ആലപ്പുഴ: തൈപ്പൂയ മഹോത്സവത്തിനോടനുബന്ധിച്ച് നാല്‍പ്പത്തിയൊന്ന് ദിവസത്തെ വ്രതശുദ്ധിക്ക് പരിസമാപ്തി കുറിച്ചുകൊണ്ട് ജില്ലയിലെ വിവിധ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രങ്ങളില്‍ ചൊവ്വാഴ്ച ഭക്തര്‍ കാവടിയാടും. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ പുലര്‍ച്ചെ മൂന്നിന് ക്ഷേത്രനട തുറക്കുന്നതോടെ കാവടിയാട്ടത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. ക്ഷേത്രത്തിന് തെക്കുഭാഗത്തുള്ള മേല്‍ശാന്തി മഠത്തില്‍ നിന്നുള്ള എണ്ണക്കാവടിയാണ് ആദ്യം ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തുന്നത്.
ഇതിനുശേഷം നെയ്യ്, തേന്‍, പാല്, പഞ്ചാമൃതം, ശര്‍ക്കര തുടങ്ങിയ കാവടികള്‍ ആടും. ഉച്ചയ്ക്ക് ബ്രാഹ്മണ സമൂഹമഠത്തില്‍ നിന്നുള്ള കളഭക്കാവടിയും ക്ഷേത്രത്തിലെത്തും. വൈകിട്ട് കുങ്കുമം, ഭസ്മം, പനിനീര്, പുഷ്പം കാവടികളാണ് ആടുന്നത്. ഹരിപ്പാടിന്റെ വിവിധ പ്രദേശങ്ങളിലെ ക്ഷേത്രങ്ങള്‍, മറ്റ് ആരാധനാലയങ്ങള്‍ തുടങ്ങി അന്‍പതോളം കേന്ദ്രങ്ങളില്‍ നിന്ന് കാവടിയുമായി ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: