കോഴിക്കോട്: 25-ാമത് ഭീമാ ബാലസാഹിത്യ അവാര്‍ഡ് കണ്ണൂര്‍ കടമ്പൂര് അംബുജത്തിന്. ”സച്ചിന്റെ ആനകള്‍” എന്ന പുസ്തകമാണ് അവാര്‍ഡിനര്‍ഹമായത്. മയ്യില്‍ ഗവ. ഹയര്‍സെക്കന്ററി സ്കൂള്‍ മലയാളം അദ്ധ്യാപികയാണ്. 70000 രൂപയും കാനായി കുഞ്ഞിരാമന് രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ്് അവാര്‍ഡ്.
ഏറ്റവും നല്ല ബാലസാഹിത്യ കവര്ചിത്രകാരനായി എ. ബാലകൃഷ്ണന് തെരഞ്ഞെടുക്കപ്പെട്ടു. പഴശ്ശിയുടെ ബാലസാഹിത്യ കൃതികള്‍ എന്ന പുസ്തകത്തിന്റെ കവര്‍ ചിത്രത്തിനാണ് വനജാ ഭീമഭട്ടര്‍ സ്മാരക അവാര്‍ഡ് ലഭിച്ചത്. കുട്ടികളുടെ വിഭാഗത്തിനുള്ള സ്വാതികിരണ്‍ സ്മാരക അവാര്‍ഡ് രണ്ടുപേര്‍ പങ്കിട്ടു. ”കാണാത്തമഴ” എന്ന പുസ്തകം രചിച്ച കാസര്‍കോട് ഇരിയമുട്ടിച്ചരലിലെ ഫാസിലാ സലീമിനും തലശ്ശേരി ഒളവിലം അവനിയില്‍ എ അനഘ രചിച്ച ”പാതിവാക്ക്” എന്ന കൃതിക്കുമാണ് അവാര്‍ഡ്. ഇരുവര്‍ക്കും 10000 രൂപവീതം ക്യാഷ് അവാര്‍ഡും കാനായി കുഞ്ഞിരാമന് രൂപകല്‍പ്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും ലഭിക്കും.
രജതജൂബിലി വര്‍ഷം പ്രമാണിച്ച് അപ്പുണ്ണിയുടെ ”കാട്ടിലെ മുല്ല”(കവിത), കെ.ടി. ബാബുരാജന്റെ ”സാമൂഹ്യപാഠം”(നോവല്‍), ബക്കര്മേത്തയുടെ ”കുഞ്ഞിക്കുട്ടന്‍ തമ്പുരാന്” (വൈജ്ഞാനികം), ഡോ പ്രഭാകരന്പഴശ്ശിയുടെ ”പഴശ്ശിയുടെ ബാലസാഹിത്യ കൃതികള്‍”(കഥകള്‍) എന്നിവക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കും.
സുഗതകുമാരി, പെരുമ്പടവം ശ്രീധരന്, ഡോ, എം.എം. ബഷീര്‍ എന്നിവരാണ് വിധി നിര്‍ണ്ണയം നടത്തിയത്. അവാര്‍ഡുകള്‍ ഫെബ്രുവരി 18ന് വൈകിട്ട് 4 ന് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്വെച്ചു വിതരണം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ബി. ഗിരിരാജന്‍ ചൈതന്യ പ്രസിഡന്റ്, അവാര്‍ഡ് കമ്മിറ്റി ചെയര്മാന് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്, രവി പാലത്തുങ്കല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: