തിരുവനന്തപുരം: ഡൈവിംഗില്‍ പുതിയ ചരിത്രം കുറിക്കുന്ന മഹാരാഷ്ട്രതാരവും റെയില്‍വേ ഉദ്യോഗസ്ഥയുമായ ഹൃതിക ശ്രീറാം ഇന്നലെ റെക്കോര്‍ഡ് ട്രിപ്പിള്‍ തികച്ചു. തന്റെ 25-ാം പിറന്നാള്‍ ദിനത്തില്‍ ഒരു മീറ്റര്‍ സ്പ്രിങ്ബോര്‍ഡ് ഡൈവിംഗില്‍ പുതിയ റെക്കോര്‍ഡുമായാണ് ഹൃതികയുടെ നേട്ടം. 2007-ല്‍ ഗുവാഹത്തി ഗെയിംസില്‍ സ്ഥാപിച്ച താന്‍ തന്നെ സ്ഥാപിച്ച 183.35 പോയിന്റിന്റെ റെക്കോര്‍ഡാണ് ഇന്നലെ 187.35 പോയിന്റ് നേടി ഹൃതിക മറികടന്നത്. ഈ മാസം 26ന് വിവാഹിതയാകുന്ന ഹൃതിക തന്റെ നേട്ടം അമ്മ കാഞ്ചനക്കും പ്രതിശ്രുത വരന് ഹരിപ്രസാദിനുമാണ് സമര്‍പ്പിച്ചത്.
ഹൃതികയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയ മഹാരാഷ്ട്രയുടെ തന്നെ സിംമ്രാന്‍ രജനി 187.15 പോയിന്റുമായി വെള്ളി മെഡല്‍ നേടി. 142.25 പോയിന്റ് നേടിയ പശ്ചിമ ബംഗാളിന്റെ തനുക ധാര വെങ്കലവും സ്വന്തമാക്കി.
കഴിഞ്ഞ ദിവസങ്ങളില്‍ 10 മീറ്റര്‍ പ്ലാറ്റ്ഫോം ഡൈവിംഗിലും മൂന്ന് മീറ്റര്‍ സ്പ്രിംഗ്ബോര്‍ഡ് ഡൈവിംഗിലും റെക്കോര്‍ഡോടെ ഹൃതിക പൊന്നണിഞ്ഞിരുന്നു. ദേശീയ തലത്തില്‍ 80-ാമത്തെയും മൂന്ന് ദേശീയ ഗെയിംസില്‍ നിന്നായി എട്ടാമത്തെയും സ്വര്‍ണ്ണമാണ് ഹൃതിക ഇന്നലെ നേടിയത്.
ഏഴാം വയസ്സില്‍ ഡൈവിംഗ് പരിശീലനം ആരംഭിച്ച ഹൃതി 10-ാം വയസ്സിലാണ് ആദ്യമായി മത്സരത്തിനിറങ്ങുന്നത്. 1999-ല്‍ ഗോവയില്‍ നടന്ന സബ്ജൂനിയര് നാഷണല്‍സില്‍ വെള്ളിയും വെങ്കലവും ഹൃതിക സ്വന്തമാക്കി.
തെലങ്കാനയിലെ വാറംഗല്‍ സ്വദേശിയായ പാര്വ്വതയ്യ ശ്രീറാമിന്റെയും ജില്ലാതല നീന്തല്‍താരമായ കാഞ്ചനയുടെയും നാല് മക്കളില്‍ മൂന്നാമത്തെയാളാണ് ഹൃതിക. മൂന്ന് സഹോദരങ്ങളും ഡൈവിംഗ് താരങ്ങളാണ്. സഹോദരങ്ങളായ രശ്മി ശ്രീറാം, രസിക ശ്രീറാം, ഹര്ഷവര്ദ്ധന് ശ്രീറാം എന്നിവര്‍ വിവിധ ദേശീയ മീറ്റുകളിലെ മെഡല്‍ ജേതാക്കളുമാണ്. രശ്മി ശ്രീറാം 2004-ല്‍ വനിതകളുടെ മൂന്നു മീറ്റര്‍ സ്പ്രിംഗ് ബോര്‍ഡില്‍ ദേശീയ ചാമ്പ്യനായപ്പോള്‍ രസിക ശ്രീറാം 2007-ല്‍ സ്പ്രിംഗ് ബോര്‍ഡ് ഡൈവിങില് ഇരട്ട സ്വര്‍ണം നേടിയിരുന്നു. 2002 മുതല്‍ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും പൊന്നണിഞ്ഞ ചരിത്രമാണ് ഹൃതികയ്ക്കുള്ളത്.
കര്‍ണാടക സ്വദേശിയും ഡൈവിംഗ് താരവും മുംബൈയില്‍ റെയില്‍വേയില്‍ തന്നെ ഉദ്യോഗസ്ഥനുമായ ഹരിപ്രസാദാണ് ഈ മാസം 26ന് ഹൃതികയുടെ കഴുത്തില്‍ മിന്നുകെട്ടുന്നത്. മഹാരാഷ്ട്രയിലെ ഷോളാപ്പൂരിലാണ് വിവാഹം.
ഇത്തവണ ഹരിപ്രസാദ് മൂന്ന് മീറ്റര്‍ സ്പ്രിംഗ് ബോര്‍ഡ് ഡൈവിംഗില്‍ മത്സരിച്ചെങ്കിലും നാലാം സ്ഥാനമേ ലഭിച്ചുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: