തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി കയ്യേറ്റത്തില്‍ ലോകായുക്തയില്‍ നല്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സര്‍ക്കാരിനും തലവേദനയാകുന്നു. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ എഡിജിപി ജേക്കബ് തോമസ് നല്കിയ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,
റവന്യൂ മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ചീഫ് സെക്രട്ടറിയായിരുന്ന ഇ.കെ. ഭരത്ഭൂഷണ് എന്നിവരുടെ ഭാഗത്ത് നിന്ന് നിയമവിരുദ്ധമായ ഇടപെടല്‍ നടന്നുവെന്ന് പരാമര്‍ശം. പൊതു പ്രവര്‍ത്തകരുടെ അഴിമതി വിരുദ്ധ നിയമ പ്രകാരമുള്ള കുറ്റകൃത്യങ്ങളിലാണ് ഇവര്‍ പങ്കാളികളായിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. ഓരോരുത്തരും നിയമ വിരുദ്ധമായി സ്വീകരിച്ച നടപടികള്‍, സ്വകാര്യ വ്യക്തിയെയും സ്ഥാപനത്തെയും സഹായിക്കാന്‍ വേണ്ടി നടത്തിയ ഇടപെടലുകള്‍ എന്നിവയും വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് ലോകായുക്ത ഇന്ന് പരിഗണിക്കും.
റിപ്പോര്‍ട്ടില്‍ ഉന്നതരുടെ പേരുകള്‍ ഒഴിവാക്കിയ ജേക്കബ് തോമസ് അനുബന്ധ ഫയലുകളിലെ ഖണ്ഡികകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രമുഖരുടെ ഇടപെടല്‍ വ്യക്തമാക്കുന്നത്.
ജലവിഭവം, റവന്യൂ വകുപ്പുകളുടെ ഫയലുകളിലാണ് സ്വകാര്യ സ്ഥാപനത്തിന് അനുകൂലമായ അഭിപ്രായങ്ങള്‍ ഇവര്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
റവന്യൂ വകുപ്പിന്റെ ഫയലില്‍ 57 മുതല്‍ 60 വരെയുള്ള നാല് ഖണ്ഡികകള്‍ക്ക് താഴെ ഒപ്പു വെച്ചിരിക്കുന്നത് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയായിരുന്ന ഭരത്ഭൂഷനുമാണ്. ഇതിനു മുമ്പുള്ള ഖണ്ഡികകളില്‍ കയ്യേറ്റത്തെ കുറിച്ചുള്ള വ്യക്തമായ സൂചനകളുണ്ട്. ഒഴിപ്പിക്കണമെന്ന നിര്‍ദേശവും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ കയ്യേറ്റം ഒഴിപ്പിക്കണം എന്ന നിര്‍ദേശം നല്കുന്നതിനു പകരം സെറ്റില്‍ ചെയ്യുന്നതിനുള്ള നിര്‍ദേശമാണു നല്‍കിയിരിക്കുന്നത്. ചീഫ് സെക്രട്ടറി ഈ നിര്‍ദേശം മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ച് കൊണ്ടും ഒപ്പിട്ടിട്ടുണ്ട്.
പിന്നീട് സെറ്റില്‍ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശത്തിലും ചീഫ് സെക്രട്ടറി ഒപ്പിട്ടു നല്കിയിരിക്കുന്നു. റവന്യൂ വകുപ്പില്‍ നിന്നും ഉടലെടുത്ത ഫയലില്‍ മന്ത്രിയുടെ നിര്‍ദേശങ്ങളുമുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സ്വകാര്യ സ്ഥാപനത്തിന് അനുകൂലമായി എഴുതിയ അഭിപ്രായവും ഫയലില്‍ കണ്ടെത്തിയിട്ടുണ്ട്.
വാട്ടര്‍ അതോറിറ്റി ഫയല്‍ റവന്യൂ വകുപ്പിന് നല്കാന് ഉത്തരവിട്ടിരിക്കുന്നതു മുഖ്യമന്ത്രിയാണെന്നു ഫയലില്‍ നിന്നും വ്യക്തമാണ്. സ്വകാര്യവ്യക്തികളെ സഹായിക്കാനുള്ള നീക്കം ഫയലില്‍ വ്യക്തമാണ്. ജലവിഭവ വകുപ്പിന്റെയും അതോറിറ്റിയുടെയും നിര്‍ദേശങ്ങള്‍ അവഗണിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: