വാഷിംഗ്ടണ്‍: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ഒരുതരത്തിലും ചൈനയ്ക്ക് ഭീഷണിയല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. അടുത്തിടെ താന്‍ ഇന്ത്യ സന്ദര്‍ശിച്ചതില്‍ അസ്വസ്ഥരായ ചൈന പ്രസ്താവന നടത്തിയത് സംബന്ധിച്ച് സി.എന്‍.എന്‍ വാര്‍ത്താ ചാനലിനോട് സംസാരിക്കുമ്പോഴായിരുന്നു ഒബാമ നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യയുമായി അമേരിക്ക നല്ല ബന്ധം സ്ഥാപിക്കുന്നു എന്നു കരുതി ചൈന അതില്‍ ഭയപ്പെടേണ്ട കാര്യമില്ല. ചൈന നടത്തിയ പ്രസ്താവനകളില്‍ അത്ഭുതം തോന്നുന്നു. എല്ലാ രാജ്യങ്ങളും ആഗോള തലത്തില്‍ തന്നെ പൊതുനിയമങ്ങളും വ്യവസ്ഥകളും അംഗീകരിച്ച് മുന്നോട്ട് പോവുന്നത് ലോകജനതയുടെ ഉന്നമനത്തിന് ഉതകുന്നതാണ്. അക്കാര്യമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ത്യാ സന്ദര്‍ശനവേളയില്‍ സംസാരിച്ചത് ഒബാമ വിശദീകരിച്ചു.
ചൈനയുടെ സമാധാനപരമായ ഉയര്ത്തെഴുന്നേല്പ് കാണാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ ഒബാമ, അസ്ഥിരാവസ്ഥയിലുള്ള ചൈന അപകടകാരിയാണെന്നും ചൂണ്ടിക്കാട്ടി. ചൈനയുടെ വളര്‍ച്ച ഒരിക്കലും മറ്റുള്ളവരുടെ ചെലവില്‍ ആവരുത്.
വിയ്റ്റ്നാം, ഫിലപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളെ സമുദ്രാതിര്‍ത്തിയുടെ പേരില്‍ ചൈന ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നത് ശരിയായ രീതിയല്ല. അത്തരം പ്രശ്നങ്ങളെല്ലാം അന്താരാഷ്ട നിയമങ്ങള്‍ക്ക് അനുസരിച്ച് രമ്യമായി പരിഹരിക്കാനാണ് ചൈന ശ്രമിക്കേണ്ടതെന്നും ഒബാമ ചൂണ്ടിക്കാട്ടി. ചില അവസരങ്ങളില്‍, ഇക്കാര്യങ്ങളില്‍ ചൈനയില്‍ നിന്ന് വിജയകരമായ നിലപാടുകള്‍ ഉണ്ടാവാറുണ്ട്. മറ്റു ചിലപ്പോള്‍ നിരാശയാണ് ഫലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: