കൊച്ചി: വഴിയോര കച്ചവടക്കാരുടെ കടകള്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ പൊളിച്ചു നീക്കി. ഹൈക്കോടതി കവല മുതല്‍ ഗോശ്രീ പാലം വരെയുള്ള ഭാഗങ്ങളിലെ 50 കടകളാണ് ബുധനാഴ്ച രാവിലെ 5.30ഓടെ പൊളിച്ച് നീക്കിയത്. പച്ചക്കറിയും പഴവര്‍ഗങ്ങളും വില്‍പ്പന നടത്തുന്ന കടകളും ചായക്കടകളുമാണ് മാറ്റിയത്. 10 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കച്ചവടക്കാര്‍ പറയുന്നു.
ഹൈക്കോടതി ഉത്തരവിന്റെ പേരില്‍ കൊച്ചി കോര്പ്പറേഷന്, റവന്യു വകുപ്പ്, താലൂക്ക് ഓഫിസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ സ്റ്റേഷനിലെ പോലീസുമായെത്തിയാണ് കടകളും സാധന സാമഗ്രികളും പൊളിച്ചു മാറ്റിയത്. ജെസിബി ഉപയോഗിച്ച് കടകള്‍ മറിച്ചിട്ടശേഷം പഴവര്‍ഗങ്ങളും മറ്റ് സാധനങ്ങളും ഉടച്ചുകളഞ്ഞു. ഉന്തുവണ്ടികള്‍ ജെസിബി ഉപയോഗിച്ച് തകര്‍ത്തു. മേല്‍ക്കൂരയുള്ള ചായക്കടകളും പൊളിച്ചുമാറ്റിയവയില്‍ ഉള്‍പ്പെടുന്നു. പ്ലാസ്റ്റിക് പെട്ടികളിലുണ്ടായിരുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന പഴവര്‍ഗങ്ങള്‍ മുഴുവനായും ലോറിയില്‍ കയറ്റി ഗോശ്രീ പാലത്തിന് സമീപം ചതുപ്പിലും ഒഴിഞ്ഞ സ്ഥലത്തുമായി നിക്ഷേപിക്കുകയായിരുന്നു.
രാവിലെ കടതുറക്കാനായി എത്തിയ കച്ചവടക്കാര്‍ തങ്ങളുടെ സ്ഥാപനങ്ങളുടെ സ്ഥാനത്ത് വലിച്ച്വാരിയിട്ടിരിക്കുന്ന സാധനങ്ങളാണ് കണ്ടത്. വിവരമറിഞ്ഞെത്തിയവര്‍ ബാക്കിയുള്ള സാധനങ്ങള്‍ മാറ്റാന്‍ ശ്രമിച്ചെങ്കിലും കോര്പ്പറേഷന് അധികൃതരും മറ്റും ചേര്‍ന്ന് അവ തിരികെ വാങ്ങി ലോറിയില്‍ കയറ്റി. വര്‍ഷങ്ങളായി വിവിധ വ്യാപാരങ്ങള്‍ നടത്തുന്ന കച്ചവടക്കാര്‍ക്ക് തങ്ങളുടെ ജീവിത മാര്‍ഗം തല്ലിത്തകര്ക്കുന്ന് നോക്കി നില്‍ക്കാനേ സാധിച്ചുള്ളു. നേരത്തെ അറിയിപ്പ് ലഭിച്ചിരുന്നുവെങ്കില്‍ കടകളിലെ ബാക്കി സാധനങ്ങളെങ്കിലും മാറ്റാന്‍ സാധിക്കുമായിരുന്നുവെന്ന് കച്ചവടക്കാര്‍ പറഞ്ഞു.
ഉച്ചയോടെ സാധനങ്ങള്‍ നീക്കം ചെയ്യാനെത്തിയ കോര്പ്പറേഷന് ഉദ്യോഗസ്ഥരെ കച്ചവടക്കാര്‍ തടഞ്ഞത് സംഘര്‍ഷാന്തരീഷമുണ്ടാക്കി. പോലീസെത്തിയാണ് ഇവരെ മോചിപ്പിച്ചത്. കച്ചവട സ്ഥാപനങ്ങള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച രാവിലെ 11ന് ഹൈക്കോടതി ജങ്ഷനില്‍ നിന്നും സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ കോര്പ്പറേഷന് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
പുനരധിവാസം ഉറപ്പാക്കിയശേഷമേ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാവൂവെന്ന സുപ്രീംകോടതി വിധിപോലും അധികൃതര്‍ പാലിച്ചില്ലെന്ന് ജില്ലാ വഴിയോര കച്ചവട തൊഴിലാളി യൂണിയന് കോ-ഓര്‍ഡിനേഷന്‍ സംസ്ഥാന കണ്‍വീനര്‍ കെ എ ഉസ്മാന് പറഞ്ഞു. കോര്പ്പറേഷന് പരിധിയിലെ വഴിയോര കച്ചവടക്കാര്‍ക്കായി പുനരധിവാസവും ലൈസന്‍സും നടപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ നവംബറില്‍ പട്ടിക തയ്യാറാക്കിയിരുന്നു. എന്നാല്‍ മുന്നറിയിപ്പില്ലാതെയാണ് ബുധനാഴ്ച കടകള്‍ നശിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: