തിരുവനന്തപുരം: 2012ലെ ലണ്ടന്‍ ഒളിമ്പിക്സ് വെള്ളിമെഡല്‍ ജേതാവ് വിജയ്കുമാര്‍ ദേശീയ ഗെയിംസിലും പൊന്നണിഞ്ഞു. വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ചില്‍ നടന്ന പുരുഷന്മാരുടെ 25 മീറ്റര്‍ വ്യക്തിഗത സെന്റര്‍ ഫയര്‍ പിസ്റ്റള്‍ ഇനത്തിലാണ് തന്റെ അധീശത്വം ഊട്ടിയുറപ്പിച്ചുകൊണ്ട് സര്‍വ്വീസസിന്റെ വിജയ്കുമാര്‍ സ്വര്‍ണ്ണം നേടിയത്.
തുടക്കം മുതല്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന വിജയ്കുമാര്‍ മൊത്തം 583.23 പോയിന്റോടൊണ് സ്വര്‍ണ്ണം നേടിയത്. 578.22 പോയിന്റ് നേടിയ സമരേഷ് ജങ് വെള്ളി നേടി. മുന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവാണ് സമരേഷ് ജങ്. 575.28 പോയിന്റോടെ സര്‍വ്വീസസിന്റെ പെംബ തമാങ് വെങ്കലം നേടി.
ഇതേ വിഭാഗം ടീം ഇനത്തിലും വിജയ്കുമാര്‍ ഉള്‍പ്പെട്ട സര്‍വ്വീസസ് ടീം പൊന്നണിഞ്ഞു. വിജയ്കുമാറിന്റെയും ഗുര്പ്രീത്സിങിന്റെയും പെംബ തമാങിന്റെയും മികവില്‍ മൊത്തം 1733.57 പോയിന്റ് നേടിയാണ് സര്‍വ്വീസസ് പൊന്നണിഞ്ഞത്.1713.41 പോയിന്റ് നേടിയ മധ്യപ്രദേശ് വെള്ളിയും 1643.38 പോയിന്റ് നേടിയ ഹരിയാന വെങ്കലവും നേടി.
2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ 25 മീറ്റര്‍ ഫയര്‍ റാപ്പിഡ് പിസ്റ്റളില്‍ വെള്ളി നേടിയാണ് വിജയ് കുമാര്‍ ഇന്ത്യയുടെ മിന്നും താരമായി മാറിയത്. നാലാമനായി ഫൈനലിലെത്തിയ വിജയ്കുമാര്‍ അന്ന് മുപ്പത് പോയിന്റ് നേടിയാണ് മെഡലുറപ്പിച്ചത്. കളിക്കളങ്ങളിലെ നേട്ടങ്ങള്‍ക്ക് 2007-ല്‍ അര്‍ജുന അവാര്‍ഡ് നല്‍കിയും 2012-ല്‍ കായിക രംഗത്തെ പരമോന്നത ബഹുമതിയായ ഖേല്‍രത്നയും നല്കി രാഷ്ട്രം വിജയകുമാറിനെ ആദരിച്ചിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം 50 മീറ്റര്‍ പിസ്റ്റള്‍ വ്യക്തിഗത വിഭാഗത്തില്‍ വെങ്കലം കൊണ്ട് തൃപ്തിയടഞ്ഞ സര്‍വ്വീസസിന്റെ ജിത്തു റായ് ഇന്നലെ 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ ടീം ഇനത്തില്‍ പൊന്നണിഞ്ഞു. ജിത്തു റായിക്ക് പുറമെ ഓം പ്രകാശ്, ഗുര്‍പാല്‍ സിങ് എന്നിവരടങ്ങിയ സര്‍വ്വീസസ് ടീം 1667 പോയിന്റുമായാണ് സ്വര്‍ണ്ണം കരസ്ഥമാക്കിയത്. അക്ഷയ് സിങ്, അമന്‍പ്രീത് സിങ്, അജിതേഷ് കൗശല്‍ എന്നിവരടങ്ങിയ പഞ്ചാബ് വെള്ളിയും ദീപക് ശര്‍മ്മ, വിശ്വജീത് സിങ്, രവീന്ദര്‍ എന്നിവരടങ്ങിയ ഹരിയാന വെങ്കലവും കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: