ആലപ്പുഴ: ആലപ്പുഴ നഗരത്തില്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് നേരെ അക്രമം പതിവായി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ മൂന്ന് ആരാധനാലയങ്ങള്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിയുന്നില്ല.
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ സെന്റ് മേരീസ് പള്ളിക്ക് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. മാതാവിന്റെ രൂപക്കൂട് തകര്‍ക്കുകയും സെന്റ് സേവ്യറിന്റെയും സെന്റ് ജോസഫിന്റെയും രൂപങ്ങള്‍ കവര്‍ച്ച ചെയ്യുകയും ചെയ്തു.
അടുത്തദിവസം ജില്ലാക്കോടതി വാര്‍ഡ് കോര്‍ത്തുശേരി പള്ളിയുടെ കുരിശടിക്ക് നേരെയും അക്രമമുണ്ടായി. കുരിശടിയുടെ ചില്ലുകള്‍ തകര്‍ത്തു. ഒടുവില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആലപ്പുഴ ബീച്ചിലെ പത്താം പീയൂസ് പള്ളിയുടെ രൂപക്കൂടിന് നേരെയും അക്രമം അരങ്ങേറി. ഇവിടുത്തെയും രൂപക്കൂട് അക്രമികള്‍ തകര്‍ത്തു.
ഒരിടവേളയ്ക്ക് ശേഷം നഗരത്തില്‍ തുടര്‍ച്ചയായി ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് നേരെ അക്രമമുണ്ടായിട്ടും അക്രമികളെ കണ്ടെത്താന്‍ പോലീസിന് കഴിയാത്തതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
സ്വന്തം ജില്ലയില്‍ ക്രൈസ്തവാരാധനാലയങ്ങള്ക്ക് നേരെ അക്രമം പതിവായിട്ടും ഇവിടങ്ങള്‍ സന്ദര്‍ശിക്കാതെ ആഭ്യന്തരമന്ത്രി രമേശ്ചെന്നിത്തല ദല്‍ഹിയില്‍ അക്രമണമുണ്ടായ പള്ളി സന്ദര്‍ശിച്ചത് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണെന്ന് ആക്ഷേപമുയര്‍ന്നു കഴിഞ്ഞു. ആലപ്പുഴയിലെ പള്ളികള്‍ക്ക് നേരെയുണ്ടായ അക്രമണത്തില്‍ അപലപിക്കാതിരുന്ന ഭരണ-പ്രതിപക്ഷങ്ങള്‍ ദല്‍ഹിയിലെ പള്ളിക്ക് നേരെയുള്ള അക്രമത്തില്‍ പ്രതിഷേധിക്കാനും മത്സരിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ചില ക്രൈസ്തവ പത്രങ്ങള്‍ ഇവിടുത്തെ അക്രമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് ദല്‍ഹിയിലെ അക്രമത്തിനെതിരെ മുഖപ്രസംഗങ്ങള്‍ എഴുതുന്നതും ക്രൈസ്തവ സമൂഹത്തില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ മുമ്പ് ആലപ്പുഴയില്‍ തുടര്‍ച്ചയായി പള്ളികള്‍ക്കും കുരിശടികള്‍ക്കും നേരെ അക്രമമുണ്ടായപ്പോള്‍ ആലപ്പുഴ രൂപതയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും മറ്റും സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സഭകളും മൗനത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: