തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ ലാലിസം അവതരിപ്പിച്ചതിന് നല്കിയ പണം മോഹന്‍ലാലില്‍ നിന്ന് തിരികെ വാങ്ങരുതെന്ന ആവശ്യവുമായി ഭരണപക്ഷ എംഎല്‍എമാര്‍ രംഗത്ത്. പാലോട് രവി, ഷാഫി പറമ്പില്‍ തുടങ്ങിയ എംഎല്‍എമാരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
മോഹന്‍ലാലിന്റെ മാന്യതക്ക് സര്‍ക്കാര്‍ വില പറയരുതെന്ന് പാലോട് രവി പറയുന്നത്. മോഹന്‍ലാലിന്റെ പേര് പറഞ്ഞ് ഗെയിംസിലെ അഴിമതി മറച്ചുവെക്കരുതെന്ന് പാലോടി രവി പറഞ്ഞു. അതേസമയം പണം വാങ്ങുന്നതില്‍ തെറ്റില്ലെന്ന് കെ മുരളീധരന് എംഎല്‍എ പറഞ്ഞു. പണം വാങ്ങുന്നത് ശരിയല്ലെന്നാണ് ഷാഫി പറമ്പില്‍ പറയുന്നത്.
ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തിന് ലാലിസം അവതരിപ്പിച്ചത് സംബന്ധിച്ച് വന്‍ വിവാദമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് ലാലിസത്തിനായി വാങ്ങിയ മുഴുവന്‍ പണവും സര്‍ക്കാരിലേക്ക് തിരിച്ചുനല്‍കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഏറ്റവും നല്ല ഉദ്ദേശ്യത്തോടെ ചെയ്ത കര്‍മ്മത്തെ വളരെ നിസ്സാരമായി, നിരുത്തരവാദപരമായി കളങ്കപ്പെടുത്തിയത് അഗാധമായി വ്യസനിപ്പിച്ചുവെന്ന് വ്യക്തമാക്കിയാണ് പണം തിരിച്ചുകൊടുക്കുമെന്ന് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിനെ അറിയിച്ചത്.
പണം തിരികെ നല്‍കരുതെന്ന ആവശ്യം മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തുക്കളോട് സര്‍ക്കാര്‍ പ്രതിനിധികള്‍ ഇതിനകം അറിയിച്ചുകഴിഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ വളരെയധികം വേദനിപ്പിച്ചതിനാല്‍ പണം തിരികെ നല്‍കുമെന്ന നിലപാടില്‍ മോഹന്‍ലാല്‍ ഉറച്ചു നില്‍ക്കുകയാണ്.
തീരുമാനത്തില്‍ മാറ്റമില്ലെന്നും താന്‍ ഏറെ ആപമാനിക്കപ്പെട്ടുവെന്നും ഇനി തീരുമാനം മാറ്റിയാല്‍ വീണ്ടും സമൂഹ മധ്യത്തില്‍ അവഹേളിക്കപ്പെടുമെന്നും പണം തിരികെ നല്‍കരുതെന്ന ആവശ്യം ഉന്നയിച്ചവരെ ലാല്‍ അറിയിച്ചത്രെ. എന്തായാലും ലാലിസത്തിനെതിരെ ഉണ്ടായ കടുത്ത വിമര്‍ശനവും വിവാദങ്ങളും ഇപ്പോഴും സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: