കണ്ണൂര്‍: കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കഴിഞ്ഞ നാലു ദിവസമായി നടന്നുവന്ന ഗുസ്തി മത്സരത്തില്‍ തങ്ങള്‍ക്ക് എതിരാളികളില്ലെന്ന് പ്രഖ്യാപിച്ച് ഹരിയാന ചാമ്പ്യന്മാരായി. 24 മത്സര വിഭാഗങ്ങളില്‍ 18 ലും സ്വര്‍ണ്ണം നേടിക്കൊണ്ടാണ് ഹരിയാന ദേശീയ ഗെയിംസില്‍ ഗുസ്തിയിലെ തങ്ങളുടെ ശക്തി തുടര്‍ച്ചയായി രണ്ടാംതവണയും തെളിയിച്ചത്.
സ്വര്‍ണ്ണത്തിന് പുറമേ രണ്ട് വെള്ളിയും രണ്ട് വെങ്കലവും ഹരിയാന നേടി. 2011-ല്‍ റാഞ്ചിയില്‍ നടന്ന ദേശീയ ഗെയിംസില്‍ 14 സ്വര്‍ണ്ണം നേടിയായിരുന്നു ഹരിയാന ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത്. ഗോദയില്‍ കഴിഞ്ഞ തവണത്തേതിനേക്കാളും മികച്ച പ്രകടനം കാഴ്ചവെച്ച ഹരിയാനയുടെ താരങ്ങള്‍ 4 സ്വര്‍ണ്ണം അധികം നേടിയാണ് ഇത്തവണ ചാമ്പ്യന്മാരായത്. നാല് സ്വര്‍ണ്ണവും 5 വെളളിയും 2 വെങ്കലവും നേടിയ പഞ്ചാബാണ് മെഡല്‍ നിലയില്‍ രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ തവണത്തെ ദേശീയ ഗെയിംസില്‍ രണ്ടാം സ്ഥാനം നേടിയിരുന്ന സര്‍വ്വീസസ് 2 സ്വര്‍ണ്ണവും 2 വെളളിയും 3 വെങ്കലവും നേടി മുന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.
24 ഇനങ്ങളിലായി 16 പുരുഷതാരങ്ങളും 8 വനിതാ താരങ്ങളും മത്സരിച്ച കേരളത്തിന് കേവലം ഒരു വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ തവണത്തെ ഗെയിംസില്‍ ഒരൊറ്റ മെഡലു ലഭിക്കാതിരുന്ന കേരളത്തിന് ഇത്തവണ ഒരു വെങ്കലം നേടാന്‍ കഴിഞ്ഞുവെന്ന ആശ്വാസം മാത്രം ബാക്കി. 75 കിഗ്രാം വനിതാ വിഭാഗത്തില്‍ അഞ്ജുമോള്‍ ജോസഫിനാണ് കേരളത്തിന്റെ ഏക മെഡല്‍ ലഭിച്ചത്. കഴിഞ്ഞ നാലു ദിവസങ്ങളിലായി 22 സംസ്ഥാനങ്ങളില്‍ നിന്നുളള 200ലധികം താരങ്ങള്‍ ഗുസ്തി മത്സരത്തില്‍ മാറ്റുരച്ചു.
ഇന്നലെ നടന്ന പുരുഷ വിഭാഗം ഗ്രീക്കോ റോമന്‍ വിഭാഗം 59 കിഗ്രാം മത്സരത്തില്‍ ഹരിയാനയുടെ കുമാര്‍ രാജേന്ദ്ര സ്വര്‍ണ്ണം നേടി. ഡല്‍ഹിയുടെ രവീന്ദ്രര്‍, മാരാഷ്ട്രയുടെ വിക്രം ക്രൂഷന്ദ് എന്നിവര്‍ യഥാക്രമം വെളളി, വെങ്കലം എന്നിവ നേടി. പുരുഷന്മാരുടെ ഫ്രീസ്റ്റൈല്‍ വിഭാഗം 125 കി.ഗ്രാം മത്സരത്തില്‍ പഞ്ചാബിന്റെ ഗുര്‍സാഹിബ് സിംഗ് സ്വര്‍ണ്ണം നേടി. യുപുയുടെ ടോമര്‍ രാജന് വെളളിയും പശ്ചിമ ബംഗാളിന്റെ മനിഷ്,ചത്തീസ്ഖണ്ഡിന്റെ ജാസ്ക്അന്വര് എന്നിവര്‍ വെങ്കലവും നേടി. 63 കി.ഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗം വനിതകളുടെ മത്സരത്തില്‍ ഹരിയാനയുടെ ഷിയോറന് അനിറ്റ സ്വര്‍ണ്ണം നേടി.
യുപിയുടെ രജിനി വെളളിയും മഹാരാഷ്ട്രയുടെ രേഷ്മ അനില്‍, മണിപ്പൂരിന്റെ ടോംബി ദേവി തുടങ്ങിയവര്‍ വെങ്കലവും നേടി. 70 കിലോഗ്രാം ഫ്രീസ്റ്റൈലില്‍ പുരുഷവിഭാഗം മത്സരത്തില്‍ ഹരിയാനയുടെ ദെന്കര് അമിത്ത് സ്വര്‍ണവും സര്‍വീസസിന്റെ അരുണ്‍ വെള്ളിയും പഞ്ചാബിന്റെ സിങ്ങ് വിഷാല്‍, ഡല്‍ഹിയുടെ മന്തീപ് എന്നിവര്‍ വെങ്കലവും കരസ്ഥമാക്കി. 53 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗം വനിതകളുടെ മത്സരത്തില്‍ ഹരിയാനയുടെ പ്രിയങ്ക സ്വര്‍ണവും യുപിയുടെ ടോമര്‍ ഷിതള് വെള്ളിയും മഹാരാഷ്ട്രയുടെ കൗശല്യ, ചത്തീസ്ഗഡിന്റെ നീതു എന്നിവര്‍ വെങ്കലവും കരസ്ഥമാക്കി.
80 കിലോഗ്രാം ഗ്രീക്കോ റോമന്‍ വിഭാഗത്തില്‍ ഹരിയാനയുടെ യോഗേഷ് സ്വര്‍ണവും പഞ്ചാബിന്റെ ഹര്‍പ്രീത് സിംഗ് വെള്ളിയും ഡല്‍ഹിയുടെ മദന്‍ വെങ്കലവും കരസ്ഥമാക്കി.
ഗുസ്തി മത്സരങ്ങള്‍ ഇന്നലെ സമാപിച്ചതോടെ 9-ാം തീയ്യതി മുതല്‍ മുണ്ടയാട്ടെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ദേശീയ ഗെയിംസിന്റെ ഭാഗമായ ബാസ്ക്കറ്റ് ബോള്‍ മത്സരങ്ങള്‍ നടക്കും. വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 16 ടീമുകള്‍ ബാസ്ക്കറ്റ് ബോള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: