തിരുവനന്തപുരം: പിരപ്പന്‍കോട് അന്താരാഷ്ട്രീയ അക്വാട്ടിക് കോംപ്ലക്സില്‍ നടന്ന ദേശീയ ഗെയിംസ് നീന്തല്‍ മത്സരങ്ങളില്‍ ഇന്നലെ റെക്കോര്‍ഡുകളുടെ പെരുമഴ. നീന്തലില്‍ ഇന്നലെ നടന്ന ആറ് ഫൈനലുകളിലും ഒരു ഡൈവിംഗിലുമാണ് ഇന്നലെ പുതിയ റെക്കോര്‍ഡുകള്‍ പിറവിയെടുത്തത്. മൂന്ന് ദിവസങ്ങളിലായി അക്വാട്ടിക് കോംപ്ലക്സില്‍ നിന്ന് 18 റെക്കോര്‍ഡുകളാണ് പിറവിയെടുത്തത്. 16 എണ്ണം നീന്തല്‍ മത്സരങ്ങളില്‍ നിന്നും രണ്ടെണ്ണം ഡൈവിംഗ് ബോര്‍ഡില്‍ നിന്നും. പുരുഷ-വനിതാ 400 മീറ്റര്‍ വ്യക്തിഗത മെഡ്ലെ, 200 മീറ്റര്‍ ബാക്ക് സ്ട്രോക്ക്, 50 മീറ്റര്‍ ഫ്രീസ്റ്റൈല്‍ എന്നീ ഇനങ്ങളിലും 10 മീറ്റര്‍ ഹൈബോര്‍ഡ് ഡൈവിംഗിലുമാണ് ഇന്നലെ പിറന്ന റെക്കോര്‍ഡുകള്‍.
നീന്തല്‍ക്കുളത്തിലെ വേഗതയേറിയ താരങ്ങളായി പുരുഷ വിഭാഗത്തില്‍ മഹാരാഷ്ട്രയുടെ വീര്‍ധവാല്‍ ഘാഡെയും വനിതകളില്‍ അദിതി ധുമാത്കറും തെരഞ്ഞെടുക്കപ്പെട്ടു. 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ 23 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് മഹാരാഷ്ട്രയുടെ സ്വര്ണ്ണമീന് വീര്‍ധവാല്‍ ഘാഡെ ഏറ്റവും വേഗതയേറിയ താരമായി മാറിയത്. വനിതകളില്‍ അദിതി 26.90 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വേഗതയേറിയ വനിതാ താരമായി. ഇരുവരും പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയാണ് സ്വര്‍ണ്ണമണിഞ്ഞത്.
പുരുഷവിഭാഗത്തില്‍ തന്റെ പേരിലുള്ള 23.08 സെക്കന്റിന്റെ റെക്കോര്‍ഡാണ് വീര്‍ധവാല്‍ ഘാഡെ ഇന്നലെ തിരുത്തിക്കുറിച്ചത്. 23.45 സെക്കന്റില്‍ ഫിനിഷ് ചെയ്ത് മധ്യപ്രദേശിന്റെ ആരോണ്‍ ഡിസൂസ വെള്ളിയും ഗുജറാത്തിന്റെ അന്‍ഷുല്‍ കോത്താരി 23.56 സെക്കന്റില്‍ നീന്തിയെത്തി വെങ്കലവും സ്വന്തമാക്കി.
വനിതാ വിഭാഗത്തില്‍ 2007ലെ ഗുവാഹത്തി ഗെയിംസില്‍ ശിഖാ ഠണ്ഡന് സ്ഥാപിച്ച 27.34 സെക്കന്റിന്റെ റെക്കോര്‍ഡാണ് അദിതി ഇന്നലെ തിരുത്തിയത്. വെള്ളി നേടിയ ഹരിയാനയുടെ ശിവാനി കഠാരിയയും നിലവിലെ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചു. സമയം 27.26 സെക്കന്റ്. മഹാരാഷ്ട്രയുടെ അവന്തിക ചവാന് 27.36 സെക്കന്റില്‍ വെങ്കലവും നേടി.
പുരുഷന്മാരുടെ വ്യക്തിഗത മെഡ്ലെയില് കര്‍ണാടകയുടെ അരവിന്ദ്. എം പുതിയ റെക്കോര്‍ഡോടെയാണ് സ്വര്‍ണ്ണമണിഞ്ഞത്. 4:37.75 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് എം. അരവിന്ദ് പുതിയ റെക്കോര്‍ഡുമായി പൊന്നണിഞ്ഞത്. 2011-ല്‍ റാഞ്ചിയില്‍ നടന്ന ഗെയിംസില്‍ കര്‍ണാടകയുടെ ഗഗന്. എ.പി. സ്ഥാപിച്ച 4:40.08 സെക്കന്റിന്റെ റെക്കോര്‍ഡാണ് അരവിന്ദ് ഇന്നലെ മറികടന്നത്. 4:38.99 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെള്ളി മെഡല്‍ നേടിയ ബംഗാളിന്റെ സുപ്രിയ മൊണ്ടലും നിലവിലെ റെക്കോര്‍ഡ് തകര്‍ത്തു. ബംഗാളിന്റെ തന്നെ സാനു ദേബ്നാഥ് 4:38.99 സെക്കന്റില്‍ നീന്തിയെത്തി വെങ്കലവും സ്വന്തമാക്കി.
വനിതകളുടെ ഇതേ മത്സരത്തില്‍ മധ്യപ്രദേശിന്റെ റിച്ച മിശ്ര പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സ്വര്‍ണ്ണം നേടി. കഴിഞ്ഞ വര്‍ഷം റാഞ്ചിയില്‍ റിച്ച തന്നെ സ്ഥാപിച്ച 5:09.47 സെക്കന്റിന്റെ റെക്കോര്‍ഡാണ് ഇത്തവണ 5:07.15 സെക്കന്റായി റിച്ച തിരുത്തിക്കുറിച്ചത്. മഹാരാഷ്ട്രയുടെ ആകാംക്ഷ വോറ 5:14.72 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെള്ളിയും തമിഴ്നാടിന്റെ വി.കെ.ആര്. മീനാക്ഷി 5:17.34 സെക്കന്റില്‍ നീന്തിയെത്തി വെങ്കലവും സ്വന്തമാക്കി.
200 മീറ്റര്‍ പുരുഷ-വനിതാ ബാക്ക് സ്ട്രോക്കിലും പുതിയ റെക്കോര്‍ഡുകള്‍ പിറന്നു. പുരുഷവിഭാഗത്തില്‍ സര്‍വ്വീസസിന് വേണ്ടി മത്സരിച്ച മലയാളി താരം പി.എസ്. മധുവും വനിതാ വിഭാഗത്തില്‍ ഗുജറാത്തിന്റെ മന്ന പട്ടേലുമാണ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയത്. പുരുഷ വിഭാഗത്തില്‍ 2:05.66 സെക്കന്റിലാണ് മധു റെക്കോര്‍ഡ് സ്വര്‍ണ്ണം സ്വന്തമാക്കിയത്. 2011-ല്‍ റാഞ്ചിയില്‍ നടന്ന ദേശീയ ഗെയിംസില്‍ കര്‍ണ്ണാടകയ്ക്ക് വേണ്ടി ഇറങ്ങിയ രോഹിത് ഹവല്‍ദാര്‍ സ്ഥാപിച്ച 2:08.36 സെക്കന്റിന്റെ റെക്കോര്‍ഡാണ് ഇന്നലെ മധു. പി.എസ്. മറികടന്നത്. രോഹിത് ഇന്നലെ വെള്ളി കൊണ്ട് തൃപ്തനായി. 2:07.36 സെക്കന്റില്‍ ഫിനിഷ് ചെയ്ത് രോഹിത് സ്വന്തം പേരിലുള്ള റെക്കോര്‍ഡ് മറികടന്നു. തമിഴ്നാടിന് വേണ്ടി ഇറങ്ങിയ സേതു മാണിക്യവേലിനാണ് വെങ്കലം.
വനിതകളില്‍ റെക്കോര്‍ഡ് സ്വര്‍ണ്ണം നേടിയ ഗുജറാത്തിന്റെ മന്ന പട്ടേല്‍ 2:23.21 സെക്കന്റിലാണ് പൊന്നണിഞ്ഞത്. ഇന്നലെ രാവിലെ നടന്ന ഹീറ്റ്സിലും ഈ പതിനാലുകാരി റെക്കോര്‍ഡ് തിരുത്തിയിരുന്നു. റിച്ച മിശ്രയുടെ പേരിലുള്ള 2:26.82 സെക്കന്റിന്റെ റെക്കോര്‍ഡാണ് മന്ന പട്ടേല്‍ ഇന്നലെ തിരുത്തിയത്. 2:25.31 സെക്കന്റില്‍ നീന്തിയെത്തിയ റിച്ച മിശ്ര വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടപ്പോള്‍ കര്‍ണാടകയുടെ വാനിയ കപൂര്‍ അച്യുതന് 2:25.06 സെക്കന്റില്‍ വെള്ളി നേടി. ഈയിനത്തില്‍ മൂന്നുപേരും നിലവിലെ റെക്കോര്‍ഡ് മറികടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: