തിരുവനന്തപുരം: ഷൂട്ടിംഗ് റേഞ്ചില്‍ കേരളത്തിന്റെ ദയനീയ പ്രകടനം. പുരുഷന്മാരുടെ 50 മീറ്റര്‍ പിസ്റ്റളില്‍ കേരളത്തിന്റെ ആന്റണി, അനൂപ്, നിരഞ്ജന് എന്നിവര്‍ യോഗ്യതാ റൗണ്ടില്‍ തന്നെ പുറത്തായി.
50 മീറ്റര്‍ പിസ്റ്റളില്‍ ഒളിമ്പിക് മെഡല്‍ ജേതാവ് സര്‍വീസസിന്റെ ജിത്തു റായിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി കര്‍ണ്ണാടകത്തിന്റെ പി.എന്‍. പ്രകാശ് സ്വര്‍ണ്ണം നേടി. പഞ്ചാബിന്റെ അമന്‍പ്രീത് സിങ്ങിനാണ് വെള്ളി.
ആദ്യറൗണ്ടില്‍ ജിത്തു റായി ടോപ്സ്കോറര്‍ പട്ടികയില്‍ ഇടം നേടിയെങ്കിലും മികവിലേക്കുയര്‍ന്ന പ്രകാശ് കന്നഡ നാടിന് സുവര്‍ണ്ണ നേട്ടം സമ്മാനിക്കുകയായിരുന്നു.
പെണ്‍കുട്ടികളുടെ 10 മീറ്റര്‍ എയര്‍ റൈഫിളിലും കേരളത്തിന്റെ മെഡല്‍ പ്രതീക്ഷകളായ എലിസബത്ത് സൂസന് കോശിയും സൈറമറിയ ജോയും യോഗ്യതാ റൗണ്ടില്‍ മടങ്ങി. മഹാരാഷ്ട്രയുടെ അയോണിക പൗളും പൂജാ ഗഡ്ക്കരിയും രാജസ്ഥാന്റെ അപൂര്‍വ്വ ചന്ദേലയും തമ്മിലായിരുന്നു വാശിയേറിയ മത്സരം. ഒടുവില്‍ അപൂര്‍വ്വയെ പുറത്താക്കി മഹാരാഷ്ട്ര താരങ്ങള്‍ ഷൂട്ടിംഗ് വേദി കയ്യടക്കി.
208.1 പോയിന്റ് എന്ന സ്കോറില്‍ രണ്ടുപേരും ഒപ്പംനിന്നു. തുടര്‍ന്ന് ഒരിക്കല്‍കൂടി ഇരുവര്‍ക്കും ഷൂട്ടിംഗിന് അവസരം നല്കി. അവസാന റൗണ്ടില്‍ 10.7 എന്ന സ്കോറിലൂടെ പൂജ സ്വര്‍ണ്ണം നേടിയപ്പോള്‍ അയോണിക വെള്ളി മെഡല്‍ കൊണ്ട് തൃപ്തയായി. അപൂര്‍വ്വ ചന്ദേല വെലങ്കത്തോടെ റേഞ്ച് വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: