മാഡ്രിഡ്: ഫ്രഞ്ച് സ്ട്രൈക്കര്‍ കരീം ബെന്‍സേമയുടെ ഇരട്ടഗോളുകള്‍ സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് പെരുമയ്ക്കൊത്ത ജയമൊരുക്കി. രണ്ടാം പകുതിയില്‍ ബെന്‍സേമ (52, 76 മിനിറ്റുകള്‍) രണ്ടുവട്ടം വെടിപൊട്ടിച്ചപ്പോള്‍ റയല്‍ സോഷിഡാഡിനുമേല് കാര്‍ലോ ആന്‍സലോട്ടിയുടെ കുട്ടികള്‍ക്ക് 4-1ന്റെ ജയം. ഇതോടെ ടേബിളിലെ മുമ്പനായ റയലും (51) ബദ്ധവൈരി ബാഴ്സലോണയും (47) തമ്മിലെ പോയിന്റ് വ്യത്യാസം നാലായി.
തുറുപ്പുചീട്ട് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇല്ലാത ഇറങ്ങിയ കളിയില്‍ അത്രശുഭകരമായിരുന്നില്ല റയലിന്റെ തുടക്കം. സാന്റിയാഗോ ബെര്‍ണബ്യൂവിലെ അങ്കത്തിന്റെ ആദ്യ മിനിറ്റില്‍ റയലിന്റെ വലകുലുങ്ങി. റൂബന്‍ പാര്‍ഡോയുടെ കോര്‍ണര്‍ ഉയര്‍ന്നു ചാടി ഹെഡ്ഡ് ചെയ്ത അരിറ്റ്സ് എലുസ്റ്റോണ്ഡോ സോഷിഡാഡിന് അപ്രതീക്ഷിത ലീഡ് നല്കി (1-0). എന്നാല്‍ സന്ദര്‍ശകരുടെ സന്തോഷത്തിന് അല്‍പ്പായുസേ ഉണ്ടായിരുന്നുള്ളു.
3-ാം മിനിറ്റില്‍ മാഴ്സലോയുടെ ക്രോസ് ഒന്നാന്തരമൊരു ഹെഡ്ഡര്‍ വഴി ജെയിംസ് റോഡ്രിഗസ് ലക്ഷ്യത്തിലെത്തിച്ചു (1-1). എന്നിട്ടും കളിയില്‍ ആധിപത്യം സോഷിഡാഡ് കൈയാളി. എന്നാല്‍ 17-ാം മിനിറ്റില്‍ കാര്‍ലോസ് വെല പരിക്കേറ്റു പുറത്തായതോടെ അവരുടെ നീക്കങ്ങളുടെ ചടുലത കൈമോശംവന്നു. പിന്നെ റയല്‍ കടിഞ്ഞാണ്‍ ഏറ്റെടുത്തു.
37-ാം മിനിറ്റില്‍ ക്ലോസ് റേഞ്ച് തൊടുത്ത് സെര്‍ജിയോ റാമോസ് റയലിന് ലീഡൊരുക്കുമ്പോള് മത്സരഗതി നീതികരിക്കപ്പെട്ടു (2-1). പിന്നാലെ റയലിന് ലഭിച്ച നല്ലൊരവസരം ഗാരെത് ബെയ്ല് തുലയ്ക്കുന്നതിനും ആദ്യ പകുതി സാക്ഷ്യംവഹിച്ചു.
രണ്ടാം പകുതിയില്‍ തന്റെ പിഴവിന് ബെയ്ല് പരിഹാരം കാണുക തന്നെ ചെയ്തു. ഇടതു വിങ്ങുവഴി കുതിച്ച ബെയ്ല് ബോക്സിനുള്ളിലേക്ക് കയറി നല്കിയ പാസ് അനായാസം ഫിനിഷ് ചെയ്യേണ്ട ജോലി ബെന്‍സേമ ഭംഗിയായി നിര്‍വഹിച്ചു (3-1).പിന്നെ ഇസ്കോയ്ക്ക് പന്ത് വച്ചുമാറി മുന്നേറിയ ബെന്‍സേമ 20 വാര അകലെ നിന്ന് ഉഗ്രനൊരു സ്ട്രൈക്കിലൂടെ ഡബിളും തികച്ചു (4-1).
മറ്റൊരു മത്സരത്തില്‍ എയ്ബറിനെ അത്ലറ്റിക്കോ മാഡ്രിഡ് കളി പഠിപ്പിച്ചെന്നു പറയാം (3-1). മരിയോ മാന്‍സുകിച്ച് (23, 25), അന്റോണിയോ ഗ്രിസ്മാന് (7) എന്നിവര്‍ അത്ലറ്റിക്കോയുടെ ഗോള്‍വേട്ടക്കാര്‍. ഫെഡറിക്കോ പിയോവക്കാരി (89) എയ്ബറിന്റെ മറുപടിക്കാരന്. 21 മത്സരങ്ങളില്‍ 47 പോയിന്റുള്ള അത്ലറ്റിക്കോ ടേബിളില്‍ മൂന്നാം സ്ഥാനത്തു തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: