തൃശൂര്‍: വനിതാ ഫുട്ബോള്‍ പൂള് ബി അങ്കത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മണിപ്പൂര്‍ ഹരിയാനയെ മറികടന്നു. ഇരു പകുതികളുടെ അന്ത്യ നിമിഷങ്ങളില്‍ ഡാങ്മി ഗ്രാസും മാധവി ദേവിയും മണിപ്പൂരിന് വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ ഹരിയാനയുടെ മറുപടിക്കാരി ദീപിക സമോട്ട.
കളിയിലുടനീളം ലഭിച്ച ഒട്ടനവധി അവസരങ്ങള്‍ തുലച്ച മണിപ്പൂര്‍ ഭാഗ്യം കൊണ്ടാണ് ജയത്തിലെത്തിയത്. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന ഘട്ടത്തില്‍ മാധവി ദേവിയിലൂടെ നിലവിലെ റണ്ണറപ്പുകള്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. ഹരിയാനയുടെ മുന്നേറ്റത്തോടെയായിരുന്നു മത്സരാരംഭം. ആറാം മിനിറ്റില്‍ മണിപ്പൂരിനെ ഞെട്ടിച്ച് ഹരിയാന വലകുലുക്കി. ദീപിക യുടെ കനത്തയടി തടയുന്നതില്‍ മണിപ്പൂര്‍ ഗോളി പരാജയപ്പെട്ടു (1-0). തുടര്‍ന്നും എതാനും മുന്നേറ്റങ്ങള്‍ കൂടി ഹരിയാന പുറത്തെടുത്തു.
ഇതിനിടെ ഗോളിന്റെ ഞെട്ടലില്‍ നിന്ന് ഉണര്‍ന്ന മണിപ്പൂര്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിയതോടെ ഹരിയാന പ്രതിരോധത്തിലേക്ക് വലിഞ്ഞു. എന്നാല്‍ ലക്ഷ്യം കാണുന്നതില്‍ മണിപ്പൂര്‍ മുന്നേറ്റനിര തീര്‍ത്തും മറന്നുപോയി. അതോടൊപ്പം ഹരിയാന ഗോളി മഞ്ജുവിന്റെ ഉജ്ജ്വല പ്രകടനവും കൂടിയായതോടെ ഗോളടിക്കാനാകാതെ മണിപ്പൂര്‍ വിയര്‍ത്തു. ആദ്യ പകുതിയില്‍ മാത്രം ഗോളാക്കാവുന്ന അഞ്ച് അവസരങ്ങളാണ് മണിപ്പൂര്‍ കളഞ്ഞുകുളിച്ചത്.
45-ാം മിനിറ്റില്‍ മണിപ്പൂരിന്റെ സമനിലഗോള്‍ പിറന്നു. മൈതാനത്തിന്റെ ഇടതു വിങ്ങില്‍ നിന്ന് ഡാങ്മി തൊടുത്ത ഷോട്ട് ഹരിയാന വലയില്‍ ചെന്ന് പതിച്ചു (1-1). മണിപ്പൂര്‍ താരങ്ങളായ ഡാങ്മി ഗ്രാസ്, പ്രേമേശ്വരി ദേവി, ബാലദേവി, റീനറോയി ദേവി എന്നിവര്‍ അവസരങ്ങള്‍ തുലയ്ക്കുന്നതില്‍ മത്സരിച്ചപ്പോള്‍ ഹരിയാനയിലെ സന്ച യാദവും ദീപിക സമോട്ടയും നടത്തിയ ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ കയ്യടി നേടി. രണ്ടാം പകുതിയിലും മണിപ്പൂരിന്റെ നിരന്തരമായ മുന്നേറ്റങ്ങളാണ് കണ്ടത്. പല അവസരങ്ങളിലും ഹരിയാന കോര്‍ണറിന് വഴങ്ങി അപകടങ്ങളില്‍ നിന്ന് രക്ഷപ്പെട്ടു. മണിപ്പൂരിന് അനുകൂലമായി ബോക്സിന് പുറത്തുവെച്ച് രണ്ട് ഫ്രീകിക്കുകള്‍ ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
കളി തീരാന്‍ എതാനും നിമിഷം ബാക്കി നില്‍ക്കെ ഹരിയാനയുടെ ഉമാപതി ദേവി എതിരാളിയെ ബോക്സിന് പുറത്തുവെച്ച് വീഴ്ത്തിയതിന് മഞ്ഞകാര്‍ഡ് കണ്ടു. ഇഞ്ചുറി ടൈമിലാണ് മണിപ്പൂര്‍ മാനം രക്ഷിച്ച ഗോള്‍ നേടിയത്.
ഇന്ന് രാവിലെ 7.30 ബംഗാള്‍ ഒഡിഷയുമായും വൈകീട്ട് നാലിന് കേരളം ഡല്ഹിയമായി എറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: