എഴുകോണ്‍: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിതൃസഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. എഴുകോണ്‍ കൊച്ചാഞ്ഞിലിമൂട് കൊച്ചയ്യത്ത് വീട്ടില്‍ രാമു എന്നു വിളിക്കുന്ന രാജന്(43) ആണ് പിടിയിലായത്. രാജന്റെ ലൈംഗിക പീഡനത്തെ തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. ഫെബ്രുവരി രണ്ടിന് ഉച്ചയ്ക്ക് രണ്ടിനോടെയായിരുന്നു എഴുകോണ്‍ ഗവ.ടെക്നിക്കല്‍ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആര്യയെ വീട്ടുമുറ്റത്തെ കശുമാവില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാജന്റെ ജ്യേഷ്ഠന് എഴുകോണ്‍ കൊച്ചാഞ്ഞിലിമൂട് മോഹനഭവനത്തില് മോഹനനന്റെയും മോളമ്മയുടെയും ഏക മകളാണ് മരിച്ച ആര്യ. സുഖമില്ലാതിരുന്നതിനെ തുടര്‍ന്ന് സ്കൂളില്‍ പോകാതിരുന്ന കുട്ടി യെ ഉച്ചയ്ക്ക് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കളിക്കുന്നതിനിടെ കശുമാവില്‍ തൂങ്ങിനിന്ന കയര്‍ കഴുത്തില്‍ മുറുകി മരിച്ചുവെന്നാണ് ആദ്യം കരുതിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് പീഡനമുള്‍പ്പടെയുള്ള വിവരങ്ങള്‍ പുറത്താവുന്നത്.
ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ വേളയിലും കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലുള്ള മുറിവുകളും ചോരപ്പാടുകളും പോലീസ് രേഖപ്പെടുത്തിയിരുന്നു. പ്രകൃതിവിരുദ്ധപീഡനങ്ങളാണ് അധികവും നടന്നിട്ടുള്ളതെന്ന് വ്യക്തമായിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. സംഭവ ദിവസവും ഇത്തരത്തില്‍ നടന്നുവെന്നാണ് പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായിട്ടുള്ളത്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ വീടിന്റെ തൊട്ടടുത്ത് താമസക്കാരനായ രാജനെ കസ്റ്റഡിയിലെടുത്ത്.
കഴിഞ്ഞ ഒരു മാസമായി കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചു വരികയായിരുന്നു. പെയിന്റിംഗ് തൊഴിലാളിയായ രാജന് വിവാഹിതനാണ്. മരണം ആത്മഹത്യയാണോയെന്ന കാര്യത്തിലും ഇനിയും വ്യക്തത കൈവരുവാനുണ്ടെന്ന് റൂറല്‍ എസ്പി എസ്.സുരേന്ദ്രന് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം കൂടുതല്‍ അന്വേഷണം നടത്തുമെന്നും എസ്.പി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: