ന്യൂദല്‍ഹി: ജീവന് രക്ഷാ മരുന്നുകള്‍ അടക്കം അഞ്ഞൂറിലേറെ മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ജന്‍ ഔഷധി പദ്ധതി അണിയറയില്‍ ഒരുങ്ങുന്നു. ജൂലൈ ഒന്നിന് പദ്ധതി നടപ്പില്‍ വരും. ജനറിക് മരുന്നുകളെല്ലാം കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.
പൊതു, സ്വകാര്യ മരുന്നു കമ്പനികളില്‍ നിന്ന് മരുന്ന് വന്‍തോതില്‍ വാങ്ങി, ജന്‍ ഔഷധിയെന്ന ബ്രാന്‍ഡില്‍ ചെറുകിട വിപണിയില്‍ എത്തിക്കുന്നതാണ് പദ്ധതി. കുറഞ്ഞ വിലയ്ക്ക് മേന്മയുള്ള മരുന്ന് ഇതുവഴി ലഭിക്കും.
വേദനാ സംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, വിറ്റാമിനുകള്‍ എന്നിവയും ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങള്‍, പ്രമേഹം, ഗ്യാസ്ട്രോ എന്ററോളജി എന്നിവയ്ക്കുള്ളതടക്കം 504 മരുന്നുകളാണ് ആദ്യം വിപണിയില്‍ എത്തിക്കുക. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ മരുന്നുകളും വൈദ്യോപകരണങ്ങളും വിപണിയില്‍ എത്തിക്കും.
ജൂലൈയില്‍ ദല്‍ഹിയിലെ 800 മെഡിക്കല്‍ സ്റ്റോറുകളില്‍ ജന്‍ ഔഷധി മരുന്നുകള്‍ എത്തിക്കും. ഈ വര്‍ഷം ഒടുവില്‍ രാജ്യത്തെ എല്ലാ മഹാനഗരങ്ങളിലും അടുത്ത വര്‍ഷം ആദ്യത്തോടെ എല്ലാ സ്ഥലങ്ങളിലും ഈ മരുന്നുകള്‍ എത്തിക്കും.
ബ്യൂറോ ഓഫ് ഫാര്‍മ പബഌക് സെക്ടര്‍ അണ്ടര്‍ടേക്കിംഗ്സ് ഓഫ് ഇന്ത്യ( ബിപിപിഐ)യാണ് പദ്ധതി നടപ്പാക്കുന്ന ഏജന്‍സി. ഇവര്‍ മരുന്ന് നല്‍കാനുള്ള കരാര്‍ ക്ഷണിച്ചു കഴിഞ്ഞു.
ഭാരതത്തിലെ ചെറുകിട മരുന്ന് വിപണി 87,000 കോടി രൂപയുടേതാണ്.നല്ലൊരു പങ്കും ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളാണ് വിറ്റഴിയുന്നത്. ഇത്തരം ബ്രാന്‍ഡുകള്‍ സൃഷ്ടിച്ചെടുക്കാന്‍ കമ്പനികള്‍ വന്‍തുകയാണ് ചെലവഴിക്കുന്നത്. മരുന്നുകള്‍ക്ക് പരസ്യം പാടില്ല. അതിനാല്‍ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ സ്റ്റോറുകാര്ക്കും സമ്മാനങ്ങളും ആകര്‍ഷകങ്ങളായ കമ്മീഷനും മറ്റും നല്‍കിയാണ് കമ്പനികള്‍ ഇവ വിറ്റഴിക്കുന്നത്. ഡോക്ടര്‍മാരെയും മെഡിക്കല്‍ സ്റ്റോറുകാരെയും വിശ്വസിച്ച് ഇവ വാങ്ങിക്കഴിക്കുകയാണ് രോഗികള്‍. ഇതാണ് കാലങ്ങളായി നടന്നുവരുന്ന രീതി.
പുതിയ രീതി വരുന്നതോടെ ബ്രാന്‍ഡഡ് മരുന്നുകള്‍ക്കു പകരംവില കുറഞ്ഞ ജനറിക് ജന്‍ ഔഷധങ്ങള്‍ വാങ്ങാന്‍ ജനങ്ങള്‍ക്ക് സൗകര്യമൊരുങ്ങും.
സര്‍ക്കാര്‍ വാങ്ങുന്ന മരുന്നുകള്‍ക്ക് ഗുണനിലവാരമുണ്ടോയെന്ന് പരിശോധിക്കാനും സാമ്പിളുകള്‍ വിലയിരുത്താനും സൗകര്യമേര്‍പ്പെടുത്തും.മരുന്നുകമ്പനികളുമായി വരെ ചര്‍ച്ച നടന്നു കഴിഞ്ഞു. പദ്ധതിയെ ഡോക്ടര്‍മാരും അനുകൂലിച്ചുകഴിഞ്ഞു.
ജന്‍ ഔഷധി നടപ്പാകുന്നതോടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇത് നിര്‍ബന്ധമാക്കും.
ഗ്രാമീണ മേഖലയില്‍ അടക്കം ചികില്‍സ ചെലവേറുന്നതിന് മുഖ്യകാരണം മരുന്നുവിലയാണ്. മൊത്തം ചികില്‍സാ ചെലവില്‍ 79 ശതമാനവും മരുന്നുവിലയാണ്. ഈ പ്രശ്നം പരിഹരിക്കാനാണ് കേന്ദ്ര പദ്ധതി.സര്‍ക്കാര്‍ ആശുപത്രികളിലും റെഡ് ക്രോസ് പോലുള്ള സന്നദ്ധ സംഘടനകള്‍ക്കും സര്‍ക്കാരിതര സംഘടനകള്‍ക്കും ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പുകള്‍ക്ക് അനുമതി നല്‍കും. ഇത്തരം മെഡിക്കല്‍ സ്റ്റോറുകള്‍ തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപയും മരുന്നുകള്‍ വാങ്ങാന്‍ അരലക്ഷം രൂപയും ആദ്യം നല്‍കും.
ബ്രാന്‍ഡഡ് മരുന്നുകള്‍ക്കു പകരം ബ്രാന്‍ഡില്ലാത്ത ജനറിക് മരുന്നുകള്‍ ലഭ്യമാക്കുന്നതാണ് ചെലവു കുറയാന്‍ പ്രധാനകാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: