തിരുവനന്തപുരം: പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനായി ബാറുടമകളില്‍ നിന്ന് കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന ധനമന്ത്രി കെ.എം.മാണിക്കെതിരെ പ്രാഥമിക അന്വേഷണം തുടരുമെന്ന് ലോകായുക്ത.
മാണിക്കെതിരായ ആരോപണത്തെ കുറിച്ച് വിജിലന്‍സ് നടത്തിയ ത്വരിത പരിശോധനാ റിപ്പോര്‍ട്ട് (ക്വിക്ക് വെരിഫിക്കേഷന്) ഹാജരാക്കാനും ലോകായുക്ത നിര്‍ദ്ദേശിച്ചു. ഇതിനായി വിജിലന്‍സ് ഡയരക്ടര്‍ വിന്‍സന്റ് എം.പോള്‍, ബാര്‍ കോഴക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പി ആര്.സുകേശന് എന്നിവര്‍ക്ക് നോട്ടീസയക്കാനും ലോകായുക്ത തീരുമാനിച്ചു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി ആലോചിക്കാമെന്നും കോടതി പറഞ്ഞു. കേസ് ഈ മാസം 27ന് വീണ്ടും പരിഗണിക്കും.
മാണിക്കെതിരായ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്ജിക്കാരന് കഴിഞ്ഞില്ലെന്നും പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും ലോകായുക്ത വ്യക്തമാക്കി.
പൂട്ടിക്കിടന്ന 418 ബാറുകള്‍ തുറക്കുന്നതിനു വേണ്ടി മാണി പണം വാങ്ങിയെന്ന ബാര്‍ അസോസിയേഷന് നേതാവ് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവര്ത്തകന് തിരുവനന്തപുരം സ്വദേശി നവാസ് നല്കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: