തിരുവനന്തപുരം: സ്റ്റെതസ്കോപ്പ് പിടിക്കുന്ന കൈകള്‍ക്ക് തോക്ക് ഇണങ്ങുമോ?. കോതമംഗലം കുത്തുകുഴി പോത്താനിക്കാട് ഹൗസില്‍ ജോസഫ് ആന്റണിയുടെയും ലൈലയുടെയും മൂന്നാമത്തെ മകന് ആന്റണി ജെ. ആന്റണിയോടാണ് ഈ ചോദ്യമെങ്കില്‍ ‘അതെ’ എന്നാവും ഉത്തരം. കാരണം പലവട്ടം അതു തെളിയിച്ചിട്ടുണ്ട് അദ്ദേഹം. സ്റ്റാന്‍ഡേര്‍ഡ് പിസ്റ്റള്‍ ഇനത്തിലൂടെ ദേശീയ ഗെയിംസിന്റെ റേഞ്ചിലെത്തിയ ആന്റണി തികച്ചും വ്യത്യസ്തനായ ഷൂട്ടറാണ് ഒപ്പം ഡോക്ടറും.
ഷൂട്ടിംഗിനെ നെഞ്ചേറ്റിയ കുടുംബമാണ് ആന്റണിയുടേത്. അച്ഛനും അമ്മയും സഹോദരങ്ങളുമടക്കം വീട്ടിലെ എല്ലാവരും ഷൂട്ടിംഗ് താരങ്ങള്‍. അഞ്ചുവര്‍ഷം മുന്‍പ് സംസ്ഥാന കായികമേളയില്‍ ആന്റണിയും കുടുംബവും വാരിക്കൂട്ടിയത് ഒമ്പത് സ്വര്‍ണ്ണമടക്കം 22 മെഡലുകളാണെന്നത് ചരിത്രം.
കളിക്കോപ്പുകള്ക്കു പകരം തോക്കുകള്‍ കയ്യിലേന്തിയ ബാല്യം ആന്റണിയുടെ ഓര്‍മ്മയില്‍ ഇന്നുമുണ്ട്. 1999 മുതലായിരുന്നു ഷൂട്ടിംഗ് റേഞ്ചുകളില്‍ ആന്റണി വിജയദാഹത്തോടെ വെടിയുതിര്‍ക്കാന്‍ തുടങ്ങിയത്. അച്ഛനും അമ്മയും ദേശീയ തലത്തില്‍ നടത്തിയ മെഡല്ക്കൊയ്ത് പകര്‍ന്ന ഉത്തേജനവും സഹോദരങ്ങളായ ജേക്കബിന്റെയും ടെസിയുടെയും പ്രതിഭാ പൂരിതമായ സാന്നിധ്യവും ആന്റണിയിലെ താരത്തെ സ്ഫുടം ചെയ്തെടുത്തു. ഇടുക്കി റൈഫിള്‍ ക്ലബ്ബിലൂടെ പിന്നീട് ദേശീയ തലത്തിലേക്ക്.
2013ല്‍ 543 പോയിന്റ് നേടി സിവിലിയന്‍ ചാമ്പ്യനായി. സെന്റര്‍ ഫയര്‍ പിസ്റ്റള്‍, സ്റ്റാന്‍ഡേര്‍ഡ് പിസ്റ്റള്‍ ഇനങ്ങളില്‍ തിരുത്തപ്പെടാത്ത റെക്കോര്‍ഡുകള്‍ തീര്‍ത്തു ഡോക്ടറുടെ ഷൂട്ടുകള്‍. എയര്‍ റൈഫിള്‍ വിഭാഗത്തില്‍ 18-ാം വയസില്‍ ആന്റണി കുറിച്ചിട്ട റെക്കോര്‍ഡും മായാതെ കിടക്കുന്നു.
ഇക്കുറി ദേശീയ ഗെയിംസ് ഷൂട്ടിംഗില്‍ 25 മീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് പിസ്റ്റളില്‍ ഫൈനലില്‍ കടന്ന കേരളത്തിന്റെ ഏക ഷൂട്ടറും ആന്റണി തന്നെ. മികച്ച പരിശീലനത്തിന്റെ അഭാവത്തിലും 544 പോയിന്റ് സ്കോര്‍ ചെയ്തശേഷമാണ് ആന്റണി റേഞ്ച് വിട്ടത്. പുതിയ റേഞ്ചിലെ പരിചയക്കുറവ് അടക്കമുള്ള പ്രശ്നങ്ങളാണ് ഫൈനലില്‍ പിഴച്ചതിനു കാരണമെന്ന് ആന്റണി പറഞ്ഞു.
അധികൃതരുടെ ഭാഗത്തു നിന്നുള്ള നിസഹകരണവും ഏറെ ഭാവിയുള്ള ഈ ഷൂട്ടറുടെ കരിയറിനെ ബാധിച്ചിട്ടുണ്ട്. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ഡോക്ടറാണ് ആന്റണി. ഓര്ത്തോയില് പിജി പഠനവും നടത്തുന്നു.
ടിഞ്ചുവാണ് ആന്റണിയുടെ ഭാര്യ. എല്‍കെജി വിദ്യാര്‍ത്ഥിനി ലിയ, ഒന്നരവയസ്സുകാരി ലയന എന്നിവര്‍ മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: