ന്യൂദല്‍ഹി: മെയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്വച്ഛ് ഭാരത് എന്നിവയടക്കം 12 കേന്ദ്ര പദ്ധതികള്‍ പുതിതായി രൂപംകൊണ്ട നിതി ആയോഗിന്റെ മേല്‍നോട്ടത്തിന് കീഴില്‍വരും. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത ജനപ്രിയ പദ്ധതികള്‍ നടപ്പിലാക്കുകയും അവയുടെ ചട്ടക്കൂട് സംബന്ധിച്ച് അവലോകനം ചെയ്യുകയുമാണ് നിതി ആയോഗിന്റെ ദൗത്യം. കാലപ്പഴക്കം ചെന്ന ആസൂത്രണ കമ്മിഷനു പകരം വര്‍ഷാദ്യമാണ് നിതി ആയോഗ് നിലവില്‍വന്നത്.
അധികാരമേറ്റ് എട്ടുമാസത്തിനുള്ളില്‍ നിരവധി പദ്ധിതികള്‍ക്ക് മോദി ഭരണകൂടം രൂപം കൊടുത്തിരുന്നു. എന്നാല്‍ വിവിധ വകുപ്പുകളുടെ കീഴിലുള്ള അവയുടെ മേല്‍നോട്ടം,നിര്‍വഹണം, അവലോകനം എന്നിവയുടെ ചുമതലയെക്കുറിച്ച് അന്തിമ തീരുമാനമെടുത്തിരുന്നില്ല. ഈ സാഹചര്യത്തില്‍ നിതി ആയോഗിന് ആ ജോലികള്‍ക്ക് നിയോഗിക്കണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് സമയബന്ധിതമായി റിപ്പോര്‍ട്ട് തേടണമെന്നുമുള്ള നിര്‍ദേശം ഉന്നത ഉദ്യോഗസ്ഥര്‍ മുന്നില്വയ്ക്കുകയുണ്ടായി. യുപിഎയുടെ കാലത്ത് രൂപീകരിച്ച സ്വതന്ത്ര്യ അവലോകന സമിതി കേന്ദ്രം പിരിച്ചുവിട്ടിരുന്നു. സംസ്ഥാനങ്ങള്‍ക്കുകൂടി പ്രാമുഖ്യമുള്ള പകരം സംവിധാനത്തിന് നിതി ആയോഗ് ഉടന്‍ രൂപം കൊടുക്കും.
ഫെബ്രുവരി ആറിന് നടക്കുന്ന നിതി ആയോഗിന്റെ ആദ്യ യോഗത്തില്‍ സ്വപ്ന പദ്ധതികളെ കേന്ദ്രീകരിച്ചാവും പ്രധാന ചര്‍ച്ചകള്‍. അംഗങ്ങളായ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, റെയില്‍വേ മന്ത്രി സുരേഷ് പ്രഭു, കൃഷിമന്ത്രി രാധാ മോഹന്‍ സിങ് തുടങ്ങിയവരും പ്രത്യേക ക്ഷണിതാക്കളും യോഗത്തില്‍ പങ്കെടുക്കും. ഒരു ദശാബ്ദത്തിനുശേഷം നരേന്ദ്ര മോദി യോജനാ ഭവനില്‍ കാലെടുത്തുവയ്ക്കുന്നെന്ന പ്രത്യേകതയും യോഗത്തിനുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിലാണ് അദ്ദേഹം ഇതിനുമുന്‍പ് യോജനാ ഭവന് സന്ദര്‍ശിച്ചത്. ഫെബ്രുവരി എട്ടിന് നിതി ആയോഗിന്റെ കര്‍ത്തവ്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രിമാരുമാരുമായി ചര്‍ച്ചയുമുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: