തിരുവനന്തപുരം: ബാര്‍കോഴയുടെ പേരില്‍ രാജിവയ്ക്കില്ലെന്ന് പ്രഖ്യാപനം നടത്തിയ മന്ത്രി കെ.എം. മാണിക്ക് മുന്നില്‍ എല്ലാ വഴികളുമടയുന്നു. അവസാനത്തെ അടവായി മതമേലധ്യക്ഷന്മാരെ പോലും രംഗത്തിറക്കിയ മാണിക്കെതിരെ വിവിധ അന്വേഷണ ഏജന്‍സികള്‍ രംഗത്ത് വന്നതോടെ പ്രതിരോധങ്ങളുടെ മുനയൊടിയുന്നു. ബാര്‍കോഴ ആരോപണത്തില്‍ സംസ്ഥാന വിജിലന്‍സിന്റെ അന്വേഷണത്തിന് പിറകെ കേന്ദ്ര ഏജന്‍സിയായ ആദായ നികുതി വകുപ്പും മാണിക്കെതിരെ അന്വേഷണം ആരംഭിച്ചു.
ബാര്‍കോഴയ്ക്ക് പുറമെ മാണിക്ക് നേരെ ഉയര്‍ന്ന മറ്റാരോപണങ്ങളാണ് ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നത്. ബേക്കറി വ്യാപാരി അസോസിയേഷന്, സ്വര്‍ണ വ്യാപാരികള്‍ എന്നിവരില്‍ നിന്ന് പണംവാങ്ങിയെന്ന ആരോപണമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുന്നത്. ബാര്‍ കോഴ സംബന്ധിച്ച രേഖകള്‍ ആദായനികുതി വകുപ്പ് വിജിലന്‍സില്‍ നിന്ന് ശേഖരിച്ചിട്ടുണ്ട്. തന്റെ പക്കലുള്ള മുഴുവന്‍ രേഖകളും എന്ഫോഴ്സെമന്റിന് നാളെ കൈമാറുമെന്ന് ബിജു രമേശും വ്യക്തമാക്കികഴിഞ്ഞു. അനധികൃതമായി പണം കൈമാറ്റം നടന്നെന്ന് വ്യക്തമായാല്‍ മാണിക്കെതിരെ പ്രിവന്‍ഷന്‍ ഓഫ് മണി ലെന്റിംഗ് ആക്റ്റ് പ്രകാരം കേസെടുക്കേണ്ടി വരും. എന്‍ഫോഴ്സ്മെന്റ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്താല്‍ മാണിക്ക് രക്ഷപ്പെടാനുള്ള വഴികളെല്ലാം അടയുമെന്നുറപ്പ്.
മാണിക്കെതിരെ കേന്ദ്രഏജന്‍സികളും പടയൊരുക്കം തുടങ്ങിയതോടെ പാര്‍ട്ടിയും മാണിയെ കയ്യൊഴിഞ്ഞു. ഇനിയും കൂടുതല്‍ ആരോപണങ്ങളുയരുന്നതിന് മുമ്പുതന്നെ മാണി രാജി വയ്ക്കുന്നതാണ് പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് നല്ലതെന്ന് ചില നേതാക്കള്‍ സൂചിപ്പിച്ചു. മാണിയുടെ രാജി പരസ്യമായി ആവശ്യപ്പെട്ട പി.സി. ജോര്‍ജിനും അനുയായി ടി.എസ്. ജോണിനും പിന്നാലെ ജോസഫ് വിഭാഗവും ഇതേ നിലപാടിലാണ്. ബാര്‍ കോഴ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നാല്‍ അത് പാര്‍ട്ടിയുടെ നാശത്തിലെത്തും.അതിന് മുമ്പ് രാജി വയ്ക്കുന്നതാണ് നല്ലതെന്നാണ് മാണിക്ക് പാര്‍ട്ടിയില്‍ നിന്നുള്ള ഉപദേശം.അവസരം മുതലെടുത്ത് പി.സി. ജോര്‍ജും വെടി പൊട്ടിച്ചാല്‍ മാണിയുടെ നില കൂടുതല്‍ പരുങ്ങലിലാവും. സിബിഐ അന്വേഷണം വന്നാല്‍ കോണ്‍ഗ്രസിനും മാണിയെ കൈവിടേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: