തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ വിവരശേഖരണം നടത്തുന്നു. സിബിഐ ചെന്നൈ യൂണിറ്റിലെ ഐജിയുടെ നിര്‍ദേശപ്രകാരം കൊച്ചിയില്‍നിന്നുള്ള സംഘമാണ് തിരുവനന്തപുരത്തെത്തി വിവരങ്ങള്‍ ശേഖരിച്ചത്.
ഗെയിംസ് നടത്തിപ്പില്‍ വ്യാപകക്രമക്കേട് നടക്കുന്നുവെന്നാരോപിച്ച് 50 പേജുള്ള പരാതിയാണ് സിബിഐ ചെന്നൈ യൂണിറ്റിന് ലഭിച്ചത്. ആരോപണമുയര്‍ന്ന സ്റ്റേഡിയങ്ങളും കരാറുകളുമാണ് പ്രധാനമായും പരിശോധിക്കുന്നത്. കൊല്ലം ഹോക്കി സ്റ്റേഡിയം, കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, പിരപ്പന്‍കോട് നീന്തല്‍ക്കുളം തുടങ്ങിയവയുടെ നിര്‍മാണം, ഗെയിംസുമായി ബന്ധപ്പെട്ട വിവിധ കരാറുകള്‍ എന്നിവ സംബന്ധിച്ചാണ് സിബിഐ പ്രാഥമികപരിശോധന ആരംഭിച്ചത്.
രണ്ടാഴ്ച മുമ്പ് ഇതുസംബന്ധിച്ച നടപടികള്‍ സിബിഐ വൃത്തങ്ങള്‍ ആരംഭിച്ചിരുന്നു. പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സിബിഐ ഫാക്ട് ഫൈന്‍ഡിങ് റിപ്പോര്‍ട്ട് തയ്യാറാക്കും. ദേശീയ ഗെയിംസ് നടത്തിപ്പിന് കേന്ദ്രഫണ്ട് വിനിയോഗിക്കുന്നതിനാല്‍ ക്രമക്കേട് സംബന്ധിച്ച ആരോപണമുയര്‍ന്നാല്‍ സിബിഐ അന്വേഷണം അനിവാര്യമാവും. ഈ സാഹചര്യത്തില്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാതിരിക്കാനാണ് മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ സിബിഐ വിവരങ്ങള്‍ ശേഖരിക്കുന്നത്. കൂടുതല്‍ തെളിവുകളുണ്ടെങ്കില്‍ തുടര്‍ പരിശോധന നടത്താനാണ് സിബിഐയുടെ തീരുമാനം.
ദേശീയ ഗെയിംസിലെ ക്രമക്കേടിനെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപിയും സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്, കേരളാ കോണ്‍ഗ്രസ്- ബി ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള, മുന്‍ കായികമന്ത്രി കെ.ബി. ഗണേഷ്കുമാര് എന്നിവരും രംഗത്തെത്തിയിരുന്നു. ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയുടെ വിവരങ്ങള്‍ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: