തിരുവനന്തപുരം: അന്താരാഷ്ട്ര താരങ്ങള്‍ക്കൊപ്പം മത്സരിക്കാനെത്തിയ നിരഞ്ജനെന്ന പതിനാലുകാരന് ഷൂട്ടിംഗ് റേഞ്ചിലെ വിസ്മയമായി. ദേശീയ ഗെയിംസില്‍ പുരുഷന്മാരുടെ 50 മീറ്റര്‍ പിസ്റ്റള്‍ ഇനത്തിലാണ് നിരഞ്ജനെന്ന കൗമാരക്കാരന് ഭാഗ്യം പരീക്ഷിച്ചത്. പാലക്കാട് കണ്ണാടി തരുവക്കുറിശിയില്‍ പ്രജിത്തിന്റെയും സ്മിഷയുടെയും രണ്ടുമക്കളില്‍ മൂത്തയാളാണ് ഒന്‍പതാം ക്ലാസുകാരനായ നിരഞ്ജന്.
വാശിയേറിയ പോരാട്ടത്തിന്റെ ഫൈനലില്‍ 499 പോയിന്റ് ബോര്‍ഡില്‍ കുറിച്ചിട്ടശേഷം നിരഞ്ജന് പുറത്താകുമ്പോഴും ഗാലറിയിലിരുന്ന കാണികള്‍ ഹര്‍ഷാരവത്തോടെ കുട്ടി ഷൂട്ടറെ എതിരേറ്റു. മികച്ച പ്രകടനം കാഴ്ചവയ്ക്കാനാവുന്ന കുരുന്നു പ്രതിഭയെ പരിശീലിപ്പിച്ചെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയാത്തത് ആരാധകരെയാകെ നിരാശയിലാഴ്ത്തി. കഴിഞ്ഞ രണ്ടുവര്‍ഷമായി പാലക്കാട് വാസവി വിദ്യാലയത്തിലെ റേഞ്ചില്‍ വെടിയുതിര്ത്താണ്നിരഞ്ജന് ഇക്കുറി ദേശീയ ഗെയിംസ് വേദിയില്‍ കന്നിയങ്കം കുറിക്കാനെത്തിയത്.
പാലക്കാട് റൈഫിള്‍ ക്ലബ്ബില്‍ നടന്ന ഷൂട്ടിംഗ് ഹണ്ടിലൂടെയായിരുന്നു നിരഞ്ജന് ദേശീയ ഗെയിംസില്‍ കേരളത്തെ പ്രതിനിധീകരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. യോഗ്യത നേടിയപ്പോള്‍ നിരഞ്ജന് സംസ്ഥാന സര്‍ക്കാരും റൈഫിള്‍ അസോസിയേഷനും ഏറെ മോഹനവാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. മത്സരത്തിനായി റേഞ്ചില്‍ കാലുകുത്തും മുന്‍പ് അത്യാധുനിക സൗകര്യങ്ങളുള്ള ക്ലബ്ബില്‍ പരിശീലനം, വട്ടിയൂര്‍ക്കാവില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന രാജ്യാന്തര നിലവാരമുള്ള ദേശീയ ഗെയിംസ് ഷൂട്ടിംഗ് റേഞ്ചില്‍ പത്തുദിവസത്തെ പരിശീലനം… അങ്ങനെ എണ്ണിയാലൊടുങ്ങാത്ത മോഹങ്ങളാണ് ഈ കുഞ്ഞു ഷൂട്ടറുടെ മനസ്സില്‍ അധികൃതര്‍ കുത്തിനിറച്ചത്.
സ്കൂളിലെ ഇരുണ്ട വെട്ടമുള്ള റേഞ്ചില്‍ പരിശീലിച്ചുവന്ന നിരഞ്ജന് ഗെയിംസിന്റെ റേഞ്ചിലെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം ഫയര്‍ ബോര്‍ഡിലേക്കുള്ള ഉന്നത്തിന് തടസ്സം സൃഷ്ടിച്ചു. ഈ ബുദ്ധിമുട്ടൊഴിവാക്കാന്‍ കുറഞ്ഞത് അഞ്ചുദിവസമെങ്കിലും വട്ടിയൂര്‍ക്കാവിലെ റേഞ്ചില്‍ പരിശീലനത്തിന് അനുവദിക്കണമെന്ന് നിരഞ്ജന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗെയിംസ് ആരംഭിക്കുന്നതിനു തലേദിവസം വരെ നിര്‍മ്മാണ ജോലികള്‍ തീരാത്തതിനാല്‍ അധികൃതര്‍ നിരഞ്ജന്റെ ആവശ്യം അംഗീകരിച്ചില്ല. തന്മൂലം അപരിചിതമായ സാഹചര്യങ്ങളില്‍ മാനസികസമ്മര്‍ദ്ദം മൂലം പലപ്പോഴും നിരഞ്ജന്റെ ഉന്നം പിഴച്ചു.
പ്രതിഭയുള്ള നിരവധിപേരുണ്ടെങ്കിലും ഇവര്‍ക്ക് പരിശീലനം നല്കാന് സര്‍ക്കാര്‍ തയ്യാറാകാത്തതാണ് ഷൂട്ടിംഗ് ഇനങ്ങളില്‍ സംസ്ഥാനം ദയനീയ പരാജയമാകാന്‍ കാരണമെന്ന് കേരള ടീം മാനേജരും അന്തര്‍ദേശീയ താരവുമായ ബിജി പറയുന്നു.
കുറഞ്ഞ ചെലവില്‍ പരിശീലനത്തിന് അവസരമൊരുക്കാന്‍ പാകത്തില്‍ ജില്ലാ തലത്തില്‍ ഒരു ഷൂട്ടിംഗ് ക്ലബ്ബെങ്കിലും സര്‍ക്കാര്‍ ആരംഭിച്ചെങ്കില്‍ ഒരുപാട് താരങ്ങളെ വാര്‍ത്തെടുക്കാന്‍ നമുക്കാകുമായിരുന്നെന്ന് അദ്ദേഹം ആണയിടുന്നു.
കേരളത്തിന്റെ വരുംകാല പ്രതീക്ഷയായ നിരഞ്ജന് നല്ല പരിശീലനം നല്കാന് നമ്മുടെ കായിക പ്രേമികളും സര്‍ക്കാരും കൂട്ടായി യത്നിക്കുക തന്നെ വേണം. എയര്‍ പിസ്റ്റളില്‍ നാഷണല്‍ റിനോവ്ഡ് ഷൂട്ടറായി 2014ല്‍ നിരഞ്ജന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: