കൊച്ചി: ഫയര്‍ സ്റ്റേഷന് വേണമെന്ന നാട്ടുകാരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ ജില്ലാ ഭരണകൂടവും പഞ്ചായത്തും പരാജയപ്പെട്ടതോടെ പദ്ധതി അനിശ്ചിതത്വത്തില്‍. ഫയര്‍ സ്റ്റേഷന് സ്ഥാപിക്കുന്നതിന് പിആന്റ്ടിയുടെ പഴയ കെട്ടിടവും സ്ഥലവും പൂട്ടിക്കിടക്കുന്ന പെരിയാര്‍ എഞ്ചിനീയറിംഗ് കമ്പനിയുടെ കെട്ടിടവും സ്ഥലും ഉള്‍പ്പടെ ഏഴോളം സ്ഥലങ്ങള്‍ വ്യവസായ മേഖലയില്‍ പരിഗണിച്ചിരുന്നു.
വ്യവസായ മേഖലയില്‍ത്തന്നെ ഫയര്‍ സ്റ്റേഷന് സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തുന്നതിന് കെ. സി. വേണുഗോപാല്‍ എംപി കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജരെ ചുമതലപ്പെടുത്തുയിരുന്നു. ഇതിനിടയില്‍ ഫയര്‍ സ്റ്റേഷന് അനുവദിക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ ത്വരിതപ്പെടുത്താന്‍ ആഭ്യന്തര വകുപ്പ് മന്ത്രിക്ക് അഡ്വ. എ. എം. ആരിഫ് എംഎല്‍എയ്ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല.
വ്യവസായ കേന്ദ്രത്തിലെ പല കമ്പനികളിലും പെട്ടെന്ന് തീപിടിക്കുന്ന തരത്തിലുള്ള വാതകങ്ങളും രാസ പദാര്‍ത്ഥങ്ങളും അനുബന്ധ ഘടകമായി ഉപയോഗിക്കുന്നുണ്ട്. പലപ്പോഴും ഇവിടെ തീപിടിത്തവും അതോടനുബന്ധിച്ചുള്ള പൊട്ടിത്തെറികളും ജീവഹാനിയും ഉണ്ടായിട്ടുണ്ട്. തീപിടുത്തമുണ്ടാകുമ്പോള്‍ 13 കിലോ മീറ്റര്‍ അകലെ വില്ലിംഗ്ടണ്‍ ഐലന്റില്‍ നിന്നോ 25 കിലോ മീറ്റര്‍ അകലെ ചേര്‍ത്തലയില്‍ നിന്നോ അഗ്നിശമന സേന എത്തേണ്ടിവരും. ഇവര്‍ എത്തുമ്പേഴേക്കും എല്ലാം കത്തിയമര്‍ന്നിരിക്കും. ഇത്തരം സാഹചര്യങ്ങള്‍ മുന്നില്‍ക്കണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പേ വ്യവസായകേന്ദ്രത്തില്‍ ഫയര്‍ സ്റ്റേഷന് അനുവദിക്കണമെന്ന ആവശ്യവുമായി നാട്ടുകാരും വ്യവസായ സ്ഥാപന ഉടമകളുടെ സംഘടനകളും ബന്ധപ്പെട്ട അധികൃതരെ സമീപിച്ചിരുന്നു. പക്ഷേ അധികൃതര്‍ ഇക്കാര്യത്തില്‍ നിസംഗത പുലര്‍ത്തുകയാണ്. സംസ്ഥാനത്ത് പുതുതായി ഫയര്‍ സ്റ്റേഷനുകള്‍ അനുവദിച്ചപ്പോഴും അരൂരിനെ തഴയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: