ്ത്രീധന തര്‍ക്കം മൂലം പീഡനം സഹിച്ചിരുന്ന യുവതിക്ക് ഇനിമേല്‍ ഇത്തരത്തിലുള്ള അനൂഭവം ഉണ്ടാകില്ലെന്ന ഉറപ്പ് ഭര്‍ത്താവില്‍ നിന്ന് കമ്മീഷന് എഴുതി വാങ്ങി.
അദാലത്തില്‍ വന്ന കേസുകളില്‍ ഭൂരിഭാഗവും ദാമ്പത്യത്തിലെ അസ്വാരസ്യങ്ങളെക്കുറിച്ചുള്ളതായിരുന്നു. ഇതില്‍ കുറവു വരുത്താന്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കി വരികയാണെന്ന് വനിതാ കമ്മീഷന് അംഗം ലിസ്സി ജോസ് പറഞ്ഞു. കൂടാതെ തൊഴിലിടങ്ങളിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഗണിക്കുന്നതിന് പത്തില്‍ താഴെ സ്ത്രീ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ അഞ്ചംഗ പ്രാദേശിക കമ്മിറ്റി രൂപീകരിക്കും. വനിതകളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്ത് പരിചയമുള്ള ഒരു വനിത പ്രതിനിധി, രണ്ട് എന്‍ജിഒ അംഗങ്ങള്‍, ഒരു സോഷ്യല്‍ വെല്‍ഫെയര്‍ ഓഫീസര്‍, ഒരു പട്ടികജാതി അംഗം എന്നിവരാണ് കമ്മിറ്റിയിലുണ്ടാകുക. അംഗങ്ങളില്‍ മൂന്നു പേര് സ്ത്രീകളായിരിക്കും.
പത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ മൂന്നു പേര് സ്ത്രീകളായുള്ള അഞ്ചംഗ ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കും. നിശ്ചിത സ്ഥാപനത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ, രണ്ട് എന്‍ജിഒ അംഗങ്ങള്‍, ഒരു വെല്‍ഫെയര്‍ ഓഫീസര്‍, ഒരു നിയമ വിദഗ്ധന്‍ എന്നിവരാണ് കമ്മിറ്റിയിലുണ്ടാകുക. താലൂക്ക്, ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാന്‍ ഒരു ജില്ലാ ഓഫീസറുടെ നേതൃത്വത്തില്‍ അതത് സ്ഥലങ്ങളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കുമെന്നും ലിസി ജോസ് പറഞ്ഞു.
പ്രീ മാര്യേജ് കോഴ്സുകള്‍ വഴി വിവാഹത്തിനു മുന്‍പ് തന്നെ ദാമ്പത്യ ജീവിതത്തിന്റെ പ്രധാന്യത്തെക്കുറിച്ചും അതിലുണ്ടാകേണ്ട വിട്ടു വീഴ്ചകളെക്കുറിച്ചും ധാരണയുണ്ടാക്കാന്‍ സാധിക്കും. ക്ലാസുകള്‍ ജില്ലാ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുമെന്നും ലിസ്സി ജോസ് പറഞ്ഞു. കമ്മീഷന് മുന്‍പാകെ വന്ന കേസുകളില്‍ രണ്ട് കേസുകള്‍ക്ക് പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
12 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. ഒരു കേസ് ഫുള്‍ കമ്മീഷനിലേക്ക് സമര്‍പ്പിച്ചു. അദാലത്തില്‍ അഡ്വ. മേഘ ദിനേശ്, അഡ്വ. സതീഷ് മാത്യു സക്കറിയ, കൊച്ചി വനിതാ സെല്‍ സി.ഐ. ഷാര്‍ലറ്റ് മണി, ഫാമിലി കൗണ്‍സിലര്‍ എസ്. സിനിമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: