പാനൂര്‍: കതിരൂര്‍ മനോജ് വധത്തിലെ മുഖ്യ ആസൂത്രകന്‍ അറസ്റ്റില്‍. ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധത്തിലെ 12-ാം പ്രതിയും കൊലയില്‍ മുഖ്യപങ്കുവഹിച്ചുവെന്ന് അന്വേഷണ സംഘം സംശയിക്കുകയും ചെയ്യുന്ന ബക്കളം സ്വദേശിയും ദേശാഭിമാനി ജീവനക്കാരനുമായ കൃഷ്ണനെ (44)യാണ് സിബിഐ സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. ഇതോടെ ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ പേര് നല്കിയ 19 പേരും അറസ്റ്റിലായി.
മനോജ് വധത്തിന് ശേഷം ഒളിവിലായിരുന്ന കൃഷ്ണനെതിരെ സിബിഐ ലുക്ക് ഔട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
റിമാന്റില്‍ കഴിയുന്ന മുന്ന് പ്രതികളെ സിബിഐ ഇന്നലെ കസ്റ്റഡിയില്‍ വാങ്ങി. കൂത്തുപറമ്പ് പഴയനിരത്തെ നിജിത്ത്, റഹീം, സിറാജ് എന്നിവരെയാണ് തലശ്ശേരി സെഷന്‍സ് കോടതി തിങ്കളാഴ്ച വരെ കസ്റ്റഡിയില്‍ നല്‍കിയത്.
ഇതിനിടെ കേസിലെ ഒന്നാം പ്രതി വിക്രമന്, ചപ്ര പ്രകാശന്, മാലൂരിലെ തരിപ്പ പ്രഭാകരന് എന്നിവര്‍ നല്കിയ ജാമ്യ ഹര്ജിയിന്മേലുള്ള വാദം പൂര്‍ത്തിയായി. 11 ന് വിധി പറയും. കേസിലെ അന്വേഷണം പൂര്‍ത്തിയായെന്നും പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്തുവെന്നും ആയതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഡ്വ.കെ. വിശ്വന് വാദിച്ചു. എന്നാല്‍ ശക്തമായ വാദവുമായി സിബിഐ പ്രോസിക്യൂട്ടര്‍ കൃഷ്ണകുമാര്‍ ജാമ്യത്തിനെതിരെ രംഗത്ത് വന്നു.
ആസൂത്രിതവും പൈശാചികവുമായ കൊലയാണ് നടന്നിട്ടുള്ളത്. കൈകാലുകള്‍ വെട്ടിമാറ്റി, കഴുത്തറുത്ത്, നെഞ്ചിനും കുടലിനും ആഴത്തില്‍ മുറിവേല്പ്പിച്ചും ബോംബെറിഞ്ഞുമാണ് മനോജിനെ കൊന്നത്. കൊല നടത്തുക മാത്രമല്ല കൊലയിലൂടെ അക്രമികള്‍ ലക്ഷ്യമിട്ടത്. ഭയപ്പെടുത്തുന്ന ഒരു സന്ദേശം സമൂഹത്തില്‍ നല്കാന് കൂടിയായിരുന്നു കൊലപാതകമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: