ആലപ്പുഴ: റോവിങില്‍ കേരളത്തിന് വേണ്ടി സ്വര്‍ണം നേടിയ എം.ടി. നിമ്മിയും ഹണി ജോസഫും സ്വന്തം മെഡല്‍ നേട്ടത്തില്‍ ഒരു സ്വര്‍ണവും ഒരു വെള്ളിയും കൂടി എഴുതിച്ചേര്‍ത്തു. ആലപ്പുഴ തത്തംപള്ളി സ്വദേശികളായ ആന്റണി ജോസഫിന്റെയും കുഞ്ഞമ്മ ജോസഫിന്റെയും മകളായ ഹണി ജോസഫിന്റെ തുഴച്ചിലിലെ ആറാമത്തെ സ്വര്‍ണ മെഡലാണ് തിങ്കളാഴ്ചത്തേത്.
ഏഷ്യന്‍ ഗെയിംസിലടക്കം അഞ്ച് മെഡലുകളുടെ സ്വര്‍ണത്തിളക്കവുമായാണ് സ്വന്തം നാട്ടില്‍ നടന്ന ദേശീയ ഗെയിംസില്‍ മത്സരിക്കാനെത്തിയത്. അഞ്ച് സ്വര്‍ണവും മൂന്ന് വെള്ളിയും സ്വന്തം മെഡല്‍ പട്ടികയിലുള്ള ഹണിജോസഫ് ഇന്നലെ ഓരോ സ്വര്‍ണം, വെള്ളി മെഡലുകള്‍ സ്വന്തം പേരിലേക്ക് ചേര്‍ത്തു. ഫെബ്രുവരി മൂന്നിന് നടക്കുന്ന 500 മീറ്റര്‍ ഹീറ്റ്സ് മത്സരങ്ങളില്‍ രണ്ടിനങ്ങളില്‍ മത്സരിക്കുന്ന ഹണിക്ക് ഇതിലും സ്വര്‍ണം ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളത്. 1994 മുതല്‍ ആലപ്പുഴ സായി കേന്ദ്രത്തിലാണ് ഹണി തുഴച്ചില്‍ പരിശീലനം നടത്തുന്നത്. കുട്ടനാട് ചമ്പക്കുളം ചെമ്പുമ്പുറം ടി.കെ. തോമസിന്റെയും മിനിതോമസിന്റെയും മകള്‍ നിമ്മിക്കും ഇന്നലെ നേട്ടത്തിന്റെ ദിനമായിരുന്നു.
ഒരു സ്വര്‍ണവും ഒരു വെള്ളിയും നേടിയ നിമ്മി മത്സരിച്ച രണ്ടിനങ്ങളിലും മെഡല്‍ നേടിയ ആഹ്ലാദത്തിലാണ്. നേരത്തെ ഏഷ്യന്‍ ഗയിംസില് സ്വര്‍ണവും യൂത്ത് നാഷണല്‍ ഗയിംസില് വെള്ളി, വെങ്കല മെഡലുകള്‍ നേടിയിട്ടുള്ള നിമ്മിയും ആലപ്പുഴ സായിയുടെ സന്തതിയാണ്. 2006 ലാണ് നിമ്മി ഇവിടെ പരിശീലനത്തിന് ചേര്‍ന്നത്. തലവടി കൊല്ലപ്പറമ്പ് വെളി നിത്യ ജോസഫിന് ഇത് രണ്ടാമത്തെ സ്വര്‍ണമാണ്. ഇന്നലെ നടന്ന വനിതാ കോക്സ്ലസ് ഫോര്‍ ഇനത്തില്‍ സ്വര്‍ണം നേടിയ നിത്യ ജോസഫ് ഇതേയിനത്തില്‍ നേരത്തെ സ്വര്‍ണം നേടിയിട്ടുണ്ട്.ഇതിന് പുറമെ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡലും കരസ്ഥമാക്കിയിട്ടുണ്ട്.
ചൊവ്വാഴ്ച നടക്കുന്ന 500 മീറ്റര്‍ ഹീറ്റ്സ് മത്സരത്തില്‍ ഫൈനലിലെത്താനും സ്വര്‍ണം നേടാനും സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് നിത്യ. കഴിഞ്ഞ വര്‍ഷം ഈയിനത്തില്‍ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇക്കുറി എങ്ങിനെയും സ്വര്‍ണം നേടണമെന്ന വാശിയിലാണ്. കെ.ജി. ബാബു, സൂസമ്മ ദമ്പതികളുടെ മകളാണ്.സ്വര്‍ണ നേട്ടത്തില്‍ മൂവരുടെയും പങ്കാളി ചിപ്പികുര്യന് ഇടുക്കി മേലേചിന്നാര്‍ സ്വദേശിനിയാണ്. സഹോദരി താരാകുര്യനെ മാതൃകയാക്കിയാണ് ഈ രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: