കുന്നത്തൂര്‍: പൊതുകുളങ്ങളുടെയും ചിറകളുടെയും നവീകരണപ്രവര്‍ത്തനങ്ങള്‍ക്കും സംരക്ഷണത്തിനുമായി ത്രിതലപഞ്ചായത്തുകള്‍ ചെലവഴിക്കുന്ന കോടിക്കണക്കിന് രൂപ പൊതുജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും നല്‍കാതെ പാഴായിപോകുന്നു.
കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുള്ള കുന്നത്തൂര്‍ താലൂക്കില്‍ ചെറുതും വലുതുമായ അമ്പതില്പരം കുളങ്ങളും ചിറകളും ഉണ്ടെങ്കിലും അവയിലെ ജലം ഫലപ്രദമായി ഉപയോഗിക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. എല്ലാ വര്‍ഷവും കേന്ദ്രസര്‍ക്കാര്‍ ഫണ്ടുകളില്‍ നിന്നും എംഎല്‍എ, എംപി ഫണ്ടുകളില്‍ നിന്നും കോടിക്കണക്കിന് രൂപയാണ് ഇത്തരം ജലസ്രോതസുകളുടെ നവീകരണങ്ങള്‍ക്കായി പഞ്ചായത്തുകള്‍ക്ക് അനുവദിക്കുന്നത്. പലപ്പോഴും നവീകരണപ്രവര്‍ത്തനമെന്നാല്‍ ചിറകള്‍ക്കുചുറ്റും കരിങ്കല്‍ സംരക്ഷണഭിത്തി നിര്‍മ്മാണം മാത്രമായി ഒതുങ്ങും.
ഇത് കരാറുകാരെ സഹായിക്കുവാനും അതുവഴി കമ്മീഷന് പറ്റാറുള്ള അധികൃതരുടെ പദ്ധതി ഉപയോഗിച്ച് ജലസ്രോതസുകളിലെ പായലുകളും മറ്റ് മാലിന്യങ്ങളും കോരി വൃത്തിയാക്കുമെങ്കിലും ഇത് ഒറ്റത്തവണയില്‍ അവസാനിപ്പിക്കുന്നു. എന്നാല്‍ ആഫ്രിക്കന്‍ പായലുകള്‍പോലുള്ള കളകളുടെ വിത്തുകള്‍ വീണ്ടും വളര്‍ന്ന് ജലോപരിതലത്തില്‍ വ്യാപിക്കുകയാണ്. ഇവ പൂര്‍ണമായും നീക്കം ചെയ്യാന്‍ നിരവധി തവണ ഈ പ്രവര്‍ത്തനം തുടരേണ്ടതുണ്ട്. എന്നാല്‍ അധികൃതര്‍ ഇതിന് മുതിരാറില്ല. മറ്റൊരു പ്രധാന പ്രശ്നമാണ് കുളങ്ങളും ചിറകളും മാലിന്യം നിക്ഷേപിക്കാനുള്ള ഇടമായി ചിലര്‍ കാണുന്നത്.
ഇറച്ചി മാലിന്യങ്ങള്‍ ചാക്കുകളില്‍ കെട്ടി ഇവിടെ കൊണ്ടുതള്ളുകയാണ് ചെയ്യുന്നത്. ഇത് കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങളും ആശുപത്രി, സെപ്റ്റിക് മാലിന്യങ്ങളും വലിയ രീതിയില്‍ നിക്ഷേപിക്കാനുള്ള ഇടം ആയിത്തീരുകയാണ് ഇത്തരം ജലസംഭരണികള്‍. ലക്ഷങ്ങള്‍ ചെലവഴിച്ച് കുളങ്ങളുടെ നവീകരണത്തിനായി മുന്നിട്ടിറങ്ങുന്ന അധികൃതര്‍, നവീകരിച്ച കുളങ്ങളുടെയും ചിറകളുടെയും തുടര്‍സംരക്ഷണത്തിനും ജലത്തിന്റെ ഫലപ്രദമായ വിനിയോഗത്തിനും മേല്‍നോട്ടം വഹിക്കുന്നില്ല എന്നുള്ളതാണ് വസ്തുത.
കടപുഴ ചിറ്റുമല ചിറക്ക് അഞ്ചുകോടിയും ചക്കുവള്ളി ചിറക്ക് ഒന്നരകോടിയും ഉള്‍പ്പെടെ താലൂക്കിലെ ജലസംഭരണികളുടെ സംരക്ഷണത്തിനായി എംഎല്‍എ ഫണ്ടില്‍ നിന്നും ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ കോടികള്‍ ചെലവഴിച്ചെന്നും എന്നാല്‍ ഉദ്യോഗസ്ഥതലത്തിലുള്ള പിടിപ്പുകേടും കരാറുകാരുടെ അനാസ്ഥയും മൂലം അവയില്‍ മിക്ക പദ്ധതികളും ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇത്തരം പ്രവര്‍ത്തികള്‍ സര്‍ക്കാരിന് കടുത്ത സാമ്പത്തികബാധ്യതകള്‍ വരുത്തി വയ്ക്കുന്നുണ്ടെന്നും സ്ഥലം എംഎല്‍എ കൂടിയായ കോവൂര്‍ കുഞ്ഞുമോന് പറയുന്നു.
വേനല്‍ കടുത്തതോടെ ശാസ്താംകോട്ട തടാകത്തില്‍ നിന്നുമുള്ള ജലവിതരണം കുറയുകയും തന്മൂലം താലൂക്കിന്റെ വിവിധ പ്രദേശങ്ങള്‍ കടുത്ത കുടിവെള്ളക്ഷാമത്തിലായി. അതോടെ ബദല്‍ മാര്‍ഗങ്ങള്‍ തേടി നെട്ടോട്ടമോടുന്ന അധികൃതര്‍ക്ക് മുമ്പില്‍ തെളിനീരുറവകളായ ഇത്തരം കുളങ്ങളും ചിറകളും മാലിന്യകൂമ്പാരങ്ങളായി തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: