ന്യൂദല്‍ഹി: പാമോലീന്‍ കേസില്‍ വിഎസ് അച്യുതാനന്ദന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. വിഎസ് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു എന്നാണ് കോടതി അഭിപ്രായപ്പെട്ടത്. കൂടുതല്‍ നിര്‍ണ്ണായകമായ തെളിവുകള്‍ സമര്‍പ്പിക്കുന്നതിനായി പാമോലീന്‍ കേസിലെ വാദം നീട്ടിവയ്ക്കണമെന്ന വിഎസ്സിന്റെ അഭിഭാഷകന്റെ അഭ്യര്‍ഥനയേ തുടര്‍ന്നാണ് സുപ്രീം കോടതി ഇത്തരത്തില്‍ പ്രതികരിച്ചത്.
കേസില്‍ വിഎസിന് രാഷ്ട്രീയ ലക്ഷ്യമുണ്ട്. കേസ് അവസാനിപ്പിക്കാന്‍ വിഎസ് ശ്രമിക്കുന്നതിനു പകരം പരമാവധി നീട്ടീക്കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു. ഇനി എന്ത് തെളിവുകളാണ് വിഎസിന് സമര്‍പ്പിക്കാനുള്ളതെന്നും കേസില്‍ വിഎസിന് എന്ത് രാഷ്ട്രീയ ലാഭമാണുള്ളതെന്നും കോടതി ചോദിച്ചു. ഇത്തരത്തില്‍ കേസ് നീട്ടിവച്ചാല്‍ വിഎസിനെതിരെ വിധി പുറപ്പെടുവിക്കേണ്ടിവരുമെന്നും കോടതി വാക്കാല്‍ മുന്നറിയിപ്പ് നല്കി.
കേസ് അവസാനിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം ഹൈക്കോടതി തടഞ്ഞതാണെന്നും കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പരാതി നല്‍കാതെ നേരിട്ട് സുപ്രീം കോടതിയെ സമീപിക്കുന്നതെന്തിനാണെന്നും സുപ്രീം കോടതി ചോദിച്ചു.
രാവിലെ കേസ് പരിഗണിച്ചപോള്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്ന് അഭിഭാഷകന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഉച്ചയ്ക്കത്തേക്ക് കേസ് മാറ്റിവച്ചു. ഇതിനു ശേഷം പരിഗണിക്കവേയാണ് കോടതി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. എന്നാല്‍ വിഎസിന്റെ അഭ്യര്‍ഥന മാനിച്ച് കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: