യുവനടന് ഷൈന്‍ ടോം ചാക്കോയും ഒരു സഹസംവിധായക ഉള്‍പ്പടെയുള്ള മോഡലുകളും മയക്കുമരുന്നുപയോഗത്തെ തുടര്‍ന്ന് അറസ്റ്റിലായത് ക്യാമ്പസുകള്‍ മാത്രമല്ല സിനിമാ അഭിനേതാക്കളും മയക്കുമരുന്നിന്റെ മാസ്മരിക വലയത്തിലേക്ക് വഴുതിവീണിരിക്കുകയാണോ എന്ന സംശയം ബലപ്പെടുത്തുന്നു.
ഈ അറസ്റ്റ് ന്യൂജനറേഷന് സിനിമാ രംഗത്ത് മയക്കുമരുന്നുപയോഗം വ്യാപകമാണെന്ന പോലീസ് സംശയവും സ്ഥിരീകരിക്കുന്നു. ഇതിനുമുന്‍പ് ഒരു സ്റ്റാര്‍ ഹോട്ടലില്‍ നിന്നും കോളേജ് വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്നുപയോഗിക്കുന്നത് നേരിട്ട് കണ്ട എറണാകുളം പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ നിശാന്തിനി അവരെ അറസ്റ്റ് ചെയ്തിരുന്നു. കേരളം ഇപ്പോള്‍ മദ്യകേരളം മാത്രമല്ല മയങ്ങുന്ന കേരളവുംകൂടിയായി മാറിയിരിക്കുന്നു.
കേരളീയരെ മയക്കുമരുന്നുപയോഗത്തിലേക്ക് ജ്ഞാനസ്നാനം ചെയ്യിപ്പിച്ചത് എണ്‍പതുകളില്‍ ഇടുക്കി കഞ്ചാവിനുവേണ്ടി പ്രവഹിച്ച ഹിപ്പികളായിരുന്നു. അനുകരണ ഭ്രാന്തരായ മലയാളികള്‍ ഹിപ്പി സംസ്കാരം മാത്രമായിരുന്ന മയക്കുമരുന്നുപയോഗത്തെ ജനകീയവത്ക്കരിച്ച് ക്യാമ്പസുകളിലേക്കും വ്യാപിപ്പിച്ചു. കൊച്ചിയിലെ പ്രസിദ്ധമായ ഒരു വനിതാകോളേജിന് മുന്നിലും ഒരു സ്ത്രീ കഞ്ചാവ് വിറ്റിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. മദ്യത്തിനു മാത്രമല്ല, മയക്കുമരുന്നിനും ന്യൂജെന്‍ അടിമകളാകുന്നു എന്ന വാര്‍ത്ത കേരളത്തിനേറ്റ വലിയ ആഘാതമാണ്. ഒരു തലമുറയുടെ ഭാവിയാണ് ഇപ്പോള്‍ വ്യാപകമാകുന്ന മയക്കുമരുന്നുപയോഗം നശിപ്പിക്കുന്നത്. ആരാധനാപാത്രങങ്ങളായ യുവ സിനിമാതാരങ്ങളും മയക്കുമരുന്നിനടിമകളാകുന്നു എന്ന വാര്‍ത്ത ന്യൂജെന്‍കാര്‍ക്ക് പ്രചോദനമാകുന്നു.
ഇന്ന് കേരളത്തിലെ ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ചാണ് പെണ്‍വാണിഭവും മയക്കുമരുന്നുപയോഗവും മറ്റും ശക്തമാകുന്നത്. പെണ്വാണിഭത്തിലേര്പ്പെട്ട യുവതികളെ ഫ്ളാറ്റില്‍നിന്നും അറസ്റ്റ് ചെയ്തിരുന്നു. മാവോബന്ധം സംശയിച്ച് അടുത്തിടെ എറണാകുളത്തെ ഒരു ഫ്ളാറ്റില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. അറസ്റ്റിലായ ഷൈന്‍ ടോം മയക്കുമരുന്നുപയോഗം തുടങ്ങിയത് സിഗററ്റില്‍ കൊക്കെയിന്‍ പുരട്ടി ആയിരുന്നത്രെ.
എല്‍എസ്ഡി, കൊക്കെയിന്‍, ഹെറോയിന്‍ എന്നിവയ്ക്ക് സ്വര്‍ണത്തേക്കാളും രത്നത്തേക്കാളും വിലയുണ്ട്. ഹെറോയിന്‍ ഒരു ഗ്രാമിന് 8500 രൂപയും കൊക്കെയിന്‍ 20,000 രൂപയുമാണ് വില. സിനിമ കാണിക്കുമ്പോള്‍ ”മദ്യവും പുകവലിയും നിരോധിച്ചിട്ടുണ്ട്” എന്നെഴുതിയതുകൊണ്ടു മാത്രം യുവതലമുറ അഭിനേതാക്കളെ അനുകരിക്കാതിരിക്കില്ല. ഇപ്പോള്‍ യുവാക്കളുടെ ഇടയില്‍ മയക്കുമരുന്നുപയോഗം വര്‍ധിച്ചിട്ടുണ്ടെന്നും അത് ഫാഷനാണെന്ന തെറ്റായ സന്ദേശം നല്കി ഈ ലഹരി ഉപയോഗത്തെ മഹത്വവല്‍ക്കരിക്കരുതെന്നും സംവിധായകന് സിബി മലയില്‍ പറയുന്നു. ഒരു സിനിമാ നിര്‍മാതാവാണ് മയക്കുമരുന്ന് വിപണിയിലെ പ്രധാന കണ്ണിയെന്ന പോലീസിന്റെ സംശയം ബലപ്പെടുത്തുന്നതാണ് ലഹരിയില്‍ സെക്യൂരിറ്റിക്കാരനെ വാഹനമിടിച്ച് കൊല്ലാന്‍ ശ്രമിച്ച നിസാമിന്റെ മയക്കുമരുന്നു ബന്ധം. മറൈന്‍ഡ്രൈവിലെ ആഡംബര നൗകയിലെ നിശാപാര്‍ട്ടിക്കിടെ മയക്കുമരുന്നു പിടിച്ച കേസിലും ഇയാള്‍ സംശയത്തിന്റെ നിഴലിലായിരുന്നു. നിസാമിന് അന്തര്‍ദ്ദേശീയ മയക്കുമരുന്നു വ്യാപാര കണ്ണികളുമായി ബന്ധമുണ്ടെന്നും സംശയമുയര്‍ന്നിട്ടുണ്ട്.
അഭ്യസ്തകേരളമെന്ന് നാം അഭിമാനിച്ചിരുന്ന കേരളത്തിനുമേല്‍ മദ്യ-മയക്കുമരുന്ന് മാഫിയ വീഴ്ത്തുന്ന കരിനിഴലിനെതിരെ സമൂഹം ജാഗരൂകരാകേണ്ടതാണ്. മൂല്യങ്ങള്‍ അസ്തമിക്കുന്ന, മാന്യത എന്ന വാക്ക് അര്‍ത്ഥശൂന്യമാക്കുന്ന സംസ്കാരമാണ് ആണ്-പെണ് ഭേദമില്ലാതെ യുവതലമുറയില്‍ വികസിക്കുന്നത്. ഇതിനെപ്പറ്റി രക്ഷാകര്‍തൃ സമൂഹം തികഞ്ഞ അജ്ഞതയിലാണോ എന്നുപോലും സംശയിക്കേണ്ടിവരുന്നു. സിനിമാ താരങ്ങള്‍ എന്നും ഹീറോകളാണ്. അവരുടെ വേഷവും ചേഷ്ടകളും ഹെയര്‍സ്റ്റൈലും അനുകരിക്കുന്ന യുവതലമുറയ്ക്ക് അവര്‍ മയക്കുമരുന്നുപയോഗത്തിനടിമകളാകുന്നു എന്ന വാര്‍ത്ത ആധിയുളവാക്കേണ്ടതാണ്. ബുദ്ധിജീവികളാകാമെന്ന തോന്നലും ലഹരി ഉപയോഗത്തിന് ആക്കംകൂട്ടുന്നു. ദേശീയ-അന്തര്‍ദ്ദേശീയ ബന്ധമുള്ള മാഫിയകളാണ് കേരളത്തില്‍ വിരാജിക്കുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള ”ക്ലീന്‍ കാമ്പസ്- സേവ് കാമ്പസ്” പ്രോഗ്രാം വിജയം കണ്ടില്ല. കേരളത്തില്‍ പടരുന്ന പുതിയ അര്‍ബുദമാണ് ന്യൂജെന്‍കാരെ സ്വാധീനിക്കുന്ന മയക്കുമരുന്ന് ഉപയോഗം. കുടുംബങ്ങളും മൂല്യങ്ങളും തകര്‍ന്നുകൊണ്ടിരിക്കുന്ന കേരളത്തില്‍ സ്ത്രീകള്‍കൂടി ഈ വലയില്‍ കുടുങ്ങുമ്പോള്‍ കേരളത്തിന്റെ ഭാവി എന്ത്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: