തിരുവനന്തപുരം: ദേശീയ ഗെയിംസിനെത്തി അപകടത്തില്‍ മരിച്ച മഹാരാഷ്ട്രയുടെ നെറ്റ്ബോള്‍ താരം മയൂരേഷ് പവാറി(19)ന്റെ കുടുംബത്തിന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് രണ്ട് ലക്ഷം രൂപ നല്‍കും. ഐഒഎ സെക്രട്ടറി ജനറല്‍ രാജീവ് മേഹ്തയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം പരിശീലനത്തിന് ശേഷം ശങ്കുമുഖം ബീച്ചിലെത്തിയ മയൂരേഷ് ഫോട്ടോയെടുക്കുന്നതിനിടെയാണ് വെള്ളത്തില്‍ വീണത്. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. പിന്നീട് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മുങ്ങിമരണമായിരുന്നെന്ന് വ്യക്തമായത്.
മഹാരാഷ്ട്രയിലെ സതാര ജില്ലയില്‍ കടാവ് താലൂക്കില്‍ മയാനി വില്ലേജില്‍ ഭാഗേന്‍ പവന്റെ മകനാണ് മയൂരേഷ് പവാര്‍. തിരയില്‍പ്പെട്ട മയൂരേഷിനെ കൂട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മയൂരേഷിനെ ഉടന്‍ സമീപത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ശ്വാസകോശത്തില്‍ വെള്ളവും മണലും നിറഞ്ഞാണ് മരണം സംഭവിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.
മയൂരേഷിന്റെ മൃതദേഹം ഇന്നുരാവിലെയുള്ള മുംബൈ വിമാനത്തില്‍ ജന്മനാട്ടിലേക്ക് കൊണ്ടുപോയി. മഹാരാഷ്ട്രയില്‍നിന്നുള്ള മൂന്നു പ്രതിനിധികളും കേരള നെറ്റ്ബോള്‍ അസോസിയേഷന് പ്രതിനിധിയും മൃതദേഹത്തെ അനുഗമിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ചെലവിലാണ് മൃതദേഹം ജന്മനാട്ടിലെത്തിച്ചത്.
വെള്ളായണി കാര്‍ഷിക കോളജിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് നെറ്റ്ബോള്‍ മല്‍സരങ്ങള്‍ നടക്കുന്നത്. മയൂരേഷ് പവാറിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് എന്‍. രാമചന്ദ്രന് അനുശോചനം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: