പാലാ: അങ്കമാലി -പുനലൂര്‍ പാത വികസനത്തിന്റെ ഭാഗമായി കലുങ്ക് നിര്‍മ്മാണത്തിനായി മുറിച്ച റോഡ് അപകട ഭീഷണി ഉയര്‍ത്തുന്നു. പൂവരണി – കുറ്റില്ലം ഭാഗത്ത് റോഡ് മുറിച്ചയിടത്ത് കഴിഞ്ഞ ദിവസം രാത്രി പതിനഞ്ചടിയോളം താഴ്ചയില്‍ കാര്‍ വീണ സംഭവം ഉണ്ടായി. കാര്‍ ഓടിച്ചിരുന്നയാള്‍ അത്ഭുതകരമായി രക്ഷപെട്ടു. ഒരാള്‍ മാത്രമേ കാറില്‍ ഉണ്ടായിരുന്നുള്ളു. ഉച്ചവരെ ഗതാഗതം നടത്തിയിരുന്ന റോഡ് ഉച്ചകഴിഞ്ഞ് വെട്ടിമുറിക്കുകയും അവിടെ മുന്നറിയിപ്പോ സുരക്ഷാ വേലിയോ സ്ഥാപിക്കാത്തത് അപകടത്തിനിടയാക്കി. കരാറുകാരായ ഇ.കെ.കെ. കമ്പനിയാണ് ഈ ഭാഗത്തെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത്. ഇതിന് തലേന്നും ഭാരം കയറ്റിവന്ന ടോറസ് ഇവിടെ താഴ്ന്നിരുന്നെങ്കിലും വന്‍ ദുരന്തം ഒഴിവായി. നിര്‍മ്മാണം ഏറ്റിരിക്കുന്ന കമ്പനിയുടെ കുറ്റകരമായ അനാസ്ഥയാണ് കൂടെക്കൂടെ അപകടം ഉണ്ടാക്കുന്നതെന്ന് പരക്കെ ആക്ഷേപം ഉണ്ട്. കരാറുകാര്‍ ഇടപെട്ട് കേസ് ഒഴിവാക്കി.
റോഡ് ഉയര്‍ത്തുന്നതിനായി ഇരുവശവും ഇറക്കിയിരിക്കുന്ന മണ്‍കൂനകളും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഈ ഭാഗങ്ങളില്‍ വലിയ വാഹനങ്ങള്‍ കടന്നുപോകാന്‍ ബുദ്ധിമുട്ടുന്നുണ്ട്. കേരളത്തിന്റെ വടക്കുനിന്നും കര്‍ണ്ണാടക, ആന്ധ്ര തുടങ്ങി അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന ശബരിമല തീര്‍ത്ഥാടകരൂടെ പ്രധാന പാതയാണിത്. ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി രാപകല്‍ ഭേദമില്ലാതെ കടന്നുപോകുന്നത്. കലുങ്ക് പണിയുടെ പേരില്‍ റോഡിന്റെ പകുതിയും പൊളിച്ചുമാറ്റിയും ബാക്കി ഭാഗങ്ങളില്‍ മണ്ണും പണിസാമഗ്രികളും നിരത്തിയിട്ടിരിക്കുന്നത് അപകടങ്ങള്‍ക്കും ഗതാഗത തടസ്സത്തിനും ഇടയാക്കുന്നുണ്ട്.
മണ്ണുകള്‍ റോഡിലേക്ക് ഒലിച്ചിറങ്ങിയ അവസ്ഥയാണ്. ഇരുചക്രവാഹനങ്ങള്‍ തെന്നിമറിയുന്നതും പതിവാണ്. ലോകബാങ്ക് സഹായത്തോടെ 227 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്. എന്നാല്‍ നിര്‍മ്മാണം വൈകുന്നതോടെ റോഡിലൂടെയുള്ള യാത്ര ദുസ്സഹായിക്കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: