കോഴിക്കോട്: പുതിയ ബസ്സുകള്‍ക്ക് തിരുവനന്തപുരത്ത് നിന്ന് തന്നെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് (സിഎഫ്) എടുക്കണമെന്ന നിര്‍ദ്ദേശം കെഎസ്ആര്‍ടിസി അധികൃതര്‍ പിന്‍വലിച്ചു. ഇത് സംബന്ധിച്ച് ജന്മഭൂമിയില് വാര്‍ത്ത വന്നതിനെതുടര്‍ന്നാണ് ഈ നടപടി.
സിഎഫിനായി ഇനിമേല്‍ ബസ്സുകള്‍ തിരുവനന്തപുരത്തേക്ക് അയക്കേണ്ടതില്ലെന്നും അതാതിടത്തെ ആര്‍ടിഒയില്‍ അപേക്ഷിച്ചാല്‍ മതിയെന്നുമാണ് പുതിയ ഉത്തരവ്. കെഎസ്ആര്‍ടിസി ടെക്നിക്കല്‍ എക്സിക്യൂട്ടീവ് ഡയരക്ടറാണ് ഈ ഉത്തരവിറക്കിയത്. മേഖലാ വര്‍ക്ക്ഷോപ്പ് മാനേജര്‍മാര്‍ക്ക് കഴിഞ്ഞ ദിവസം തപാലില്‍ ഉത്തരവ് ലഭ്യമായി. ഇതോടെ സിഎഫിനായി ലക്ഷങ്ങള്‍ പാഴാക്കുന്നത് തടയാനാകും.
കേര്‍പ്പറേഷന്റെ വിവിധ മേഖലാ വര്‍ക്ക് ഷോപ്പുകളില്‍ നിന്ന് പുറത്തിറങ്ങുന്ന ബസ്സുകള്‍ തിരുവനന്തപുരത്തെ ആര്‍ടിഒയില്‍ നിന്ന് തന്നെ സിഎഫ് ലഭ്യമാക്കണമെന്നായിരുന്നു നേരത്തെയുള്ള ഉത്തരവ്. അതത് ട്രാന്‍സ്പോര്‍ട്ട് ഓഫീസ് പരിധിയിലെ ആര്‍ടിഒകളില്‍ നിന്ന് സിഎഫ് കിട്ടുമെന്നിരിക്കെയാണ് അധികൃതരുടെ ഈ തലതിരിഞ്ഞ നടപടി. കെ.എസ്ആര്‍ടിസിയുടെ വരുമാനത്തില്‍ വന്‍ ചോര്ച്ചയുണ്ടാക്കുന്നതായിരുന്നു ഇത്. കോഴിക്കോട്, എടപ്പാള്‍, ആലുവ എന്നിവിടങ്ങളിലെ വര്‍ക്ക് ഷാപ്പുകളില്‍ നിന്ന് പുറത്തിറങ്ങുന്ന ബസ്സുകള്‍ക്ക് സിഎഫ് ലഭിക്കാനായി തിരുവനന്തപുരം വരെ ഓടേണ്ട സ്ഥിതിയായി. ഈ പോക്കുവരവിനായി അധികം ഡീസലും പ്രത്യേകം ജീവനക്കാരും വേണം.
ആയിനത്തില്‍ ഒരു ബസ്സിന് മാത്രം പന്ത്രണ്ടായിരം രൂപയാണ് അധികമായി ചെലവഴിക്കേണ്ടത്. 43 ഓളം ബസ്സുകള്‍ ഇതിനകം തിരുവനന്തപുരത്ത് പോയി സിഎഫ് എടുത്തു. അപ്രകാരം അഞ്ചു ലക്ഷത്തില്‍പ്പരം രൂപയാണ് കെഎസ്ആര്‍ടിസി ഫണ്ടില്‍ നിന്ന് തുലച്ചത്. മൊത്തം 150 ഓളം പുതിയ ബസ്സുകളാണ് ബോഡിയിട്ട് പുറത്തിറക്കാന്‍ ലക്ഷ്യമിടുന്നത്. അങ്ങനെയെങ്കില്‍ ഭീമമായ നഷ്ടമാകും കെഎസ്ആര്ടിസിക്കുണ്ടാകുക. കോര്‍പ്പറേഷനെ സാമ്പത്തികമായി രക്ഷപ്പെടുത്താനുള്ള നീക്കത്തിനിടയിലും അധികൃതരുടെ കെടുകാര്യസ്ഥ വരുമാനചോര്ച്ചയുണ്ടാകുന്നത് സംബന്ധിച്ച വിശദമായ വാര്‍ത്തയാണ് ജന്മഭൂമി പ്രസിദ്ധീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: