ന്യൂദല്‍ഹി: 1984 ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കും. കലാപത്തിനിരയായവരെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമാണ് ഈ പ്രസ്താവന. ദല്‍ഹിയിലെ തെരഞ്ഞെടുപ്പിനുശേഷം മാത്രമേ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ. അന്വേഷണസംഘത്തിലെ അംഗങ്ങളെയും അതിനുശേഷമേ തീരുമാനിക്കൂ.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം റിട്ട.ജഡ്ജി ജി.പി.മാത്തൂര്‍ തലവനായി അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തില്‍നിന്നും വിരമിച്ച ജെ.പി.അഗര്‍വാളും കമ്മറ്റിയില്‍ അംഗമായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ കമ്മറ്റിയെ നിയോഗിക്കുമ്പോള്‍ ഇതിന്റെ പരിപൂര്‍ണ സാധ്യതകള്‍ പരിശോധിച്ച് മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നിര്‍ദ്ദേശങ്ങളടക്കം ഒരുമാസത്തിനകം പാനല്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഇതില്‍ ചില പ്രധാന കേസുകളില്‍ നിര്‍ണായക തെളിവുകളുണ്ടെന്ന് അവയെക്കുറിച്ച് പുതിയ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
1984 ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെത്തുടര്‍ന്ന് തലസ്ഥാനഗരിയിലുണ്ടായ സിഖ് വിരുദ്ധ കലാപത്തില്‍ ഏകദേശം നാലായിരത്തോളം പേര് ഇരയായെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 2733 കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിരുന്നു.
45 പേജ് അടങ്ങിയതാണ് മാത്തൂര്‍ കമ്മീഷന് റിപ്പോര്‍ട്ട്. ഇതില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഏകദേശം 225 ഓളം കേസുകള്‍ പുനഃപരിശോധിക്കുവാന്‍ ഇടയുണ്ട്. ഈ കേസുകള്‍ ദല്‍ഹി പോലീസ് അവസാനിപ്പിക്കുകയാണുണ്ടായത്. ഇവ കോടതിയിലേക്ക് അയയ്ക്കുവാനുള്ള സാഹചര്യംകൂടി ഉണ്ടായിരുന്നില്ല. കമ്മീഷന് റിപ്പോര്‍ട്ട് തത്വത്തില്‍ നടപ്പാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്.
പ്രമുഖ കോണ്‍ഗ്രസ് നേതാക്കളായ സജ്ജന്‍ കുമാര്‍, ജഗദീഷ് ടൈറ്റ്ലര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം പുനഃരാരംഭിക്കുവാനിടയുണ്ട്. സജ്ജന്‍ കുമാറിനെതിരെ 1992 ല്‍ കേസ് ചാര്‍ജ് ഷീറ്റ് നല്കിയെങ്കില് അത് കോടതിയില്‍ ഫയല്‍ ചെയ്യുകയുണ്ടായില്ല. മാത്രമല്ല പ്രസ്തുത റിപ്പോര്‍ട്ട് സിബിഐ അവസാനിപ്പിക്കുകയായിരുന്നു. അന്വേഷണം പുനഃപരിശോധിക്കുമ്പോള്‍ കേസ് പുനഃരാരംഭിക്കുവാന്‍ ഇടയുണ്ടെന്ന് വക്താവ് സൂചിപ്പിച്ചു.
1984 ലെ കലാപവുമായി ബന്ധപ്പെട്ട കേസുകളെക്കുറിച്ച് പുനരന്വേഷണം വേണമെന്ന് ബിജെപി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് നാനാവതി കമ്മീഷന് കേസുകള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നാലെണ്ണമൊഴികെ 241 കേസുകളും ദല്‍ഹി അവസാനിപ്പിക്കുകയായിരുന്നു. മുന്‍ കേന്ദ്രമന്ത്രി കമല്‍നാഥ് ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ സിഖ്വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് ആരോപണവിധേയരാണ്. കലാപസമയത്ത് നിഷ്ക്രിയത പാലിച്ചുവെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിക്കെതിരെയും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: