അമ്പെയ്ത്ത് മത്സരങ്ങള്‍ ടീമിനങ്ങളിലേയ്ക്ക് കടക്കാനൊരുങ്ങുമ്പോള്‍ മെഡല്‍ പ്രതീക്ഷകള്‍ കൈവിടാതെ കേരളം. പരിശീലകരും ഈ ഒരു ആവേശം നിലനിര്‍ത്തി പോരുകയാണ്. മറ്റു ടീമുകളില്‍ ഏറെയും അന്താരാഷ്ട്ര താരങ്ങളാണെന്നിരിക്കെ കൂടി കേരളത്തിന് പ്രതീക്ഷയുണ്ടെന്നാണ് പരിശീലകര്‍ ഒന്നടങ്കം പറയുന്നത്.
കോമ്പൗണ്ട് വിഭാഗം വ്യക്തിഗത ഇനത്തില്‍ കേരളത്തിന്റെ എ കെ മനാഫ് ക്വാര്‍ട്ടറിലെത്തിയത് പ്രതീക്ഷയേകുന്നുണ്ടെന്ന് പരിശീലകരിലൊരാളായ ഗോകുല്‍ വ്യക്തമാക്കുന്നു. അന്തരാഷ്ട്ര മെഡല്‍ ജേതാവ് കൂടിയാണ് മനാഫ്.
റിക്കര്‍വ് ഇനങ്ങളില്‍ പ്രതീക്ഷ അല്‍പ്പം കുറവാണെന്ന് പരിശീലകരും സമ്മതിക്കുന്നു. പ്ലസ്ടുവിനും മറ്റും പഠിക്കുന്നവരാണ് ഈ ഇനത്തിലെ കേരളത്തിന്റെ താരങ്ങള്‍. ദീപിക കുമാരി, റീനയെന്നീ അന്താരാഷ്ട്ര താരങ്ങളൊടൊപ്പം കിടപ്പിടിക്കുമ്പോള് അത്രത്തോളം പ്രതീക്ഷയര്‍പ്പിക്കാന്‍ മാത്രമേ കഴിയുകയുള്ളു. എങ്കിലും അവരുടെ കഴിവില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുകയാണ് പരിശീലകര്‍. കേവലം ഒന്നോ രണ്ടോ വര്‍ഷത്തെ പരിശീലനം മാത്രമാണ് ഇവര്‍ക്ക് അമ്പെയ്ത്തിലുള്ളത്.
ഗെയിംസിന്റെ നിലവാരത്തെ കുറിച്ച് പരിശീലകര്‍ക്ക് എതിരഭിപ്രായമില്ല. നല്ല സംവിധാനങ്ങള്‍ നല്ല ഗ്രൗണ്ട് ഇതൊക്കെയാണ് ഒരു താരത്തെ സംബന്ധിച്ച് വേണ്ട ഘടകങ്ങള്‍. ഇതെല്ലാം ഇവിടെ ലഭ്യമാണ്. മറ്റു കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നില്ലെന്ന് തൃശൂര്‍ സ്വദേശിയും അലുവയില്‍ ഇപ്പോള്‍ സ്ഥിര താമസക്കാരനുമായ പരിശീലകന് ഗോകുല്‍ വ്യക്തമാക്കുന്നു.
അതേ സമയം ഉറച്ച മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന ഇന്ത്യന്‍ റൗണ്ടില്‍ താരങ്ങളെല്ലാം രണ്ടാം റൗണ്ടില്‍ തന്നെ പുറത്തായത് കേരളത്തിന് നിരാശയേകുന്നുണ്ട്. കേരളത്തിന്റെ അരുണ്‍ കെ.വി, രാജീവ് എം, അജിത് ബാബു, ജൂഡിത്ത് മേരിദാസന്‍, അഭിത, മനീഷ, ശരണ്യ എന്നിവരാണ് പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: