തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവന്‍കൂര്‍ കഴിഞ്ഞ ഡിസംബര്‍ 31 ന് അവസാനിക്കുന്ന ത്രൈമാസികത്തില്‍74.34 കോടി രൂപ അറ്റാദായം കൈവരിച്ചതായി എസ്ബിടി മാനേജിംഗ് ഡയറക്ടര്‍ ജീവന്‍ദാസ് നാരായണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ ആറു സാമ്പത്തിക ത്രൈമാസികങ്ങളില്‍ ഇത്തവണത്തെ ത്രൈമാസികലാഭം ഏറ്റവും ഉയര്‍ന്നതാണ്. പലിശചെലവുകള് കുറഞ്ഞതും നിഷ്ക്രിയാസ്ഥിയിലുണ്ടായ കുറവും ട്രഷറി ആദായമുള്പ്പെടെയുള്ള ഇതര വരുമാനങ്ങളില്‍ ഉണ്ടായ കുതിപ്പുമാണ് ഈ നേട്ടത്തിനു കാരണമായത്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ അപേക്ഷിച്ച് 400ശതമാനത്തിലധികം വളര്‍ച്ചയാണ് ഇത് കാണിക്കുന്നത്. ബാങ്കിന്റെ മൂലധനനിധി ഡിസംബര്‍ അവസാനത്തോടെ 601.46 കോടി രൂപയിലെത്തി. എസ്ബിടിയില്‍ 78.91 ശതമാനം ഓഹരി കയ്യാളുന്ന എസ്ബിഐ ഈ വര്‍ഷം ഒരു മുന്‍ഗണനാക്രമത്തില്‍ ഓഹരി അനുവദിക്കുന്നതിലൂടെ 385 കോടി രൂപ സമാഹരിച്ചതും മൂലധനനിധി വര്‍ദ്ധിക്കാന്‍ കാരണമായി. ഡിസംബര്‍ അവസാനത്തോടെ ബാങ്കിന്റെ നിക്ഷേപങ്ങള്‍ 2014 മാര്‍ച്ച് 31ലെ 89337 കോടി രൂപയില്‍ നിന്ന് 91440 കോടി രൂപയായി ഉയര്‍ന്നു. പലിശച്ചെലവു ചുരുക്കുന്നതിനായി ചെലവുകൂടിയ വന്‍ നിക്ഷേപങ്ങള്ക്കുംനിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ക്കും പകരം ബാങ്ക് തുടര്‍ച്ചയായി ചില്ലറ നിക്ഷേപങ്ങള്‍ക്ക് പ്രധാന്യം നല്കിവരുന്നു.
നടപ്പുവര്‍ഷത്തെ ആകെ വായ്പകള്‍ 69404 കോടിയില്‍നിന്ന് 67025 കോടിയായി കുറഞ്ഞെങ്കിലും വായ്പയില്‍നിന്നുള്ള ആദായം 10.56% ആയി വര്‍ദ്ധിച്ചു. കാര്‍ഷിക, വിദ്യാഭ്യാസമേഖലയില്‍ വായ്പാ അനുപതം മറ്റ് മേഖലയെ അപേക്ഷിച്ച് കുറവാണെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. കേരളത്തിനുപുറത്ത് കൂടുതല്‍ വായ്പ അനുവദിക്കുന്നത് ദേശസാല്‍കൃത ബാങ്കായതിനാലാണെന്നും കൂടുതല്‍ കോര്‍പ്പറേറ്റ് പദ്ധതികള്‍ മറ്റ് സംസ്ഥാനങ്ങളിലാണുള്ളതെന്നുമായിരുന്നു അദ്ദേഹം വശദീകരിച്ചത്.
ഡിസംബര്‍ അവസാനത്തില്‍ മൊത്തം ബിസിനസ് 1,59,961 കോടി രൂപയാണ്. 16 സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 1138 ശാഖകളും 1516 എടിഎമ്മുകളും ഉണ്ട്. കേരളത്തില്‍ മാത്രമായി 831 ശാഖകളും 1186 എടിഎമ്മുകളുമുണ്ട്.വാര്‍ത്താസമ്മേളനത്തില്‍ ചീഫ് ജനറല്‍ മാനേജര്‍മാരായ ഇ.കെ.ഹരികുമാര്‍, എസ്.ആദികേശവന്, ജനറല്‍ മാനേജര്‍മാരായ എസ്. ചന്ദ്രശേഖരന്, കെ.എന്‍.മുരളി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: