കാസര്‍കോട്: ആര്‍എസ്എസ് കാസര്‍കോട്ട് നടത്തിയ പഥസഞ്ചലനവും സാംഘിക്കും ഹിന്ദുക്കള്‍ക്കെതിരെ മതതീവ്രവാദികളും ന്യൂനപക്ഷ സമുദായവും നടത്തുന്ന അക്രമങ്ങള്‍ക്കും ലൗജിഹാദിനുമെതിരെയുള്ള താക്കീതായി.
ഹിന്ദുക്കളെ വിഘടിപ്പിച്ച് ജനാധിപത്യ അവകാശങ്ങളെ ധ്വംസിക്കുന്ന പ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നതെന്നും അതിനെ ഒറ്റക്കെട്ടായി നേരിടാന്‍ രാഷ്ട്രീയ സ്വയം സേവക് സംഘിന് കഴിയണമെന്നും വിജയശക്തി സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്.സേതുമാധവന് പറഞ്ഞു.
ഇത്തരത്തിലുളള സ്റ്റാലിനിസത്തെ ചെറുത്ത് തോല്‍പ്പിക്കുവാനുള്ള പ്രവര്‍ത്തനമാണ് നമ്മള് നടത്തേണ്ടത്. ഹിന്ദു എന്നത് ദേശീയതയുടെയും മതസൗഹാര്‍ദ്ദത്തിന്റെയും ശബ്ദമാണെന്നും രാഷ്ട്രത്തിന്റെ നിലനില്‍പ്പും സമാധാനവുമാണ് രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ബാഹ്യശക്തികള്‍ തകര്‍ത്ത മതസൗഹാര്‍ദ്ദം പുന:സ്ഥാപിക്കുക എന്നതാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത്. നമ്മുടെ രാഷ്ട്രത്തിനായി മരിക്കാന്‍ തയ്യാറാകണം. എല്ലാവരും ഒന്നാണെന്ന വികാരം ഇന്ന് തകര്‍ന്നിരിക്കുന്നു. വിവേകാനന്ദനെയും ശ്രീനാരായണ ഗുരുവിനെയും സ്വീകരിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ തയ്യാറായെന്ന് കരുതി കാക്ക കുളിച്ചാല്‍ കൊക്കാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ ഗ്രാമങ്ങളും കൂട്ടായ്മയുടെ കേന്ദ്രങ്ങള്‍ ആകണം. മതത്താല്‍ അന്ധത ബാധിച്ച നാടായിരിക്കുന്നു നമ്മുടേത്. അതില്‍നിന്നും രാജ്യത്തെ രക്ഷിക്കേണ്ടത് സംഘത്തിന്റെ ഉത്തരവാദിത്തമാണ്.
ഹിന്ദുത്വത്തിന്റെ പേര് പറഞ്ഞ് ജനങ്ങളെ വിഘടിപ്പിക്കുന്ന ദുഷ്ടശക്തികളെ അവഗണിക്കണമെന്നും നമ്മള് ഒറ്റക്കെട്ടായി നീങ്ങണമെന്നും അദ്ദേഹം വ്യക്തമാക്കി. മതസൗഹാര്‍ദ്ദം നിലനിര്‍ത്തുക എന്നതാണ് ആര്‍എസ്എസിന്റെ ലക്ഷ്യം.
മുമ്പ് ഭോപ്പാലിലും ഇന്‍ഡോറിലും റൂട്ട് മാര്‍ച്ചുകള്‍ സംഘടിപ്പിച്ചപ്പോള്‍ മുസ്ലിം സഹോദരങ്ങള്‍ നമുക്ക് വേണ്ടി പുഷ്പാര്‍ച്ചന നടത്താന്‍ മുന്നോട്ട് വന്നത് ശ്രദ്ധേയമാണ്. നാം ഇന്ന് പുതിയ രാഷ്ട്രം നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ്. ഭാരതത്തിന്റെ ഭാവി ശോഭനമാകാന്‍ ദേശീയവികാരം എല്ലാവരിലും ഉണ്ടാകണം. സേതുമാധവന് പറഞ്ഞു.
ബ്രിഗേഡിയര്‍ ഐ.എന്‍.റായ് അദ്ധ്യക്ഷത വഹിച്ചു. മേജര്‍ ബി.എ.നഞ്ചപ്പ ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. പ്രാന്ത സഹ സംഘചാലക് അഡ്വ.കെ.കെ.ബലറാം, മംഗലാപുരം വിഭാഗ് സംഘചാലക് ഡോ.വാമന ഷേണായ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: