തൊടുപുഴ: മകനെ സിപിഎമ്മുകാര്‍ മര്‍ദ്ദിക്കുന്നത് കണ്ട് തടസം പിടിക്കാന്‍ ചെന്ന സിഐടിയുക്കാരന്‍ അടിയേറ്റു മരിച്ചു. കരിങ്കുന്നം കാട്ടോലില് ചാലില്‍ രവിയാണ് മരിച്ചത്. കഴിഞ്ഞ 26ന് കരിങ്കുന്നം കാട്ടോലി കവലയില്‍ വച്ചാണ് രവിക്ക് തലയ്ക്ക് അടിയേറ്റത്. ഗുരുതരമായ പരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ കഴിയുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് മരണത്തിന് കീഴടങ്ങിയത്.
26ന് വൈകിട്ട് സന്തോഷ് എന്നയാള്‍ കാട്ടോലി കവലയില്‍, രവിയുടെ വീടിന് സമീപത്തു വച്ച് പരസ്യമായി മദ്യപിച്ചു.രവിയുടെ മകന് അരുണ്‍ ഇത് ചോദ്യം ചെയ്തു. ഇതേത്തുടര്‍ന്ന് നേരിയതോതില്‍ സംഘര്‍ഷമുണ്ടായെങ്കിലും പിന്നീട് ഇരുവിഭാഗങ്ങളും പിരിഞ്ഞുപോയി. രാത്രി 9.30തോടെ പ്രശ്നം പറഞ്ഞു തീര്‍ക്കണമെന്നാവശ്യപ്പെട്ട് സന്തോഷ് അരുണിന്റെ വീടിന് സമീപമെത്തി. ഇതിനിടെ സിപിഎം പ്രവര്‍ത്തകരായ മാടപ്പാട്ട് കുര്യന്, ഇയാളുടെ മകനും ഡിവൈഎഫ്ഐ നേതാവുമായ ജിന്സണ്, സാബു കൊച്ചുമറ്റം, നിരപ്പുതൊട്ടിയില്‍ രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അരുണിനെ കമ്പിവടി ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു. ഇതറിഞ്ഞാണ് രവിയും മൂത്തമകന് ബിബിനും സ്ഥലത്തെത്തിയത്. സിഐടിയു പ്രവര്‍ത്തകനായിരുന്നിട്ടുകൂടി രവിയെ അക്രമികള്‍ കമ്പിവടിക്ക് തലയ്ക്കടിച്ച് വീഴ്ത്തി. ബിബിനെയും ക്രൂരമായി മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ രവിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. അഞ്ച് ദിവസത്തോളം വെന്റിലേറ്ററിലായിരുന്നു.
ഇന്നലെ വൈകിട്ട് നാലുമണിയോടെ സംസ്കാരം നടത്തി. ഭാര്യ: ഓമന. കൊലപാതകക്കേസില്‍ കൊച്ചുമറ്റം സാബു,മാടപ്പാട്ട് കുര്യന് എന്നിവരെ അറസ്റ്റു ചെയ്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കൊല്ലപ്പെട്ട രവി കോലാനി ഷാപ്പിലെ ചെത്തുതൊഴിലാളിയാണ്. രവിയുടെ മുത്തമകന് ബിബിന്‍ ബിജെപി കാട്ടോലി ബൂത്ത് പ്രസിഡന്റാണ്.
മൃതദേഹം വച്ച് ആശുപത്രി അധികൃതര്‍ വിലപേശി
തൊടുപുഴ: ഗുരുതരാവസ്ഥയില്‍ മരണത്തോട് മല്ലടിച്ച രവിക്ക് രണ്ട് ദിവസം മുമ്പ് മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. ഈ വിവരം ബന്ധുക്കളെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. മൂന്ന് ദിവസത്തെ ചികിത്സക്കായി രണ്ട് ലക്ഷത്തോളം രൂപ ചിലവായെന്നും ഒന്നേ മുക്കാല്‍ ലക്ഷം രൂപ നല്‍കിയാലേ വെന്റിലേറ്റര്‍ എടുത്തു മാറ്റൂ എന്ന് അറിയിച്ചു. തുടര്‍ന്ന് ബിജെപി തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്.അജിയുടെ നേതൃത്വത്തില്‍ കാല് ലക്ഷം രൂപ പിരിച്ചെടുത്ത് ആശുപത്രി അധികൃതര്‍ക്ക് നല്കി. ശേഷിക്കുന്ന തുകയ്ക്ക് എഗ്രിമെന്റ് തയ്യാറാക്കി മൃതദേഹം ഏറ്റെടുക്കുകയായിരുന്നു.
എല്ലാ പ്രതികളെയും ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി എസ്. പത്മഭൂഷണ്‍, ബിജെപി ജില്ലാ പ്രസിഡന്റ് പി.എ വേലുക്കുട്ടന്, സംസ്ഥാന കമ്മറ്റിയംഗ ം സന്തോഷ് അറയ്ക്കല്‍, നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ് അജി എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: