മുഹമ്മ: ചിക്കരക്കുഞ്ഞുങ്ങളുടെ പൂങ്കാവനം എന്നറിയപ്പെടുന്ന കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തില്‍ ചിക്കരക്കൊട്ടിക്കല്‍ കൂട്ടക്കളം ഫെബ്രുവരി മൂന്നിന്. പെണ്‍കുട്ടികള്‍ക്ക് പ്രാധാന്യമുള്ള 21 ദിവസം നീണ്ടുനില്‍ക്കുന്ന വഴിപാടാണ് ചിക്കര ഇരിക്കല്‍. സന്താനം ഇല്ലാത്തവര്‍ സന്താനം ഉണ്ടാകാനും സത്സന്താനലബ്ദിക്കും വേണ്ടി പ്രാര്‍ത്ഥിച്ച് ചിക്കര വഴിപാട് നടത്തുന്നു. വീടുകളില്‍ ചെന്ന് ചിക്കരക്കുട്ടികളെ വാദ്യവൃന്ദങ്ങളുടെ അകമ്പടിയോടെ ക്ഷണിച്ചു കൊണ്ടുവരുന്ന പതിവുണ്ട്. ഇതിന് ശാന്തി, വെളിച്ചപ്പാട്, കാലാക്കവാര്യര് എന്നിവരുണ്ടാകും. ചെണ്ട, തകില്, ചേങ്ങില എന്നിവ ഈ ചടങ്ങിന് ഉപയോഗിക്കും. മൂവായിരത്തോളം കുട്ടികളാണ് ഇത്തവണ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയിട്ടുള്ളത്.
ചൊവ്വാഴ്ച രാത്രി നടക്കുന്ന ചക്കരക്കുടത്തില്‍ കൈയിടുന്ന ചടങ്ങിന് ഏറെ പ്രാധാന്യമുണ്ട്. മൂല ക്ഷേത്രത്തിലാണ് ഈ ചടങ്ങ് നടക്കുക. ചക്കരക്കുടത്തില്‍ കൈയിട്ട് ചക്കരയെടുക്കാന് കുട്ടികളോട് ആവശ്യപ്പെടുന്നു. കുട്ടികള്‍ ചക്കരക്കുടത്തില്‍ കൈയിടും. വെള്ളത്തില്‍ അലുത്തുപോയ ചക്കര കിട്ടാതെ വരുമ്പോള്‍ ശാന്തി ഈര്‍ക്കില്‍ കൊണ്ടു കുട്ടികളുടെ കൈയില്‍ തല്ലും. ഇതോടെ അരിഷ്ടതകള് നീങ്ങുമെന്നാണ് വിശ്വാസം. ഫെബ്രുവരി 17ന് ആറാട്ടോടെ ഉത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: