കുമരകം: കുമരകത്തെ പക്ഷിസങ്കേതം അനാശാസ്യ കേന്ദ്രമായി മാറുന്നു. പത്തേക്കര്‍ വിസ്തൃതിയുള്ള പക്ഷിസങ്കേതത്തിന്റെ നീളം രണ്ടര കിലോമീറ്ററോളം വരും. പ്രധാന റോഡില്‍നിന്നും ആരംഭിക്കുന്ന കവണാറ്റിന്‍ കരയിലെ പക്ഷിസങ്കേതം കായല്‍തീരം വരെ വ്യാപിച്ചു കിടക്കുന്നു. നടപ്പാതയൊഴിച്ചാല് ബാക്കി ഭാഗം മുഴുവന്‍ കാടുകയറിയ നിലയിലാണ്. ഈ കാടുകളിലേക്ക് കയറുവാന്‍ ചില ഊടുവഴികളുണ്ട്. ഇതുവഴി കാട്ടിലേക്കു കയറുന്നവര്‍ എവിടെയാണെന്നോ എന്തു ചെയ്യുന്നുവെന്നോ പുറമെനിന്നു നോക്കിയാല്‍ അറിയാന്‍ കഴിയില്ല. കഞ്ചാവും മയക്കുമരുന്നും മദ്യവുമായി കാടിനുള്ളിലെത്തിയാല് ഇവ സുരക്ഷിതമായി ഉപയോഗിക്കാം. സ്ത്രീകളുമായി കാടിനുള്ളില്‍ കടക്കുന്നവരും കുറവല്ല. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനി വിദ്യാര്‍ത്ഥികളും ഇവിടുത്തെ നിത്യ സന്ദര്‍ശകരാണ്.
ഇവിടെ എത്തുന്നവരെ നിരീക്ഷിക്കാനും അനാശാസ്യത്തിലേര്പ്പെടുന്നവരെ പിടികൂടാനുമായി ടൂറിസം വകുപ്പ് നിയോഗിച്ചിട്ടുള്ളത് രണ്ട് സെക്യൂരിറ്റി ജീവനക്കാരെയാണ്. അവരെ ഉപയോഗിച്ച് പക്ഷിസങ്കേതത്തിലെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയുകയില്ലെന്നതാണ് വാസ്തവം. ഇവിടെ അനാശാസ്യവും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനവും മയക്കുമരുന്ന് ഉപയോഗവും നടക്കുന്നുണ്ടെന്ന കാര്യം സെക്യൂരിറ്റി ജീവനക്കാര്‍ തന്നെ സമ്മതിക്കുന്നു. പക്ഷെ ഇത് നിയന്ത്രിക്കാന്‍ ഞങ്ങള്‍ രണ്ടാളെക്കൊണ്ട് സാധിക്കില്ലെന്ന് അവര്‍ പറയുന്നു. ടീറിസം പോലിസുകൂടി മനസ്സുവെയ്ക്കുകയും സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്തില്ലെങ്കില്‍ കുമരകത്തെ പക്ഷിസങ്കേതം അനാശാസ്യകേന്ദ്രമായി തീരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: