തൃശൂര്‍: വനിത ഫുട്ബോള്‍ പൂള് ബി മത്സരത്തില്‍ ജാര്‍ഖണ്ഡിനെതിരേ ഹരിയാനയ്ക്കു മിന്നുന്ന വിജയം. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണു ഹരിയാന വിജയിച്ചത്. കളിയുടെ അവസാനം വരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പിറകിലായിരുന്ന ഹരിയാന അന്ത്യ നിമിഷങ്ങളില്‍ നടത്തിയ മികച്ച പോരാട്ടമാണ് വിജയം സമ്മാനിച്ചത്. 18, 89 മിനുട്ടുകളില്‍ ദീപിക സമൂദയും 82-ാം മിനുട്ടില്‍ സഞ്ചു യാദവുമാണ് ഹരിയാനക്ക് വേണ്ടി ഗോള്‍ നേടിയത്. ഝാര്‍ഖണ്ഡിന് വേണ്ടി രശ്മീ കുമാരിയും, ധുലാര്‍ മാന്ദ്രിയും ഹരിയാന വല കുലുക്കി.
ഹരിയാനയുടെ പതിനൊന്നാം നമ്പര്‍ താരം ദീപിക സമൂദയാണ് ആദ്യമായി ഗോള്‍ വല ചലിപ്പിച്ചത്. പിന്നിട് ഇരു ടീമുകളുടെയും മികച്ച പ്രകടനമാണ് മൈതാനത്തില്‍ കണ്ടത്. ഇരു പകുതികളിലേക്കും പന്ത് കയറിയിറങ്ങി. ഇതിനിടയില്‍ ഹരിയാനയെ ഞെട്ടിച്ച് ഝാര്‍ഖണ്ഡ് തങ്ങള്‍ക്ക് ലഭിച്ച കോര്‍ണര്‍ കിക്ക് മുതലാക്കി രശ്മീ കുമാരി ഇരുപത്തിനാലാം മിനിറ്റില്‍ സമനില നേടി. ആദ്യപകുതിയുടെ മുപ്പത്തിയൊമ്പതാം മിനിറ്റില്‍ ധുലാര്‍ മാന്ദ്രി ഝാര്‍ഖണ്ഡിനുവേണ്ടി ഗോള്‍ നേടി ഹരിയാനക്ക് മുന്നിലെത്തി.
രണ്ടാം പകുതിയുടെ തുടക്കം പതിഞ്ഞ നിലയിലായിരുന്നു. ഇരു ടീമുകളും ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. ഝാര്‍ഖണ്ഡ് വിജയത്തിലേക്ക് നീങ്ങുമെന്ന ഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് ഹരിയാന ശക്തമായ തിരിച്ച് വരവ് നടത്തിയത്. 82-ാം മിനുട്ടില്‍ സഞ്ജു യാദവ് മനോഹരമായ ഷോട്ടിലുടെ സമനില ഗോള്‍ നേടി. 89-ാം മിനുട്ടില്‍ ഹരിയാനയുടെ ദീപിക സമൂദ ഝാര്‍ഖണ്ഡ് പ്രതിരോധത്തെ തകര്‍ത്ത് നിറയൊഴിച്ച് മത്സരം തങ്ങളുടെ വരുതിയിലാക്കി.
ഇന്നു രണ്ടു മത്സരങ്ങളാണു കോര്പറേഷന് സ്റ്റേഡിയത്തില്‍ നടക്കുക. രാവിലെ 7.30നു ഡല്‍ഹിയെ വെസ്റ്റ് ബംഗാള്‍ നേരിടുമ്പോള്‍ വൈകീട്ട് നാലിന് കേരളം ഒഡീഷയെ നേരിടും. കഴിഞ്ഞദിവസം നടന്ന തീപാറുന്ന മത്സരത്തില്‍ ഡല്‍ഹിയെ തോല്‍പ്പിച്ചു കേരളം സെമി ഫൈനലില്‍ സ്ഥാനം ഉറപ്പാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: