ന്യൂദല്‍ഹി: ദല്‍ഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിലിരിക്കെ ബിജെപി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുവാനുമുള്ള ആഹ്വാനവുമായി മുസ്ലിം പുരോഹിതന്മാര് രംഗത്ത്. ഈ നീക്കം പ്രതിപക്ഷ പാര്‍ട്ടികളേയും മുസ്ലിം അനുകൂല പാര്‍ട്ടികളില്‍ പെട്ടവരെ അമ്പരപ്പിച്ചിരിക്കുകയാണ്. ദല്‍ഹിയുടെ എല്ലാ ഭാഗങ്ങളിലുമുള്ള മുസ്ലിം വോട്ടര്‍മാരെ ഗുജറാത്തില്‍നിന്നുള്ള മുസ്ലിം പുരോഹിതന്മാരാണ് വോട്ടഭ്യര്‍ത്ഥനയുമായി സമീപച്ചിരിക്കുന്നത്.
ദല്‍ഹിയുടെ സമഗ്ര പുരോഗതിക്ക് ബിജെപിക്ക് വോട്ടുചെയ്യണമെന്നാണ് ഇവര്‍ അഭ്യര്‍ത്ഥിക്കുന്നത്. ആകെയുള്ള 70 സീറ്റുകളില്‍ 11 എണ്ണത്തില്‍ മുസ്ലിം വോട്ട് നിര്‍ണായകമാണ്. ഇവ പരമാവധി പിടിച്ചെടുക്കുവാനുള്ള ശ്രമത്തിലാണ് ബിജെപി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ മുസ്ലിം ഭൂരിപക്ഷമേഖലകളിലാണ് ബിജെപി ഇത്തരമൊരു തന്ത്രം ആദ്യമായി ആവിഷ്കരിച്ചത്. മുസ്ലിം ഉലമകള്‍, മുഫ്തികള്‍ എന്നിവരടങ്ങിയ സംഘം ബിജെപിക്കുവേണ്ടി ഈ മേഖലകളില്‍ സജീവ പ്രചാരണത്തിലായിരുന്നു. മൗലാന സൊഹൈബ് ഖ്വാസ്മി, മൗലാന ഷാമുല്‍ ഖ്വാസ്മി എന്നിവരായിരുന്നു പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തുശതമാനത്തോളം വോട്ട് ബിജെപിക്ക് ഇതിലൂടെ നേടിയെടുക്കാന്‍ കഴിഞ്ഞു.
ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ ഇരുപത് ശതമാനവും ബീഹാര്‍, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ 13 ശതമാനവും രാജസ്ഥാനില്‍ 15 ശതമാനവും മുസ്ലിം വോട്ട് ബിജെപി കൈക്കലാക്കിയപ്പോള്‍ യുപിയില്‍ അത് ആറുശതമാനമായിരുന്നു. ദല്‍ഹിയില്‍പ്പോലും ഏഴ് ശതമാനം വോട്ട് ബിജെപിക്ക് ലഭിച്ചു. തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ബിജെപിക്ക് ഇത്രയധികം മുസ്ലിംവോട്ട് ലഭിക്കുന്നത് ഇതാദ്യമാണ്.
ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ പ്രചാരണം ഊര്ജസ്വലമാക്കുവാനാണ് പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്.കോണ്‍ഗ്രസിനെപ്പോലുള്ള മതേതരപാര്ട്ടികള്ക്കും ആപ്പിനെപ്പോലുള്ള പാര്‍ട്ടികള്‍ക്കും ലഭിക്കുന്ന മുസ്ലിം വോട്ടുകളില്‍ വിള്ളലുണ്ടാക്കുവാനാണ് ബിജെപി ഊന്നല്‍ നല്‍കുന്നത്. മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ മുസ്ലിം രാഷ്ട്രീയ മഞ്ച് നേരത്തെതന്നെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് സമാഹരണം ആരംഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: